കൊറോണ വൈറസ് പ്രതിസന്ധിയിൽപ്പെട്ട ചെറുകിട ബിസിനസുകളെ സഹായിക്കുന്നതിനായി മുദ്ര വായ്പകളിൽ സബ്സിഡി നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. മുദ്ര ശിശു വായ്പകളിൽ രണ്ടു ശതമാനം പലിശ സബ്സിഡിയാണ് നൽകുക. മുദ്ര വായ്പകൾക്ക് 1,500 കോടി രൂപയുടെ പലിശ ഇളവ് നൽകും. ഇളവ് ഒരു വർഷത്തേക്ക്. കൃത്യമായി വായ്പ തിരിച്ചടക്കുന്നവർക്ക് പ്രയോജനം ലഭിക്കും.
മുദ്ര വായ്പ
കൊറോണ വൈറസ് മിക്ക ചെറുകിട ബിസിനസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇഎംഐകൾ അടയ്ക്കാനുള്ള ശേഷി പോലും മിക്ക ചെറുകിട സംരംഭങ്ങൾക്കുമില്ല. അതുകൊണ്ട് തന്നെ മേഖലയ്ക്ക് ആശ്വാസമേകുന്ന പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
- മുദ്ര ശിശു വായ്പയ്ക്ക് 1500 കോടി രൂപ പലിശ ഇളവ്
- ലോൺ മൊറട്ടോറിയം ഇതിനകം റിസർവ് ബാങ്ക് നൽകിയിട്ടുണ്ട്
- 1.62 ലക്ഷം കോടി രൂപയാണ് മുദ്ര-ശിശു വായ്പകളുടെ നിലവിലെ പോർട്ട്ഫോളിയോ (പരമാവധി വായ്പ തുക 50,000 രൂപ)
- പണമടയ്ക്കുന്നവർക്ക് 12 മാസത്തേക്ക് 2% പലിശ ഇളവ് സർക്കാർ നൽകും
കർഷകർക്ക് വായ്പ
കർഷകർക്ക് നബാഡ് വഴി 30,000 കോടി വായ്പ നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ചെറുകിട, നാമമാത്ര കർഷകർക്ക് വായ്പ നൽകാൻ 30,000 കോടി കൂടി നൽകും. സഹകരണ മേഖല വഴിയാണ് അധിക തുക വായ്പ നൽകുന്നത്. 3 കോടി കർഷകർക്ക് ഇതുവഴി നേട്ടം ലഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. വിളവെടുപ്പ് കഴിഞ്ഞവർക്കും മേയ്/ജൂൺ മാസങ്ങളിൽ വിളവിറക്കിയവർക്കും ഈ വായ്പയ്ക്ക് അർഹതയുണ്ടെന്നും സീതാരാമൻ വ്യക്തമാക്കി.
3 ലക്ഷം വായ്പകൾക്ക് അംഗീകാരം
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കാർഷിക ഉൽപന്നങ്ങൾ സംഭരിക്കുന്നതിന് 6,700 കോടി രൂപ സംസ്ഥാന ഏജൻസികൾക്ക് അനുവദിച്ചു. മാർച്ച് മുതൽ ഏപ്രിൽ വരെ കർഷകർക്കായുള്ള 3 ലക്ഷം വായ്പകൾക്ക് അംഗീകാരം നൽകിയെന്നും സീതാരാമൻ പറഞ്ഞു. കർഷകർക്കുള്ള ചെറുകിട വായ്പകളുടെ പലിശ ഗ്രാൻഡ്, വിള വായ്പകൾക്കുള്ള തിരിച്ചടവ് ഇൻസെന്റീവ് എന്നിവ മാർച്ച് 1 മുതൽ മെയ് 31 വരെ നീട്ടിയതായും ധനമന്ത്രി പറഞ്ഞു.
വനവൽക്കരണത്തിന് 6,000 കോടി
ആദിവാസികൾക്കും ഗിരിവർഗക്കാർക്കും തൊഴിലവസരം കൂട്ടാനുള്ള പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി സംസ്ഥാന സർക്കാരുകൾക്ക് 6,000 കോടി രൂപ നൽകും. ഗ്രാമീണ മേഖലകളിലും പട്ടണങ്ങളോട് ചേർന്ന സ്ഥലങ്ങളിലും ഈ തുക വിനിയോഗിക്കാം.