ഗൾഫ് നാടുകളിലേയ്ക്കയച്ച ആദ്യ കണ്ടൈനർ നേന്ത്രപ്പഴം കുവൈറ്റിൽ, കർഷകർക്ക് 20% അധിക വില
സംസ്ഥാന കൃഷി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ (VFPCK ) വികസിപ്പിച്ച സീ പ്രോട്ടോകോൾ പ്രകാരം ഗൾഫ് നാടുകളിലേയ്ക്കയച്ച ആദ്യ കണ്ടൈനർ നേന്ത്രപ്പഴം കുവൈറ്റിൽ എത്തിച്ചേർന്നു. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി സ്വാശ്രയ കർഷക സമിതിയിൽ നിന്നും സംഭരിച്ച 7500 കിലോ നേന്ത്രപ്പഴമാണ് ഈദിനോടനുബന്ധിച്ച് വിവിധ സൂപ്പർ മാർക്കറ്റുകളിലൂടെ കുവൈറ്റിലെ ഉപാഭോക്താക്കൾക്ക് ലഭ്യമാക്കിയത് എന്ന് കൃഷിമന്ത്രി വിഎസ് സുനിൽ കുമാർ അറിയിച്ചു.
നേന്ത്രക്കായകൾ കൃഷിയിടങ്ങളിൽ വച്ചു തന്നെ പടലതിരിച്ചു പ്രാഥമിക സംസ്കരണം നടത്തി പായ്ക്ക് ഹൗസുകളിൽ പായ്ക്ക് ചെയ്തു റീഫർ കണ്ടൈനറുകളിൽ ഊഷ്മാവ് ക്രമീകരിച്ചാണ് കയറ്റുമതി ചെയ്തത്. ഏപ്രിൽ 21നു വിളവെടുത്ത നേന്ത്രക്കായകൾ മെയ് 14നു യാതൊരു കേടുപാടും കൂടാതെ കുവൈറ്റ് തുറമുഖമായ ഷുവൈക്കിൽ എത്തിച്ചേർന്നുവെന്നും മന്ത്രി വ്യക്തമാക്കി.

'കർഷകർക്ക് 20% അധിക വില ലഭ്യമാക്കിയതിനോടൊപ്പം കയറ്റുമതിച്ചിലവ് പത്തിലൊന്നായി കുറയ്ക്കുവാനും ഈ സംരംഭത്തിലൂടെ സാധിച്ചിട്ടുണ്ട്. അതോടൊപ്പം കേരളത്തിലെ പഴം - പച്ചക്കറികൾക്ക് വിദേശ വിപണികളിലേക്കുള്ള കയറ്റുമതിസാധ്യത വളരെയേറെ വർദ്ധിപ്പിക്കുവാനുതകുന്നതാണ് സംസ്ഥാന സർക്കാരിൻ്റെ ഈ സംരംഭം. നേരത്തെ U K യിലേക്ക് നമ്മുടെ നാട്ടിലെ നേന്ത്രപ്പഴം കയറ്റി അയച്ചിരുന്നു'.
'സീ പ്രോട്ടോകോൾ പ്രകാരം വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും അനവധി ആവശ്യക്കാർ VFPCK യെ സമീപിച്ചിട്ടുണ്ട്. കേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുവാനുതകുന്ന ഈ സംരംഭം കൂടുതൽ വിജയകരമായി നടപ്പിലാക്കാൻ സാധിക്കട്ടെ എന്നും വിഎസ് സുനിൽ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.


Click it and Unblock the Notifications


