കൊറോണ വൈറസ് മഹാമാരി നൽകിയ വിനാശകരമായ മാന്ദ്യത്തിൽ കുടുങ്ങിയിരിക്കുകയാണ് ലോക രാജ്യങ്ങൾ. വൈറസ് വ്യാപനം തടയുന്നതിനും ബിസിനസിനെ നിയന്ത്രിക്കുന്നതിനും ഗവൺമെന്റുകൾ തീവ്ര ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും മാന്ദ്യം തുടക്കത്തിൽ ഭയപ്പെട്ടതിനേക്കാൾ കൂടുതൽ ശക്തവും ഏറെക്കാലം നീണ്ടുനിൽക്കുന്നതുമായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ സാമ്പത്തിക രംഗത്ത് ആശങ്ക വർദ്ധിക്കുകയാണ്.
മഹാമാരി
മഹാമാരി ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയാണ്. മനുഷ്യരുടെ ഇടപെടൽ അപകടകരമായി തുടരുന്നിടത്തോളം, ബിസിനസുകൾക്കും മറ്റും സാധാരണ നിലയിലേക്ക് ഉടൻ മടങ്ങാൻ കഴിയില്ല. വൈറസ് വ്യാപനം തടയാനായാലും ആളുകൾ തിങ്ങിനിറഞ്ഞ റെസ്റ്റോറന്റുകളിലും പൊതു പരിപാടികളിലും പങ്കെടുക്കാനുള്ള സാധ്യതകളും കുറവാണ്.
സാമ്പത്തിക ആഘാതം
വാണിജ്യപരമായ പ്രവർത്തനം പെട്ടെന്ന് നിർത്തുന്നത് സാമ്പത്തിക സ്ഥിതിയെ കൂടുതൽ ദോഷകരമായി ബാധിക്കും. എല്ലാ പ്രദേശങ്ങളിലും ഒരേസമയം നിലനിൽക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ അവസ്ഥയാണിത്. അത് വീണ്ടെടുക്കുന്നതിന് വർഷങ്ങളെടുക്കും. കമ്പനികൾക്കുണ്ടായ നഷ്ടം ഇതിനകം തന്നെ വളരെ വലുതാണ്. ഇത് അപകടകരമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കും. ഓഹരി വിപണികളിൽ നിലവിലെ സാമ്പത്തിക സ്ഥിതിയാണ് പ്രതിഫലിച്ചു കൊണ്ടിരിക്കുന്നത്.
ഓഹരി വിപണികൾ
അമേരിക്കയിലെ എസ് ആന്റ് പി 500 ബുധനാഴ്ച 4 ശതമാനത്തിലധികം ഇടിഞ്ഞു. 2008 മാർച്ചിനുശേഷം ഏറ്റവും മോശം പ്രകടനമാണ് വിപണി കാഴ്ച്ച വയ്ക്കുന്നത്. കഴിഞ്ഞ മാസം എസ് ആന്റ് പി 500 വിപ്പ് 12.5 ശതമാനം ഇടിഞ്ഞു. 100 വർഷത്തിലേറെയായി ആഗോള സമ്പദ്‌വ്യവസ്ഥയുടെ റെക്കോഡിലെ ഏറ്റവും ആഴത്തിലുള്ള ഇടിവാണ് നിലവിലേതെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റി സാമ്പത്തിക ശാസ്ത്രജ്ഞൻ കെന്നത്ത് എസ്. റോഗോഫ് പറഞ്ഞു. എല്ലാം എത്രത്തോളം നീണ്ടുനിൽക്കും എന്നതിനെ ആശ്രയിച്ചിരിക്കുന്നു, നിലവിലെ സ്ഥിതി വളരെക്കാലം തുടരുകയാണെങ്കിൽ, അത് തീർച്ചയായും ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയായി മാറും.
പ്രതീക്ഷകളും യാഥാർത്ഥ്യങ്ങളും
മാന്ദ്യം ബുദ്ധിമുട്ടുള്ളതും എന്നാൽ ഹ്രസ്വകാലം ആയിരിക്കും പലരുടെയും പ്രതീക്ഷ. ഈ വർഷം ശക്തമായ വീണ്ടെടുക്കലിന് വഴിയൊരുക്കുമെന്നും വൈറസ് അടങ്ങി കഴിഞ്ഞാൽ, ഓഫീസുകളിലേക്കും ഷോപ്പിംഗ് മാളുകളിലേക്കും മടങ്ങാൻ ആളുകൾക്കായാൽ സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ. എന്നാൽ വൈറസ് ഒതുങ്ങിയാലും സ്ഥിതി എങ്ങനെയായിരിക്കുമെന്ന് ഇപ്പോൾ ആർക്കും വ്യക്തമല്ല. വൻതോതിലുള്ള തൊഴിലില്ലായ്മയും മറ്റും സ്ഥിതി കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്. പണത്തിന്റെ ദൌർലഭ്യം വ്യവസായത്തെ ദുർബലമായ അവസ്ഥയിലേക്ക് നയിക്കാനും സാധ്യതയുണ്ട്.
