2021 ൽ പുറത്തു വന്നൊരു കണക്ക് ഇങ്ങനെയാണ്. 'കഴിഞ്ഞ രണ്ടു സാമ്പത്തികവർഷത്തിൽ ആമസോൺ ഇന്ത്യ നിയമ കാര്യങ്ങൾക്കായി ചെലവാക്കിയത് 8,546 കോടി രൂപ', ഞെട്ടിപ്പിക്കുന്ന സംഖ്യാണ് ആമസോൺ നിയമപരമായ ആവശ്യങ്ങൾക്ക് ഇന്ത്യയിൽ ചെലവാക്കിയത്. വിപണിയിൽ പിടിച്ചു നിൽക്കാൻ പ്രയാസപ്പെടുന്ന ഇന്ത്യൻ ചെറുകിടക്കാർക്ക് ഇത്രയും പണത്തിന് മുന്നിൽ ചെറുത്ത് നിൽപ്പ് പ്രയാസകരമാണ്.
എന്നാൽ പണത്തിന്റെയും കുത്തക കമ്പനിയെന്ന ഹുങ്കിന് മുന്നിലും ആമസോണിനെ അടിയറവ് പറയിച്ചിരിക്കുകയാണ് ബംഗളൂരുവിലുള്ള ഒരു ബേക്കറി കമ്പനി. കമ്പനിയുടെ ട്രേഡ് മാർക്ക് ഉപയോഗിച്ച് വില്പന നടത്തിയ സംഭവത്തിൽ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാപ്പി ബെല്ലി ബേക്സ് എന്ന കമ്പനിയാണ് 4 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ആമസോണിനെ തോൽപ്പിച്ചത്. ബംഗളൂരു സിറ്റി സിവിൽ കോടതിയാണ് കേസിൽ വിധി പറഞ്ഞത്.
ഹാപ്പി ബെല്ലി ബേക്സ്
2008 ല്‍ ഷിഷാം ഹിന്ദുജയാണ് സ്ത്രീകൾ നടത്തുന്ന കുക്കീസ്, ബേക്ക്‌സ് തുടങ്ങിയ ഉത്പ്പന്നങ്ങള്‍ നിർമിക്കുന്ന കമ്പനി ആരംഭിക്കുന്നത്. റെഗാലര് എന്ന പേരില്‍ ആരംഭിച്ച കമ്പനി 2010ലാണ് ഹാപ്പി ബെല്ലി എന്ന് പേരു മാറ്റുന്നത്.
ഇതിന് ശേഷം 2016 മുതല്‍ ഹാപ്പി ബെല്ലി എന്ന പേരിന് കമ്പനി ട്രേഡ് മാർക്ക് സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതേ ബ്രാന്‍ഡ് നെയിം ഉപയോഗിച്ചാണ് ആമസോണ്‍ ബേക്കറി ഉത്പ്പന്നങ്ങളും, സ്‌കാക്‌സ്, പാലുത്പ്പന്നങ്ങളും വില്പന നടത്തുന്നത്.
കേസിലേക്ക്
2017 ലാണ് ആമസോണിലുടെ ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നണ്ടോയെന്ന് ചോദിച്ചുള്ള ഉപഭോക്താക്കളുടെ അന്വേഷണങ്ങൾ ഹിന്ദുജയ്ക്ക് ലഭിക്കുന്നത്. മറ്റു ഇ-കോമേഴ്സ് സൈറ്റുകളിലൂടെ ഹാപ്പി ബെല്ലി ബേക്സിന് വില്പനയില്ലാത്തതിനാലാണ് കൂടുതൽ അന്വേഷണങ്ങളിലേക്ക് കടന്നത്. 2016-ൽ ആമസോൺ ആരംഭിച്ച സ്വകാര്യ ലേബലാണ് ഹാപ്പി ബെല്ലി. ബേക്കറി ഉത്പ്പന്നങ്ങൾ, പാലുത്പ്പന്നങ്ങൾ, ലഘുഭക്ഷണങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, മറ്റ് ഇനങ്ങള്‍ എന്നിവയാണ് ഇതുവഴി ആമസോൺ വില്പന നടത്തുന്നത്.
