കേരളത്തിന്റെ ഔദ്യോഗിക ഫലമാണെന്നതൊക്ക ശരി തന്നെ സീസണായാൽ റോഡരികിലും വീട്ടുവളപ്പിലും വീണടിഞ്ഞ് ആർക്കും വേണ്ടാതെ കിടക്കുകയാണ് ചക്ക. വീണു കിടക്കുന്ന ചക്കയോട് മുഖം തിരിച്ച മലയാളി പല ചക്ക കഥകളും കേട്ടാൽ ചക്കയ്ക്ക് സല്യൂട്ട് കൊടുക്കും.
വേണ്ട പോലെ പരിഗണിച്ചാൽ കയ്യിൽ ലക്ഷങ്ങളെത്തിക്കുന്ന ആളാണ് നമ്മുടെ ചക്ക. ഇത്തരത്തിലൊരു സ്റ്റാർട്ടപ്പ് വിജയമാണ് കൊച്ചിയിൽ നിന്ന് പറയാനുള്ളത്. ഒരു വാട്സ്ആപ്പ് കൂട്ടായ്മയായി തുടങ്ങി സ്റ്റാർട്ടപ്പ് കമ്പനിയിലേക്ക് ഉയർന്ന ചക്കകൂട്ടം ഇന്ന് നേടുന്നത് ലക്ഷങ്ങളാണ്. ആകെ ചക്കമയമായ ചക്ക കഥ നോക്കാം.
വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക്
2019ലെ വേനല്‍ കാലത്ത് എറണാകുളത്തിരുന്ന ടി. മോഹന്‍ദാസ് സുഹൃത്ത് അനില്‍ ജോസും നടത്തിയ സംസാരത്തിൽ നിന്നാണ് ചക്കകൂട്ടം ആരംഭിക്കുന്നത്. സ്വന്തം പറമ്പിലെ ചക്കകള്‍ ഉപയോഗിക്കാതെ പോവുകയും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് നാട്ടുകാര്‍ ചക്ക പണം നല്‍കി വാങ്ങുകയും ചെയ്യുന്നതായിരുന്നു മോഹന്‍ദാസ് പങ്കുവെച്ച ആശങ്ക. അടുത്ത വര്‍ഷം മുതല്‍ ഒരു ചക്കയും വെറുതെ കളയേണ്ടി വരില്ലെന്നായിരുന്നു അനിലിന്റെ മറുപടി. ഇതിന് തുടര്‍ച്ചയായാണ് ചക്കകൂട്ടം എന്ന പേരില്‍ അനില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുന്നത്.
വീട്ടില്‍ പ്ലാവുള്ള സുഹൃത്തുക്കളെയും ഗ്രൂപ്പില്‍ അംഗങ്ങളാക്കി. ചക്ക സ്‌നേഹികളുടെയും കര്‍ഷകരുടെയും കൂട്ടായ്മയിൽ ഒത്തുചേരലുകളും വൈവിധ്യങ്ങളായ ചക്കകളുടെ വിവര കൈമാറ്റവുമാണ് തുടക്കത്തിൽ ഉദ്യേശിച്ചത്.
സ്റ്റാർട്ടപ്പ് ആശയം
മാസങ്ങള്‍ക്ക് ശേഷം വിവിധ മേഖലകളിലുള്ളവര്‍ ചക്കകൂട്ടത്തിലേക്ക് എത്തി. ഗ്രാമങ്ങളില്‍ നിന്ന് കൊച്ചിയിലെത്തിയവരില്‍ പലരും ചക്കകൂട്ടത്തില്‍ പഴയ കഥകള്‍ പങ്കുവെച്ചു. കോവിഡ് കാലത്തെ ആദ്യ ലോക്ഡൗണിലാണ് ഗ്രൂപ്പൊന്ന് ഉണർന്നത്. വീട്ടില്‍ പ്ലാവുള്ളവർ ഗ്രൂപ്പ് അംഗങ്ങളില്‍ ആവശ്യക്കാർക്ക് ചക്ക എത്തിച്ചു. ഗ്രൂപ്പിലെ കര്‍ഷകർ അവരുടെ ഉത്പ്പന്നങ്ങള്‍ വില്പന സൗകര്യം ഒരുക്കി.
ഇത്തരത്തിൽ വലിയ ഉത്തരവാദിത്വങ്ങൾ ചക്കകൂട്ടത്തിൽ നടന്നു. ഗ്രൂപ്പ് അംഗം ഒരു റേഡിയോ അഭിമുഖത്തില്‍ പങ്കുവെച്ച ''വാട്സ്ആപ്പ് ഗ്രൂപ്പ് ചക്ക ഉത്പന്നങ്ങള്‍ വിൽക്കുന്നൊരു കമ്പനിയായി'' എന്ന പരാമർശമാണ് ഗ്രൂപ്പ് അംഗങ്ങളിൽ ചിലരെ കമ്പനിയിലേക്ക് എത്തിച്ചത്.
പരിചയസമ്പന്നർ ഒത്തുകൂടുന്നു
ഭക്ഷ്യമേഖലയിലും മാർക്കറ്റിംഗ് രംഗത്തും പ്രവൃത്തി പരിചയമുള്ള ഗ്രൂപ്പ് അംഗങ്ങളിൽ നിന്നാണ് ചക്കകൂട്ടം പിറക്കുന്നത്. അശോക്, അനില്‍, വിപിന്‍ കുമാര്‍, എന്നിവര്‍ക്ക് 40 വര്‍ഷത്തോളും ഭക്ഷ്യമേഖലയില്‍ പ്രവൃത്തി പരിചയമുള്ളവരാണ്. സാബു അരവിന്ദ്, മനു ചന്ദ്രന്‍ എന്നിവര്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ 16 വര്‍ഷത്തോളം ജോലി ചെയ്തവരും. ഭക്ഷ്യ വ്യവസായത്തിനായുള്ള യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതിലും വിദഗ്ധനായ ബോബിന്‍ ജോസഫും ചേര്‍ന്നതോടെ ചക്കക്കൂട്ടം ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചു.
വരുമാനത്തിലേക്ക്
ലക്ഷങ്ങള്‍ ലാഭമുണ്ടാക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലാഭത്തിനുപരി ചക്കയുടെ സ്വാദ് ആസ്വദിക്കുകയും ചക്ക പാഴാക്കുന്നത് കുറയ്ക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഗ്രൂപ്പ് അംഗമായ അനിരുദ്ധ് പറയുന്നു. ഉത്പ്പന്നം വിപണിയിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്. മെല്ലെ ഉയർന്നു വരുകികയാണ്. എല്ലാ ജില്ലകളിലും യോഗങ്ങൾ നടത്തി ചക്കയുടെ നശീകരണം കുറയ്ക്കുന്നതിലുള്ള ബോധവത്കരണമാണ് ആദ്യ ശ്രമം.
ഇതിൽ സംസ്ഥാന സർക്കാർ ഇടപെടലും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. കമ്പനി കോലഞ്ചേരിയില്‍ 5000 ചതുരശ്ര അടിയുള്ള സംരഭണ ശാല ലീസിനെടുത്തിട്ടുണ്ട്. ഉത്പ്പന്നങ്ങൾ നിർമിക്കുന്നതിനാവശ്യമായ ചക്ക ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും കര്‍ഷകരില്‍ നിന്നുമാണ് ശേഖരിക്കുന്നത്. കർഷകരിൽ നിന്ന് ചക്ക ശേഖരിക്കാന്‍ സംസ്ഥാനത്തൊട്ടാകെ 10 വിതരണക്കാരും കമ്പനിക്കുണ്ട്.