വീണ്ടെടുക്കൽ വൈകും
വീണ്ടെടുക്കൽ മന്ദഗതിയിലാകുമെന്നാണ് ചില സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അമേരിക്കയിലും മറ്റും ദശലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോൾ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി ക്ലെയിമുകൾ ഫയൽ ചെയ്യുന്നത്. അതേസമയം സമ്പന്ന കുടുംബങ്ങൾ റിട്ടയർമെന്റ് സമ്പാദ്യം ഗണ്യമായി കുറയുന്നതിന്റെ ബുദ്ധിമുട്ടിലാണ്. മഹാമാന്ദ്യത്തിനു ശേഷമുള്ള വർഷങ്ങളിൽ അമേരിക്കക്കാർ അവരുടെ സമ്പാദ്യ നിരക്ക് ഗണ്യമായി ഉയർത്തിയിരുന്നു.
മാന്ദ്യത്തിലേയ്ക്ക് കടന്ന രാജ്യങ്ങൾ
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ യുണൈറ്റഡ് സ്റ്റേറ്റ്സ് മാന്ദ്യത്തിലേയ്ക്ക് കടന്നു. യൂറോപ്പിലും സ്ഥിതി വ്യത്യസ്തമല്ല. കാനഡ, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ബ്രസീൽ, അർജന്റീന, മെക്സിക്കോ തുടങ്ങിയ സുപ്രധാന സമ്പദ്‌വ്യവസ്ഥകളിലും മാന്ദ്യം നേരിട്ടു തുടങ്ങി. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈന ഈ വർഷം 2% മാത്രമേ വളരുകയുള്ളൂവെന്ന് ഗവേഷണ സ്ഥാപനമായ ടിഎസ് ലോംബാർഡ് അഭിപ്രായപ്പെട്ടു.
തുടക്കും വളർച്ചയും
പകർച്ചവ്യാധി ഉയർന്നുവന്നപ്പോൾ, തുടക്കത്തിൽ മധ്യ ചൈനയിലും പിന്നീട് മഹാമാരി ഇറ്റലിയിലേക്കും ഒടുവിൽ യൂറോപ്പിലേക്കും വ്യാപിച്ചു. തുടർന്ന് വൈറസ് അമേരിക്കയിലേക്കും പടർന്നു. ഇപ്പോൾ, ആഗോള സമ്പദ്‌വ്യവസ്ഥയിൽ എവിടെ നോക്കിയാലും പ്രതിസന്ധികൾ രൂക്ഷമാണ്. അമേരിക്കൻ ഐക്യനാടുകളിലെയും യൂറോപ്പിലെയും സെൻട്രൽ ബാങ്കുകളും സർക്കാരുകളും വിതരണം ചെയ്യുന്ന കോടിക്കണക്കിന് ഡോളർ ക്രെഡിറ്റ്, ലോൺ ഗ്യാരൻറി എന്നിവ ഒരു പക്ഷേ വികസിത സമ്പദ്‌വ്യവസ്ഥയെ സഹായിച്ചിട്ടുണ്ട്. ഇത് ധാരാളം ബിസിനസുകൾ പരാജയപ്പെടുന്നതിൽ നിന്ന് തടയുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
മടങ്ങാൻ സമയമെടുക്കും
ലോകമെമ്പാടും നേരിട്ടുള്ള വിദേശ നിക്ഷേപം ഈ വർഷം 40% കുറയുന്നതായി ഐക്യരാഷ്ട്രസഭയുടെ വ്യാപാര-വികസന സമ്മേളനത്തിൽ പറഞ്ഞു. ഇത് "ആഗോള ഉൽപാദന ശൃംഖലകൾക്കും വിതരണ ശൃംഖലകൾക്കും നിലനിൽക്കുന്ന നഷ്ടത്തെ കൂടുതൽ ഗുരുതരമാക്കുന്നു. മിക്ക സമ്പദ്‌വ്യവസ്ഥകളും അവരുടെ മഹാമാരിയ്ക്ക് മുമ്പുള്ള ഉൽപാദന നിലയിലേക്ക് മടങ്ങാൻ രണ്ട് മുതൽ മൂന്ന് വർഷം വരെ സമയം എടുക്കും. എച്ച്എസ് മാർക്കിറ്റ് അടുത്തിടെ നടത്തിയ ഒരു ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വികസ്വര രാജ്യങ്ങളിൽ, അനന്തരഫലങ്ങൾ വളരെ മോശമാണ്. ചരക്കുകളുടെ വിലയിലുണ്ടായ ഇടിവ് - പ്രത്യേകിച്ച് എണ്ണ, പല രാജ്യങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നു.
ചൈനയുടെ തിരിച്ചുവരവ്
ഏറ്റവും ശുഭാപ്തിവിശ്വാസം നൽകുന്ന കാഴ്ച ചൈനയുടെ തിരിച്ചുവരവാണ്. ചൈന ഫലപ്രദമായി വൈറസിനെ ചെറുക്കുകയും ക്രമേണ ജോലികൾ ആരംഭിക്കുകയും ചെയ്തു. ചൈനീസ് ഫാക്ടറികൾ പ്രവർത്തിച്ചു തുടങ്ങി. ഇത് ലോകമെമ്പാടും അലയടിക്കും, ഇത് തായ്‌വാനിൽ നിർമ്മിച്ച കമ്പ്യൂട്ടർ ചിപ്പുകൾക്കും, സാംബിയയിൽ ഖനനം ചെയ്യുന്ന ചെമ്പിന്റെയും അർജന്റീനയിൽ വളർത്തുന്ന സോയാബീൻ എന്നിവയുടെയും ആവശ്യം വർദ്ധിപ്പിക്കും. എന്നിട്ടും പൂർണ്ണമായ വീണ്ടെടുക്കൽ നടത്താൻ ചൈനയ്ക്ക് കഴിഞ്ഞിട്ടില്ല.