പണമിടപാട് നടത്തുമ്പോഴുള്ള കീറിയതോ മുഷിഞ്ഞതോ ആയ നോട്ടുകള്‍ കയ്യിലേക്ക് എത്തുന്നതിനുള്ള സാധ്യത കൂടുതലാണ്. ശ്രദ്ധിക്കാതെ ബാലന്‍സ് തുക വാങ്ങി കീശിയിട്ടാൽ കൂട്ടത്തില്‍ മുഷിഞ്ഞ നോട്ടുകളുണ്ടെങ്കില്‍ പിന്നെ പണിയായി. എവിടെയും സ്വീകരിക്കാത്ത നോട്ടുകള്‍ കൊണ്ടു നടക്കണം എന്നുള്ള മനോവിഷമം നേരിടുന്നവര്‍ പോലുമുണ്ട്. ഇത്തരം നോട്ടുകള്‍ കയ്യിലെത്തിയാല്‍ എന്താണ് ചെയ്യേണ്ടത്.
മറ്റാര്‍ക്കെങ്കിലും കൊടുത്ത് തലയില്‍ നിന്ന് ഒഴിവാക്കാമെന്ന് കരുതിയാല്‍ ശ്രദ്ധയോടെ നോട്ട് വാങ്ങുന്ന ആരും സ്വീകരിക്കുകയുമില്ല. ഇതിനാല്‍ ഇത്തരം നോട്ടുകൾ കയ്യിൽ വെയ്ക്കുന്നതിൽ കാര്യമില്ല. ഇവ മാറ്റിയെടുക്കുക എന്നത് തന്നെയാണ് ഏറ്റവും അനുയോജ്യമായ മാർഗം. രാജ്യത്തെ എല്ലാ ബാങ്കുകളിലും റിസർവ് ബാങ്ക് ഇഷ്യൂ ഓഫീസുകളിലും ഇത്തരം മുഷിഞ്ഞ, കോടായ നോട്ടുകൾ മാറ്റിയെടുക്കും. ഇതിന്റെ നിബന്ധനകൾ എന്തൊക്കെയെന്ന് നോക്കാം.
കോടായ നോട്ടുകൾ
തേയ്മാനം കാരണം മുറിഞ്ഞു പോയതോ എണ്ണ, നിറം, മഷി എന്നിവ വഴി രൂപഭേദം വന്നതോ ആയ നോട്ടിനെയാണ് മുഷിഞ്ഞ/ കേടായ നോട്ടായി കണക്കാക്കുന്നത്. രണ്ടറ്റത്ത് അക്കങ്ങളുള്ളതും രണ്ടായി മുറിഞ്ഞതുമായ നോട്ടുകളും മുഷിഞ്ഞവയായി കണക്കാക്കും എന്നാണ് റിസർവ് നോട്ട് റീഫണ്ട് ഭേദഗതി നിയമം പറയുന്നത്. കഷണങ്ങളായ നോട്ടുകളും അശോക സ്തംഭം, മഹാത്മാ ഗാന്ധിയുടെ ചിത്രം എന്നിവ നഷ്ടപ്പെട്ട നോട്ടുകളും ബാങ്കുകള്‍ തിരികെ നല്‍കാം.
ബാങ്കുകളില്‍ തിരികെ നല്‍കാം
വ്യാജനല്ലാത്ത എല്ലാ കറൻസികളും ബാങ്ക് വഴി തിരച്ചെടുക്കും. മുഷിഞ്ഞ നോട്ടുകള്‍ ആരും സ്വീകരിക്കാത്തതിനാല്‍ ഇവയുമായി നേരെ ബാങ്കിലേക്കെത്താം. എല്ലാ ബാങ്കുകളും മുഷിഞ്ഞതോ തകരാര്‍ സംഭവിച്ചതുമായ നോട്ടുകള്‍ സ്വീകരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ചട്ടം. നോട്ടുകള്‍ സ്വീകരിക്കാതിരിക്കാന്‍ ബാങ്കിന് അവകാശമില്ല. രാജ്യത്തെ ഏത് ബാങ്കില്‍ നിന്നും മാറ്റിയെടുക്കാം. ഇതിനായി ബാങ്കുകള്‍ യാതൊരു തുകയും ഫീസായി ഈടാക്കുകയുമില്ല. ബാങ്കിന്റെ ഉപഭോക്താവ് അല്ലെങ്കിലും ഏത് ബ്രാഞ്ച് വഴിയും നോട്ട് മാറ്റി വാങ്ങാം.
