ഈ കഥയുടെ ആരംഭം 19-ാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ നിന്നാണ്. കൃത്യമായി സൂചിപ്പിച്ചാല്‍ 1890-ലെ അഭ്യസ്തവിദ്യനായ ഒരു പാര്‍സി യുവാവാണ് കഥയിലെ നായകന്‍. നിയമ ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെ അദ്ദേഹത്തിന് ടാന്‍സാനിയയില്‍ അറിയപ്പെടുന്ന സ്ഥാപനത്തില്‍ തന്നെ ജോലി ലഭിച്ചു. കാര്യങ്ങള്‍ മംഗളകരമായി നീങ്ങവേ ആ യുവാവിന് നിയമവുമായി ബന്ധപ്പെട്ട ജോലിയില്‍ സംതൃപ്തി ലഭിക്കാതെയായി. മനസില്‍ തിങ്ങിവരുന്നതാകട്ടെ പലവിധ ബിസിനസ് ആശയങ്ങളും. ഒടുവില്‍ ജോലിയുടെ തണലില്‍ നിന്നും സംരംഭകത്വമെന്ന വെല്ലുവിളിയിലേക്ക് കടക്കാന്‍ തീരുമാനമെടുത്തു. വൈകാതെ തന്നെ ആ യുവാവ് മാതൃരാജ്യമായ ഇന്ത്യയിലേക്ക് മടങ്ങി.
ബുര്‍ജോജിയുടേയും ദോസിബായി ഗോദ്‌റേജിന്റേയും ആറ് മക്കളില്‍ മൂത്തവനായ അര്‍ദേശിര്‍ ഗോദ്‌റേജായിരുന്നു അത്. മനസിനെ മദിക്കുന്നത് സംരഭകത്വമായിരുന്നു എങ്കിലും എന്ത് ചെയ്തു തുടങ്ങണമെന്ന് വ്യക്തതയുണ്ടിയിരുന്നില്ല. ഒടുവില്‍ ഔഷധ വ്യാപാരം തുടങ്ങാമെന്ന് നിശ്ചയിച്ചു. ശസ്ത്രക്രിയ ഉപകരണങ്ങളും നിര്‍മിച്ചു. ഈ സംരംഭത്തിനായി അര്‍ദേശീര്‍ രാപകല്‍ പണിയെടുത്തു. നിര്‍ഭാഗ്യവശാല്‍ ഈ ബിസിനസില്‍ പുരോഗതി പ്രാപിക്കാനായില്ല. തുടര്‍ന്ന് മറ്റു ചില സംരംഭങ്ങള്‍ കൂടെ ആരംഭിച്ചെങ്കിലും ഒന്നിനു പിന്നാലെ അതെല്ലാം പൂട്ടിക്കെട്ടേണ്ടി വന്നു.
ഇങ്ങനെ പരാജയം നിഴലു പോലെ പിന്തുടര്‍ന്നപ്പോള്‍ അര്‍ദേശിറിന്റെ കൈവശമിരുന്ന പണവും ശോഷിച്ചു. അങ്ങനെ നിരാശനായിരിക്കെ ഒരു ദിവസം കണ്ണില്‍പ്പെട്ട പത്രവാര്‍ത്തയാണ് കഥയിലെ ടേണിങ് പോയിന്റ്. നഗരത്തില്‍ നടന്ന ബാങ്കുകൊള്ളയെ കുറിച്ചുള്ള വാര്‍ത്തയായിരുന്നു. ആ സമയത്ത് നഗരവാസികളും കച്ചവടക്കാരുമെല്ലാം കള്ളന്മാരുടെ ശല്യം കാരണം പൊറുതിമുട്ടിയിരുന്നു. നിലവാരം കുറഞ്ഞ പൂട്ടുകളാണ് കള്ളന്മാര്‍ക്ക് തുണയേകിയത്. ഇത്തരം മോഷണം നടന്നിടത്തെല്ലാം പൂട്ടു തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. ഈയൊരു നീരിക്ഷണത്തില്‍ അര്‍ദേശീറിന്റെ മനസുടക്കി.
