കേരളത്തിലെ യുവത്വം കടല്‍ കടക്കുകയാണ്. നേരത്തെ ജോലിക്കായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് മലയാളികള്‍ പോയിരുന്നെങ്കില്‍ ഇന്നത്തെ കാലത്ത് പഠനത്തിനാണ് കേരളത്തില്‍ നിന്ന് വിദേശ സര്‍വകലാശാലകള്‍ തേടി പോകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മലയാളി വിദ്യാര്‍ഥികള്‍ വിവിധ കോഴ്‌സുകള്‍ പഠിക്കുന്നുണ്ട്. ഉന്നത പഠനം വിദേശ രാജ്യങ്ങളിലേക്ക് മാറ്റുന്നൊരു ട്രെന്‍ഡ് ഇന്ന് കേരളളത്തില്‍ കൂടുതലാണ്.
വിദേശ സര്‍വകലാശാലകളിലെ പഠനത്തില്‍ ഗുണനിലവാരം ഉയര്‍ന്നതാണെങ്കിലും വിദ്യാഭ്യാസ ചെലവാണ് വലിയ പ്രതിസന്ധിയുണ്ടാക്കുന്നത്. ട്യൂഷന്‍ ഫീസിനായി നല്ലൊരു തുക കണ്ടത്തേണ്ടതുണ്ട്. അമേരിക്ക, ബ്രിട്ടണ്‍ പോലുള്ള രാജ്യങ്ങളിലെ സര്‍വകാശാലകളില്‍ അഡ്മിഷനെടുക്കാന്‍ വലിയ തുക ആവശ്യമുണ്ട്. ഇതിനായി ദീര്‍ഘനാളത്തെ സാമ്പത്തിക പ്ലാനിംഗ് വഴി സമ്പാദ്യം ഉണ്ടാക്കുകയോ വലിയ തുകയുടെ വിദ്യാഭ്യാസ വായ്പയോ ആവശ്യമായി വരും.
ജീവിത ചെലവുകള്‍ക്ക് പാര്‍ട്ട് ടൈം തൊഴിലെടുത്താണ് പലരും പണം കണ്ടെത്തുന്നത്. ജോലി സാധ്യതകളുണ്ടെങ്കിലും വായ്പയെടുത്തൊരാള്‍ക്ക് വലിയ തുകയുടെ ബാധ്യത ജോലിക്കാലത്ത് ദീര്‍ഘനാള്‍ മുന്നോട്ട് കൊണ്ടു പോകേണ്ടതായി വരും.
ഈ സാഹചര്യത്തില്‍ അമേരിക്ക, ബ്രിട്ടണ്‍ പോലുള്ള ചെലവ് അധികം വരുന്ന രാജ്യങ്ങളെ മാറ്റി നിര്‍ത്തി മികച്ച കോഴ്‌സുകള്‍ നല്‍കുന്ന ചെലവ് കുറഞ്ഞ രാജ്യങ്ങളെ തിരഞ്ഞെടുക്കാം. വേള്‍ഡ്‌സ് എജ്യുക്കേഷന്‍ സര്‍വീസ് പട്ടികപ്പെടുത്തിയ വിദ്യാഭ്യാസത്തിന് ചെലവ് കുറഞ്ഞ, ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത 5 രാജ്യങ്ങള്‍ നോക്കാം.
നോര്‍വെ
വടക്കന്‍ യൂറോപ്യന്‍ രാജ്യമായ നോര്‍വെ ഉന്നത പഠനത്തിന് തിരഞ്ഞെടുക്കുന്നതിനുള്ള ഏറ്റവും വലിയ ഗുണം പബ്ലിക്ക് സര്‍വകലാശാലകളില്‍ പഠനം സൗജന്യമാണെന്നതാണ്. യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യക്കാര്‍ക്കും പുറത്തു നിന്നുള്ളവര്‍ക്കും ഈ സൗജന്യം ലഭിക്കും.
സ്‌പെഷ്യലൈസ്ഡ് കോഴ്‌സുകള്‍ക്ക് ഫീസ് അടയ്‌ക്കേണ്ടി വരും. ഇതോടൊപ്പം നോര്‍വെയില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവരും കൂടുതലാണ്. നോര്‍വെ തിരഞ്ഞെടുക്കുമ്പോഴുള്ള ജീവിത ചെലവ് അല്പം ഉയര്‍ന്നതാണ്. വര്‍ഷത്തില്‍ 1.40 കോടി രൂപയോളം ചെലവ് വരും.
