കേന്ദ്ര ബജറ്റിന് രണ്ടാഴ്ചയോളം ബാക്കി നില്‍ക്കെ വിവിധ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും നാനമേഖലകളില്‍ നിന്നും എത്തുന്നുണ്ട്. ആദായ നികുതി ഇളവ് സംബന്ധിച്ച് വരാനിരിക്കുന്ന മാറ്റങ്ങളും രൂപയുടെ തകര്‍ച്ച തടയാനുള്ള നടപടികളും കയറ്റുമതി ഇറക്കുമതി സംബന്ധിച്ച തീരുമാനങ്ങളും ചൂടേറിയ ചര്‍ച്ചയാണ്.
ഇതിനേക്കാളേറെ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില സംബന്ധിച്ചാണ്. പെട്രോളിയം ഉത്പ്പന്നങ്ങളെ ചരക്കു സേവന നികുതിക്ക് കീഴില്‍ കൊണ്ടു വരുകയെന്ന തീരുമാനം ബജറ്റില്‍ പ്രഖ്യാപിച്ചാല്‍ പൊതുജനത്തിന് കുറഞ്ഞ ചെലവില്‍ പെട്രോള്‍ വാങ്ങാനാകുമെന്നാണ് സാമ്പത്തിക വിഗദ്ധര്‍ പറയുന്നത്.
നിലവിലെ നികുതി
പെട്രോളിയം ഉത്പ്പന്നങ്ങളില്‍ പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകം, എവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ (എടിഎഫ്) എന്നിവയാണ് ഇപ്പോഴും ജിഎസ്ടി പരിധിക്ക് പുറത്തുള്ളത്. ഇവ വില്പന നടത്തുമ്പോള്‍ കേന്ദ്ര എക്‌സൈസ് നികുതിയും സംസ്ഥാനങ്ങളില്‍ വാറ്റുമാണ് ഈടാക്കുന്നത്. വിവിധ നികുതികള്‍ മൊത്ത വിലയില്‍ വലിയ വര്‍ധനവ് കൊണ്ടു വരുത്തുന്നതിനാല്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദമുണ്ട്. ജിഎസ്ടിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം വന്നാല്‍ പൊതുജനത്തിന് പെട്രോള്‍ വിലയില്‍ ഇളവ് ലഭിക്കുന്നതിനോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും അനുകൂലമാണ്.
ചരക്കുനീക്കത്തിന് ഗുണം
ഇന്ധന വില ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ ലോജിസ്റ്റിക്ക് മേഖലയ്ക്ക് വലിയ നേട്ടം നൽകും. ഇത് കൂടുതൽ തൊഴില്‍ സാധ്യതകൾ തുറക്കും. ലോജിസ്റ്റിക്‌സ് മേഖലയില്‍ നിലവില്‍ കൂടുതല്‍ ചെലവ് വരുന്നത് ഇന്ധനത്തിനാണ്. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ആകെ ചെലവ് കുറയുകയും പണപ്പരുപ്പത്തെ കുറയ്ക്കാനും സാധിക്കും എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
എന്താണ് തടസം
സിജിഎസ്ടി ആക്ടിലെ സെക്ഷന്‍ 9 പ്രകാരം സര്‍ക്കാര്‍ തീരുമാനിക്കുന്ന മുറയ്ക്ക് പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലയില്‍ ജിഎസ്ടി ഈടാക്കും എന്നാണ്. ഭരണഘടനയുടെ 279എ അനുഛേദം പ്രകാരം ഇന്ത്യയില്‍ പെട്രോളിയം ഉത്പ്പന്നങ്ങളില്‍ ജിഎസ്ടി ഈടാക്കാുള്ള അധികാരം ജിഎസ്ടി കൗണ്‍സിലിനാണ് എന്നാണ് പറയുന്നത്. ഇതുവരെ ഇന്ധനങ്ങളെ ജിഎസ്ടിയില്‍ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് അനുകൂല തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല.