Also Read: കാലത്തിനൊത്ത സ്റ്റാർട്ടപ്പുകൾ; പഠിക്കാം സൗരവിന്റെ പാഠം; പുത്തൻ താരം ഒയ്‌ലര്‍ മോട്ടോഴ്സ്
കള്ളന്മാര്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത പൂട്ടുകളുടെ ആവശ്യകത മനസിലാക്കിയ അദ്ദേഹം ഉയര്‍ന്ന ഗുണമേന്മയുള്ള താഴ് നിര്‍മിക്കാനുള്ള പദ്ധതി തയ്യാറാക്കി. അങ്ങനെയാണ് ഗുണമേന്മയുള്ള താഴ് നിര്‍മാതാക്കളുടേയും അതുവഴി രാജ്യത്തെ എണ്ണം പറഞ്ഞ സംരംഭങ്ങളിലൊന്നായ ഗോദ്‌റേജ് വ്യവസായ സാമ്രാജ്യത്തിനുമുള്ള നാന്ദികുറിച്ചത്. താഴ് നിര്‍മാണശാല ആരംഭിക്കാന്‍ പണം ഇല്ലാതിരുന്ന അര്‍ദേശീറിനെ സഹായിച്ചത് സുഹൃത്തും കച്ചവടക്കാരനുമായിരുന്ന മേര്‍വാഞ്ചി കാമയാണ്. അദ്ദേഹം നല്‍കിയ വായ്പയില്‍ നിന്നാണ് പ്രശസ്തമായ ഗോദ്‌റേജ് താഴുകളുടെ പിറവി.
1897-ലാണ് ഗോദ്‌റേജ് താഴ് നിര്‍മാണ കേന്ദ്രത്തിന് അര്‍ദേശീര്‍ തുടക്കമിട്ടത്. തുച്ഛമായ വിലയില്‍ വളരെ ഗുണമേന്മയേറിയ പൂട്ടുകളാണ് അദ്ദേഹം വിപണിയില്‍ അവതരിപ്പിച്ചത്. അന്ന് ബ്രിട്ടണില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന താഴുകളേക്കാളും മികച്ച നിലവാരമാണ് ഗോദ്‌റേജ് പൂട്ടുകള്‍ക്ക് ഉണ്ടായിരുന്നത്. ഇതോടെ അകന്നു നിന്നിരുന്ന വിജയം അദ്ദേഹത്തെ തേടിയെത്തി. അവിടുന്നിങ്ങോട്ട് വച്ചടി കയറ്റമായിരുന്നു ഗോദ്‌റേജിനെ കാത്തിരുന്നത്. അങ്ങനെ ഇന്ത്യന്‍ വ്യവസായ ചരിത്രത്തിലെ മായ്ക്കാനാവാത്ത ഒരു അധ്യായത്തിനും തുടക്കമിട്ടു.
Also Read: പഴകുന്തോറും വീര്യത്തിനൊപ്പം വിലയും കൂടും; കയ്യിലൊരു വൈന്‍ കുപ്പിയുണ്ടോ? നേടാം ലക്ഷങ്ങള്‍!
താഴ് ബിസിനസ് പച്ച പിടിച്ചതോടെ അര്‍ദേശീറിനെ തേടി മൂലധനവും എത്തിത്തുടങ്ങി. അര്‍ദേശീറിന്റെ കച്ചവടത്തിന്റെ ഭാഗമാകാന്‍ നിരവധി പേര്‍ പണവുമായി പിന്നാലെകൂടി. അങ്ങനെ മൂലധനം വിഷയമല്ലാതായതോടെ പതിയെ ഗോദ്‌റേജ് വ്യവസായ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടു. താഴിന് പിന്നാലെ പണവും വിലപിടിപ്പുള്ള വസ്തുക്കളും ഭദ്രമായി സൂക്ഷിക്കുന്നതിനു വേണ്ട പെട്ടി (സേഫ്) നിര്‍മിച്ചു തുടങ്ങി. ഗുണമേന്മയില്‍ മുന്നിട്ടുനിന്ന ഗോദ്‌റേജ് സേഫുകള്‍ക്ക് കളം പിടിക്കാന്‍ അധികം സമയം വേണ്ടിവന്നില്ല. 1902 മുതല്‍ സുരക്ഷിതത്വത്തിന്റെ പര്യായമായി ഇന്നും ഗോദ്‌റേജ് താഴുകളും സേഫുകളും വിപണിയില്‍ മുന്നിട്ടു നില്‍ക്കുന്നു എന്നത് ഗുണമേന്മയുടേയും നേര്‍സാക്ഷ്യമാകുന്നു.
