ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരാന്‍ കാരണമെന്താണ്? രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇപ്പോഴും താഴെയാണ്. കഴിഞ്ഞ ഫെബ്രുവരി തൊട്ട് ക്രൂഡ് ഈ ട്രെന്‍ഡ് കാണാം. പക്ഷെ ആനുപാതികമായി രാജ്യത്തെ ഇന്ധനവില കുറഞ്ഞോ? ഇല്ല. ഇപ്പോള്‍, തുടര്‍ച്ചയായി ആറാം ദിനമാണ് ഇന്ത്യയില്‍ ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ആറ് ദിവസംകൊണ്ട് പെട്രോള്‍ ലിറ്ററിന് 3.31 രൂപയും ഡീസല്‍ ലിറ്ററിന് 3.42 രൂപയും കമ്പനികള്‍ കൂടി. ബ്രെന്‍ഡ്, യുഎസ് ക്രൂഡ് സൂചികകള്‍ 10 ശതമാനത്തോളം ഇടിഞ്ഞുനില്‍ക്കുമ്പോഴും ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയരുന്നു. കാരണമെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ?
പെട്രോള്‍, ഡീസല്‍ വിലയ്ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞിട്ട് കാലം കുറച്ചായി. ഇപ്പോള്‍ എണ്ണക്കമ്പനികളാണ് വില തീരുമാനിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കൂടുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില കൂടുന്നത് സ്വാഭാവികമാണ്. എന്നാല്‍ ക്രൂഡ് ഓയിലിന്് വില കുറയുമ്പോള്‍ രാജ്യത്ത് ഇന്ധനവില കുറയുന്നില്ല. കാരണം ഈ അവസരങ്ങളില്‍ വരുമാനം വര്‍ധിപ്പിക്കാനായി സര്‍ക്കാര്‍ കൂടുതല്‍ നികുതി ഏര്‍പ്പെടുത്തും. ഫലമോ, ഉപഭോക്താക്കള്‍ നിലവിലുള്ളതോ അതില്‍ കൂടുതലോ വില കൊടുക്കാന്‍ നിര്‍ബന്ധിതരാകും. പറഞ്ഞുവരുമ്പോള്‍ ഇന്ധനവില നിയന്ത്രണങ്ങള്‍ എടുത്തകളഞ്ഞ നടപടിയില്‍ സര്‍ക്കാരാണ് ലാഭം കൊയ്യുന്നത്. ജനങ്ങള്‍ക്ക് പറയാനുള്ളതോ നഷ്ടക്കണക്കുകള്‍ മാത്രം.
ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്താന്‍ പെട്രോളിയം, ഭാരത് പെട്രോളിയം തുടങ്ങിയ ഇന്ധനവിതരണക്കമ്പനികള്‍ ചിലവുകളും ലാഭവും അടിസ്ഥാനമാക്കിയാണ് പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കാറ്. ഇതിനുള്ള അധികാരം സര്‍ക്കാര്‍ത്തന്നെയാണ് ഇവര്‍ക്ക് നല്‍കിയതും. നേരത്തെ, സര്‍ക്കാരായിരുന്നു പെട്രോള്‍, ഡീസല്‍ വില നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില കുറയുമ്പോഴും ഇന്ത്യയില്‍ ഇന്ധനവില കുതിച്ചുയരുന്നതാണ് പലരെയും കുഴക്കുന്നത്. ഫെബ്രുവരിയില്‍ ബാരലിന് 55 ഡോളറുണ്ടായിരുന്ന ക്രൂഡ് ഓയില്‍ വില മാര്‍ച്ചില്‍ 35 ഡോളറില്‍ എത്തിയിരുന്നു. കൊറോണ കാരണം ഡിമാന്‍ഡ് കുറഞ്ഞതോടെ മെയ് പകുതിയോടെ ബാരലിന്് 20 ഡോളറായി ക്രൂഡ് വില പിന്നെയും താഴോട്ടു വീണു.