ഇതേ തുടര്‍ന്നാണ് ഹാപ്പി ബെല്ലി ബേക്‌സ് ആമസോണിനെതിരെ പരാതി നല്‍കുന്നത്. ആമസോണ്‍ സെല്ലര്‍ സര്‍വീസസ്, ക്ലൗഡ്ടെയില്‍ ഇന്ത്യ, ആമസോണിന്റെ ട്രേഡ്മാർക്ക് അപേക്ഷ സമര്‍പ്പിച്ച ടൂട്സി എല്‍എല്‍സി എന്നിവയ്ക്കെതിരെയാണ് ഹിന്ദുജയുടെ ഹാപ്പി ബെല്ലി ബേക്ക്സ് ഒരു കേസ് ഫയല്‍ ചെയ്തത്. 2016 ല്‍ ട്രേഡ് മാര്‍ക്കിനായി ആമസോണ്‍ ഒരു അപേക്ഷ നല്‍കിയിരുന്നെങ്കിസലും അത് വിജയിച്ചിരുന്നില്ല.
കോടതിയിലെ വാദങ്ങൾ
രണ്ട് കമ്പനികളും വ്യത്യസ്ത ഉത്പ്പന്നങ്ങളാണ് വില്പന നടത്തുന്നതെന്നായിരുന്നു ആമസോണിന്റെ വാദം. ഹിന്ദുജയുടെ ഹാപ്പി ബെല്ലി ബേക്‌സ് ബംഗളൂരുവില്‍ മാത്രമുള്ള കമ്പനിയാണെന്നും തങ്ങളുടേത് ലോകം മൊത്തംവ്യാപാരം നടത്തുന്ന സ്ഥാപനമാണെന്നും കമ്പനി കോടതിൽ വാദിച്ചു. ബംഗളൂരുവിലെ ഹാപ്പി ബെല്ലി ബേക്സിന് വേണ്ടത്ര പേരോ പ്രശംസയോ ഇല്ലെന്നും ആമസോൺ കോടതിയിൽ വാദിച്ചു. എന്നാൽ ഈ വാദങ്ങൾ തള്ളിയ കോടതി ഹിന്ദുജയ്ക്ക് അനുകൂലമായ വിധി പറഞ്ഞു.
വിധി
2008 മുതല്‍ ഹാപ്പി ബെല്ലി ബേക്സ് ബംഗളൂരുവിൽ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനിക്ക് പേരും പ്രശസ്തിയും ഇല്ലെന്ന വാദങ്ങള്‍ ആമസോണിന്റെ അഹങ്കാരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതുപോലെ ഹാപ്പി ബെല്ലി എന്ന പേര് ആമസോൺ ഉപയോഗിക്കുന്നത് പരാതിക്കാരന്റെ ട്രേഡ്മാർക്കിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം ആമസോണിനെ ഇന്ത്യയിൽ ഈ പേര് ഉപയോഗിക്കുന്നതിൽ നിന്ന് തടഞ്ഞ കോടതി ഇന്ത്യൻ വിപണിയിൽ നിന്ന് ആമസോൺ ഈ പേര് ഒഴിവക്കാനും നിർദ്ദേശിച്ചു. 2018 മുതല്‍ ആമസോണ്‍ ഹാപ്പി ബെല്ലി എന്ന ബ്രാന്‍ഡില്‍ ഉത്പ്പന്നം ഇന്ത്യയിൽ വിറ്റിട്ടില്ല. പരാതി നൽകി 4 വര്‍ഷത്തിന് ശേഷം ഓഗസ്റ്റ് 30നാണ് ഹിന്ദുജയ്ക്ക് അനുകൂലമായ വിധി വന്നത്.