2021-ൽ 45ാം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പെട്രോളിനെ ജിഎസ്ടിൽ ഉൾപ്പെടുത്തുന്നതിനെ സംസ്ഥാനങ്ങൾ എതിർക്കുകയായിരുന്നു. കേന്ദ്രം ഇന്ധന വില കുറയ്ക്കാൻ പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് ഡ്യൂട്ടിയിൽ ഇളവ് വരുത്തിയപ്പോൾ നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വരുമാന ചോര്‍ച്ച ഉണ്ടാകുമെന്നതിനാൽ മിക്ക സംസ്ഥാനങ്ങളും ഈ ആവശ്യത്തെ എതിർത്തിരുന്നു
ജനങ്ങള്‍ക്ക ഉപകാരപ്പെടുന്നത്
നിലവില്‍ അടിസ്ഥാന വിലയോടൊപ്പം മറ്റു നികുതികള്‍ ചേര്‍ത്താണ് ഇന്ധന വില നിശ്ചയിക്കുന്നത്. അടിസ്ഥാന ഇന്ധന വില ഗതാഗത ചെലവ് കൂടി ഉള്‍പ്പെടുന്നാതാണ്. ഇതിനൊപ്പം ഡീലര്‍ കമ്മീഷന്‍, കേന്ദ്ര സര്‍ക്കാറിന്റെ എക്‌സൈസ് ഡ്യൂട്ടി, അതാത് സംസ്ഥാനത്തെ വാറ്റ് എന്നിവ ഈടാക്കിയാണ് ഇന്ധനം ഉപഭോക്താവിന്റെ കയ്യിലെത്തുന്നത്.
ഇന്ധന വില ജിഎസിടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വിവിധ തലങ്ങളിലെ നികുതി ഴിവാക്കി ഒറ്റ നികുതി നല്‍കാം. ഇന്ധനങ്ങള്‍ക്ക് നിലവിലെ ഏറ്റവും വലിയ സ്ലാബായ 28 ശതമാനം ജിഎസ്ടി ഈടാക്കിയാലും ഇപ്പോള്‍ നല്‍കുന്ന വിലയേക്കാള്‍ കുറവ് നല്‍കിയാല്‍ മതി.
Also Read: മാസ അടവിന് 6,000 രൂപ കയ്യിലുണ്ടോ? കുറഞ്ഞ സമയത്തിനുള്ളിൽ 7 ലക്ഷം സ്വന്തമാക്കാൻ ഇതാ വഴി
എത്ര രൂപ വ്യത്യാസപ്പെടും
ഒരു ലിറ്റര്‍ പെട്രോളിന് മുകളില്‍ നിലവില്‍ ഈടാക്കുന്ന നികുതിയും ജിഎസ്ടി വന്നാലുണ്ടാകുന്ന വ്യത്യാസവും പരിശോധിക്കാം. 2022 ഒക്ടോബറിലെ കണക്ക് പ്രകാരം പെട്രോളിന് ഗതാഗത ചാര്‍ജടക്കം 57.35 രൂപയാണ് ഈടാക്കുന്നത്. ഇതിനൊപ്പം ലിറ്ററിന് 19.9 രൂപ എക്‌സൈസ് ഡ്യൂട്ടിയും ശരാശരി 3.87 രൂപ ഡീലര്‍ കമ്മീഷനും അടക്കം 81.12 രൂപ വരും.
ഈ തുകയോടൊപ്പം കേരളത്തിന്റെ വാറ്റായ 30.8 ശതമാനം ചേർക്കും. 24.93 രൂപ വരുമിത്. ഇതടക്കമാണ് 105 രൂപ പെട്രോളിന് നല്‍കേണ്ടി വരുന്നത്.
പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാൽ എത്ര രൂപ വില വരുമെന്ന് നോക്കാം. ഉയര്‍ന്ന സ്ലാബായ 28 ശതമാനത്തില്‍ പെട്രോളിനെ ഉൾപ്പെടുത്തിയാൽ എക്‌സൈസ് ഡ്യൂട്ടിയും വാറ്റും കുറയും. ഇതോടെ ഇന്ധനവിലയായ 57.35 രൂപയും ഡീലർ കമ്മീഷനും അടയ്ക്കം 61.22 രൂപയ്ക്ക് 28 ശതമാനം ജിഎസ്ടി നൽകിയാൽ മതി. ഇത് 17.14 രൂപ വരും. ഇതോടെ പെട്രോൾ വില ലിറ്ററിന് 78.36 രൂപയാകും.