പ്രഥമ നേട്ടങ്ങള്‍
സേഫിലേയും പൂട്ടിലേയും വിജയങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് വിവിധ മേഖലകളിലേക്ക് കടന്ന ഗോദ്‌റേജ് ഗ്രൂപ്പ് ആണ് രാജ്യത്ത് പല ബിസിനസ് സംരഭങ്ങള്‍ക്കും ആദ്യമായി തുടക്കമിട്ടത്. അത്തരത്തില്‍ ലോകത്ത് തന്നെ ആദ്യമായി സസ്യഎണ്ണയില്‍ നിന്നും സോപ്പ് നിര്‍മാണം ആരംഭിച്ചത് ഗോദ്‌റേജ് ആണ്. അക്കാലത്തൊക്കെ മൃഗക്കൊഴുപ്പ് ഉപയോഗപ്പെടുത്തിയായിരുന്നു സോപ് നിര്‍മിച്ചിരുന്നത്. അങ്ങനെ 1918-ല്‍ സസ്യഎണ്ണയില്‍ നിര്‍മിച്ച സ്വദേശി ഉത്പന്നമായി കണ്ട് രബീന്ദ്രനാഥ ടാഗോര്‍ ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യ സമരസേനാനികള്‍ ഈ സോപ്പിന് പ്രോത്സാഹനം നല്‍കി.
1951-ല്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പിന് വേണ്ടി ബാലറ്റ് പെട്ടികള്‍ ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടതും ഗോദ്‌റേജിനോടായിരുന്നു. തുടര്‍ന്ന് മുംബൈയിലെ ചെറിയൊരു നിര്‍മാണ ശാലയില്‍ നിന്നാണ് ഇന്ത്യയുടെ ആദ്യ തെരഞ്ഞെടുപ്പിലേക്ക് ആവശ്യമായ 12.83 ലക്ഷം ബാലറ്റ് പെട്ടികള്‍ നിര്‍മിച്ചത്.
1955-ല്‍ രാജ്യത്തെ ആദ്യ ടൈപ്പ് റൈറ്ററും നിര്‍മിച്ചത് ഗോദ്‌റേജ് ഗ്രൂപ്പാണ്. മോഡല്‍ എം-9 എന്നായിരുന്നു ഏറെ പ്രചാരം നേടിയ സ്വദേശി ടെപ്പ് റൈറ്ററിന്റെ പേര്.
1958-ല്‍ ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ റഫ്രിജറേറ്റര്‍ അവതരിപ്പിച്ചതും ഗോദ്‌റേജ് ഗ്രൂപ്പായിരുന്നു.
ഇന്ന് ഇന്ത്യയുടെ മുന്‍നിര ബഹുരാഷ്ട്ര കമ്പനികളിലൊന്നാണ് ഗോദ്‌റേജ് ഗ്രൂപ്പ്. 410 കോടി ഡോളര്‍ ആസ്തിയും 28,000 തൊഴിലാളികളും പ്രവര്‍ത്തിക്കുന്ന വമ്പന്‍ ബിസിനസ് സാമ്രാജ്യമാണ്. മുംബൈയാണ് ആസ്ഥാനം. ഗ്രൂപ്പിന്റെ നിലവിലെ ചെയര്‍മാന്‍ ആദി ഗോദ്റേജ് ആണ്. റിയല്‍ എസ്റ്റേറ്റ്, കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍, ഇന്‍സ്ട്രിയല്‍ എന്‍ഞ്ചിനീയറിങ്, ഗൃഹോപകരണങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ തുടങ്ങിയ വവിധ മേഖലകളില്‍ ഗോദ്റേജിന് പ്രമുഖമായ സംരംഭങ്ങളുണ്ട്.