രണ്ട് കഷണങ്ങളായ പത്ത് രൂപയ്ക്ക മുകളിൽ മൂല്യമുള്ള നോട്ടുകള്‍ അപേക്ഷ സമര്‍പ്പിക്കാതെ മാറ്റിയെടെുക്കാം. ബില്‍ അടവിന് ഇത്തരം നോട്ടുകള്‍ ഉപയോഗിക്കാം. ഇതോടൊപ്പം ബാങ്കില്‍ ഇത്തരം നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് ഇത്തരം നോട്ടുകള്‍ ഉപയോഗിക്കാം. ബാങ്കിന്റെ കയ്യിലെത്തിയാല്‍ ഇത്തരം നോട്ടുകള്‍ ബാങ്കിന് പിന്നീട് പൊതുജനങ്ങള്‍ക്ക് നല്‍കാനാകില്ല. കത്തിയ നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെടുക്കില്ല. ഇവ റിസർവ് ബാങ്ക് ഇഷ്യൂ ഓഫീസ് മുഖാന്തരം മാത്രമാണ് മാറ്റിയെടുക്കാന്‍ സാധിക്കുക.
ബാങ്ക് കറന്‍സ് മാറ്റി നല്‍കിയില്ലെങ്കില്‍
2009 തിലെ റിസര്‍വ് ബാങ്ക് നോട്ട് റീഫണ്ട് റൂള്‍സ് അനുസരിച്ച് കീറിയതോ ടേപ്പ് ചെയ്തതോ കേടായതോ ആയ കറന്‍സി നോട്ടുകള്‍ മാറ്റി നല്‍കാതിരിക്കാന്‍ ബാങ്കിന് അവകാശമില്ല. ഇത്തരം നോട്ടുകള്‍ മാറ്റി നല്‍കാന്‍ ബാങ്ക് വിസമ്മതിച്ചാല്‍ ഉപഭോക്താവിന് ഓണ്‍ലൈനായി പരാതി നല്‍കാം.
നിയമം അനുസരിച്ച് 10,000 രൂപ വരെ ബാങ്കിന് പിഴ ലഭിക്കും. അതേസമയം തേയ്മാനം വഴിയുള്ള കേടുപാടുകള്‍ സംഭവിക്കാത്തതും എന്നാല്‍ മനപൂര്‍വം കീറിയതുമായ നോട്ടുകള്‍ നൽകിയാൽ മാറ്റി ലഭിക്കില്ല.
എത്ര രൂപ തിരികെ ലഭിക്കും
നോട്ടിന്റെ മുല്യം, കേടുപാടിന്റെ തോത്, എന്നിവ കണക്കാക്കിയാണ് എത്ര രൂപ മാറ്റി ലഭിക്കുമെന്ന് കണക്കാക്കുന്നത്. നോട്ടിന്റെ പ്രത്യേക ഇടങ്ങളിൽ കേടുപാട് സംഭവിക്കാതിരുന്നാൽ വില ലഭിക്കും. 2,000 രൂപയുടെ നോട്ടില്‍ മുഴുവന്‍ തുകയും തിരികെ കിട്ടാന്‍ 88 ചതുരശ്ര സെന്റീമീറ്ററെങ്കിലും തകരാറില്ലാത്ത ഭാഗമായിരിക്കണം.