എന്നാല്‍ ജൂണ്‍ രണ്ടാം വാരം പിന്നിടുമ്പോള്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 37 ഡോളറായി നില തിരിച്ചുപിടിച്ചത് കാണാം. പക്ഷെ മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലം ഇന്ത്യയില്‍ ഇന്ധനവില കുറഞ്ഞോ? സ്വാഭാവികമായും കുറയേണ്ടതാണ്. എന്നാല്‍ കുറഞ്ഞില്ല. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില കൂപ്പുകുത്തിയപ്പോഴും ഇന്ത്യയില്‍ തുടര്‍ച്ചയായി 82 ദിവസം ഇന്ധനവിലയില്‍ മാറ്റമുണ്ടായില്ല. ക്രൂഡ് വില കുറയുന്നതു കണ്ട് രണ്ടു തവണയാണ് കേന്ദ്രം എക്‌സൈസ് തീരുവ കൂട്ടിയത്. കേന്ദ്രം മാത്രമല്ല, അവസരം മുന്നില്‍ക്കണ്ട് സംസ്ഥാനങ്ങളും ഇക്കാലയളവില്‍ നികുതി ഉയര്‍ത്തി. രാജ്യം കടുത്ത ധനക്കമ്മി നേരിടുകയാണെന്നും ചില്ലറ വിലയില്‍ മാറ്റമില്ലെന്നും പറഞ്ഞാണ് നികുതി നിരക്കുകള്‍ ധനമന്ത്രാലയം കൂട്ടിയത്. ഇപ്പോഴാകട്ടെ, ചില്ലറ നിരക്ക് വര്‍ധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇന്ധനവില രാജ്യത്ത് വീണ്ടും ഉയരുകയാണ്.
ഇന്ത്യയില്‍ നികുതി കൂടുതലാണോ?
മെയ് അഞ്ചിനാണ് ഇന്ധന വിലയില്‍ ഏറ്റവും വലിയ എക്‌സൈസ് തീരുവ വര്‍ധനവ് കേന്ദ്രം നടപ്പിലാക്കിയത്. അന്ന് ഡീസല്‍ ലിറ്ററിന് 13 രൂപ സര്‍ക്കാര്‍ കൂട്ടി. പെട്രോളിന് 10 രൂപയും. മുന്‍പ് മാര്‍ച്ചിലും പെട്രോളിന്റെയും ഡീസലിന്റെ തീരുവ കേന്ദ്രം വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ലോകത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറി. എക്‌സൈസ് തീരുവ വര്‍ധിപ്പിക്കും മുന്‍പ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെല്ലാം ചേര്‍ന്ന് 107 ശതമാനം നികുതിയാണ് പെട്രോളിന്റെ അടിസ്ഥാന വിലയില്‍ ഈടാക്കിയിരുന്നത്. ഡീസലിന്റെ കാര്യത്തില്‍ ഇത് 69 ശതമാനവും. എക്‌സൈസ് തീരുവ രണ്ടു തവണ പുനഃപരിശോധിച്ച സാഹചര്യത്തില്‍ ഇപ്പോള്‍ 260 ശതമാനം നികുതിയാണ് പെട്രോളിന്റെ അടിസ്ഥാന വിലയില്‍ സര്‍ക്കാര്‍ ചുമത്തുന്നത്. ഡീസലിന്റെ അടിസ്ഥാന വിലയില്‍ ഈടാക്കുന്നതാകട്ടെ 256 ശതമാനം നികുതിയും.
മറ്റു രാജ്യങ്ങളുടെ കാര്യമെടുത്താല്‍ അടിസ്ഥാന വിലയുടെ 65 ശതമാനം നികുതിയാണ് ജര്‍മ്മനിയും ഇറ്റലിയും ചുമത്തുന്നത്. ബ്രിട്ടണ്‍ ചുമത്തുന്നത് 62 ശതമാനം നികുതിയും. ജപ്പാന്‍ 45 ശതമാനം നികുതിയും അമേരിക്ക 20 ശതമാനം നികുതിയുമാണ് ഇന്ധനത്തിന് മേല്‍ ഈടാക്കുന്നത്. ചുരുക്കത്തില്‍ എണ്ണവിലയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വലിയ ലാഭമാണ് കയ്യടക്കുന്നതെന്ന് നിസംശയം പറയാം. ഇപ്പോള്‍ ആഗോളസമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലാണ്. ഇതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് ഡിമാന്‍ഡും വര്‍ധിച്ചു. ഒപ്പം വിലയും. ഈ അവസ്ഥയില്‍ വിലവര്‍ധനവ് ഉപഭോക്താക്കളിലേക്ക് പകരാതെ എണ്ണ ഉത്പാദക കമ്പനികള്‍ക്ക് തരമില്ല. എന്തായാലും ഒന്നുറപ്പിക്കാം, രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയാലും കുറഞ്ഞാലും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില മേലോട്ടു മാത്രമേ കുതിക്കുകയുള്ളൂ.