തിരുവനന്തപുരം: കേരളത്തിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റ് വരുന്ന വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന ആദ്യ ബജറ്റായിരിക്കും ഇത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വരുമാന വര്‍ധനവിന് എന്തൊക്കെ നിര്‍ദേശങ്ങളാണുണ്ടാകുക എന്നാണ അറിയേണ്ടത്. കടം വാങ്ങിയാണ് സംസ്ഥാനത്തിന്റെ ദൈനംദിന നടപടികള്‍ മുന്നോട്ട് പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 1500 കോടി രൂപ കടമെടുത്തു കഴിഞ്ഞു. 1000 കോടി കൂടി കടമെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെ കടമെടുത്ത് എത്രകാലം മുന്നോട്ട് പോകുമെന്ന ചോദ്യം ബാക്കിയാണ്.
കൊറോണയുടെ രണ്ടാം തരംഗം കേരളത്തെ ശരിക്കും ആശങ്കയിലാഴ്ചത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാരണം വരുമാനം കത്തനെ ഇടിഞ്ഞു. കടകളെല്ലാം അടഞ്ഞുകിടന്നതിനാല്‍ ജിഎസ്ടി വരുമാനം കുറഞ്ഞു. വാഹന നികുതി വരുമാനവും താഴ്ന്നു. ലോട്ടറി, മദ്യശാലക വരുമാനങ്ങളുമില്ല. എന്നാല്‍ ചെലവിന് ഒട്ടും കുറവില്ല. കൊറോണ വാക്‌സിന് വേണ്ടി 2000 കോടി രൂപ നീക്കി വെക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, കിറ്റ് വിതരണത്തിനും പണം ആവശ്യമാണ്. പൊടുന്നനെ കിറ്റ് നിര്‍ത്തിയാല്‍ കടുത്ത വിമര്‍ശനം നേരിടേണ്ടി വരുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.
ഈ സാഹചര്യത്തില്‍ ചെലവ് ചുരുക്കുക, വരുമാനം വര്‍ധിപ്പിക്കുക എന്ന പതിവ് മാര്‍ഗങ്ങള്‍ തന്നെയാണ് പല സാമ്പത്തിക നിരീക്ഷകരും മുന്നോട്ട് വെക്കുന്നത്. സഹായങ്ങള്‍ അര്‍ഹര്‍ക്ക് മാത്രം നല്‍കുക, നികുതി പിരിവ് കാര്യക്ഷമമാക്കുക, കെട്ടിട നികുതി വര്‍ധിപ്പിക്കുക എന്നിവയെല്ലാമാണ് മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍. എന്നാല്‍ ഇതെല്ലാം ഒരുമിച്ച് നടപ്പാക്കാന്‍ സാധിക്കില്ല. ജനരോഷം ശക്തമാകും. മാത്രമല്ല, ഇത് തുടര്‍ബജറ്റാണ് എന്നതും എടുത്തു പറയേണ്ടതാണ്. വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാനാകില്ല. എങ്കിലും സാഹചര്യം മനസിലാക്കി കൊവിഡ് പ്രതിരോധത്തിന് ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.