തായ്‌വാന്‍
വിദേശ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന കിഴക്കനേഷന്‍ രാജ്യമാണ് തായ്‌വാന്‍. മികച്ച ഗുണനിലവാരമുള്ള കോഴ്‌സുകള്‍ ഭേദപ്പെട്ട നിരക്കില്‍ തായ്‌വാനിൽ ലഭിക്കും . പ്രധാന സര്‍വകലാശാലയായ നാഷണല്‍ തായ്‌വാന്‍ സര്‍വകലാശാലയില്‍ യുജി ലിബറല്‍ ആര്‍ട്‌സ് കോഴ്‌സുകള്‍ 3 ലക്ഷം രൂപയ്ക്ക് തുടങ്ങും. ഇതോടൊപ്പം 120 ലധികം കോഴ്‌സുകള്‍ 40 ലധികം സര്‍വകലാശാലകളില്‍ നിന്ന് ലഭിക്കും. ഇംഗ്ലീഷിലുള്ള കോഴ്‌സുകളാണ് എന്നതും ചെലവ് കുറവും തായ്‌വാനിലേക്കുള്ള ആകര്‍ഷണീയതയാണ്.
ജര്‍മനി
നോര്‍വെയിലേത് പോലെ പബ്ലിക്ക് സര്‍വകലാശാലകളില്‍ ബിരുദ കോഴ്‌സുകള്‍ക്കോ, പിഎച്ച്ഡി ലെവല്‍ കോഴ്‌സുകള്‍ക്കോ ട്യൂഷന്‍ ഫീസ് ഈടാക്കുന്നില്ല. ബാഡന്‍-വുര്‍ട്ടംബര്‍ഗ് സര്‍വകലാശായില്‍ ഫീസ് ഈടാക്കുന്നുണ്ട്. ജര്‍മനിയില്‍ ബിരുദം പഠിക്കാതെ ബിരുദാനന്തര ബിരുദത്തിനെത്തുന്നവര്‍ക്ക് 19 ലക്ഷത്തോളം അടയ്‌ക്കേണ്ടി വരും. ഇവര്‍ക്കും സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം.
Also Read: യാതൊരു റിസ്കുമില്ലാതെ കയ്യിലെ പണം ഇരട്ടിയാക്കാം; അറിഞ്ഞില്ലേ പോസ്റ്റ് ഓഫീസിലെ ഈ നിക്ഷേപം
ഫ്രാന്‍സ്
ആഭ്യന്തര, അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് വര്‍ഷത്തില്‍ 20,000 രൂപയാണ് ബിരുദ കോഴ്‌സുകള്‍്ക്ക് ഫ്രാന്‍സിലെ സര്‍വകലാശാലകള്‍ ഈടാക്കുന്നത്. പിജി കോഴ്‌സുകള്‍ക്ക് 25,000 രൂപയും പിഎച്ചഡി കോഴ്‌സുകള്‍ക്ക് 40,000 രൂപയും വാര്‍ഷിക ഫീസ് വരും. ഇതേസമയം നഗരങ്ങളനുസരിച്ച് ജീവിത ചെലവ വ്യത്യാസപ്പെടും. തലസ്ഥാന നഗരമായ ഫ്രാന്‍സില്‍ വലിയ തുക ജീവിത ചെലവ് വരും.
മെക്‌സിക്കോ
മെക്‌സിക്കോയിലെ സര്‍വകലാശാലകളില്‍ ട്യൂഷന്‍ ഫീസ് വ്യത്യസ്തമാണ്. സ്വകാര്യ സര്‍വകലാശാലകള്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നുണ്ട്. മെക്‌സിക്കോയുടെ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയില്‍ അന്തര്‍ ദേശീയ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ശരാശരി 5 ലക്ഷം രൂപ ഫീസ് ഇനത്തില്‍ ചെലവ് വരും. ലോകത്ത് വിദ്യാര്‍ഥികള്‍ക്കായുള്ള മികച്ച 100 നഗരങ്ങളില്‍ ഒന്നാണ് മെക്‌സിക്കോ സിറ്റി.
മെക്‌സിക്കോയിലെ പ്രധാന വെല്ലുവിളി ഭാഷയാണ്. പ്രാദേശികമായി സ്പാനിഷായിരിക്കും. സര്‍വകലാശാലകള്‍ സ്പാനിഷ് ഭാഷയില്‍ പഠിപ്പിക്കുന്നതാണെങ്കിലും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി മെക്‌സിക്കന്‍ സര്‍വകലാശാലകള്‍ കൂടുതല്‍ ഇംഗ്ലീഷ് കോഴ്‌സുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം ജീവിത ചെലവ് പൊതുവെ കുറഞ്ഞ രാജ്യമാണ് മെക്‌സിക്കോ.