അമ്മയുടെ കൈപുണ്യം, മകന്റെ മാര്‍ക്കറ്റിംഗ്; 5,000 രൂപയില്‍ നിന്ന് 3 കോടിയിലേക്ക് ഉയര്‍ന്ന സംരംഭത്തിന്റെ കഥയിതാ
5,000 രൂപയിൽ ആരംഭിച്ച ബിസിനസ് 3 കോടി രൂപയിലെത്തിച്ച അമ്മയുടെയും മകന്റെയും മകന്റെ സുഹൃത്തിന്റെയും ബിസിനസ് സംരംഭം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. മുംബൈ സ്വദേശിയായ ഗീതാ ഗോവിന്ദ പട്ടീലും മകന്‍ വിനീതും മകന്റെ സുഹൃത്ത് അനില്‍ സാവ്‌ലയുമാണ് ഹോംമെയ്ഡ് പലഹാരങ്ങളുടെ സംരംഭത്തിൽ നിന്ന് വലിയ നേട്ടമുണ്ടാക്കിയത്.
2017 മുതൽ ഭക്ഷണ പദാർഥങ്ങളുണ്ടാക്കി വില്പന നടത്തുന്ന ഗീത 2020ൽ കോവിഡിന് ശേഷമാണ് പാട്ടീൽ കാകി എന്ന പേരിൽ കമ്പനി ആരംഭിക്കുന്നത്. വെറും 5,000 രൂപയിൽ തുടങ്ങിയ സംരംഭത്തിന്റെ വിറ്റുവരവ് ഇന്ന് 3 കോടിയിലേറെയാണ്. സോണി എന്റർടെയിൻമെന്റ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഷാർക്ക് ടാങ്ക് ഇന്ത്യ എന്ന ബിസിനസ് റിയാലിറ്റി ഷോയിലൂടെയാണ് ഗീത ഗോവിന്ദ പാട്ടീലിന്റെ പാട്ടിൽ കാകി വീണ്ടും താരമയത്.
സംരംഭം തുടങ്ങുന്നത്
ദിവസവും 20 പേര്‍ക്ക് ടിഫിന്‍ നല്‍കിയിരുന്ന സ്വന്തം അമ്മയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 47-ാം വയസിൽ ഗീത പാട്ടീല്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം വില്‍ക്കാന്‍ തുടങ്ങുന്നത്. 2016-ല്‍ ഭര്‍ത്താവിന് ജോലി നഷ്ടപ്പെട്ടതും ബിസിനസിലേക്ക് ഇറങ്ങാൻ കാരണമായി. ആദ്യം കാറ്ററിംഗ് രീതിയിൽ ഭക്ഷണം വിളമ്പിയിരുന്ന ഗീതാ പാട്ടിൽ കോവിഡിന് ശേഷമാണ് ലഘു ഭക്ഷണങ്ങളിലേക്ക് മാറുന്നത്.

നഗരത്തിലെ ഒറു കുടുംബത്തില്‍ നിന്നായിരുന്നു ആദ്യ ഓർഡർ ലഭിച്ചത്. പിന്നീട് ബിഎംസി ഓഫീസിൽ പ്രഭാത ഭക്ഷണം വിളമ്പാനുള്ള ഓർഡർ ലഭിച്ചു. എന്നാല്‍, ലോക്ക്ഡൗണ്‍ ആരംഭിച്ചതോടെ ബിസിനസ് മുടങ്ങിയ സമയത്താണ് ലഘു ഭക്ഷണങ്ങളിലേക്ക് തിരിഞ്ഞത്.
കോവിഡിന് ശേഷം തിളങ്ങി
കോവിഡോടെ ചക്ലി, ചിവ്ദ തുടങ്ങിയ ലഘുഭക്ഷണങ്ങളിലേക്ക് തിരഞ്ഞതായി ഗീതാ പാട്ടീല്‍ ഷാർക്ക് ടാങ്ക് ഇന്ത്യ ഷോയില്‍ പറഞ്ഞു. ബിസിനസ് വളർന്നതോടെ മുംബൈയിലെ 200 ചതുരശ്ര അടിയുള്ള അടുക്കളയിൽ നിന്ന് 1,200 ചതുരശ്ര അടി സ്ഥലം ഏറ്റെടുത്തു. നിലവിൽ 25 പേരടങ്ങുന്ന ടീമിന് കീഴിലാണ് പ്രവർത്തനം. ഇന്ന് പൂരണ്‍പൊലി, മോദകം, കറഞ്ചി, ലഡു, ശങ്കര്‍പാലി തുടങ്ങിയ ചില സ്വാദിഷ്ടമായ പാട്ടീൽ കാക്കിയിൽ പലഹാരങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

കോളേജ് ഡ്രോപ്പ്ഔട്ടായ മകൻ വിനീത് പാട്ടീലും സുഹൃത്ത് സാവ്ലയും ചേർന്നാണ് വെബ്സൈറ്റ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയത്. ഒരു ദിവസം 15-20 ഓര്‍ഡറുകളിൽ നിന്ന് പ്രതിമാസം 3,000 ഓര്‍ഡറുകളിലേക്ക് ബിസിനസ് വര്‍ധിപ്പിക്കാന്‍ ഈ വെബ്സൈറ്റ് സഹായിക്കമായി.
നിക്ഷേപം ഒഴുകുന്നു
ഷോയിൽ തങ്ങളുടെ ബിസിനസിന്റെ വളർച്ചയെ പറ്റിയുള്ള ഗീതാ പാട്ടിലിന്റെ വിവരണത്തിൽ ആകൃഷ്ടരായ ജഡ്ജുമാരിൽ നിന്ന് ആകർഷകങ്ങളായ നിക്ഷേപ ഓഫറുകളാണ് പാട്ടീൽ കാക്കിക്ക് ലഭിച്ചത്. ഷുഗർ കോസ്‌മെറ്റിക്‌സ് സിഇഒ വിനീത സിംഗ് ആണ് പാട്ടീൽ കാക്കിക്ക് ആദ്യ ഓഫർ മുന്നോട്ട് വെച്ചത്. 4 കോടി രൂപ മൂല്യം കണക്കാക്കി 40 ലക്ഷം രൂപയ്ക്ക് 10 ശതമാനം ഓഹരികളാണ് വിനീത സിംഗിന്റെ വാഗ്ദാനം.
ബോട്ടിന്റെ സഹ സ്ഥാപകൻ അമന്‍ ഗുപ്ത കമ്പനിക്ക് 8 കോടി രൂപ മൂല്യം കല്പിച്ച് 40 ലക്ഷം രൂപയ്ക്ക് 5 ശതമാനം ഇക്വിറ്റികൾ ഏറ്റെടുക്കാനുള്ള ഓഫറാണ് മുന്നോട്ട് വെച്ചത്. ലെൻസ്‌കാർട്ടിന്റെ സഹസ്ഥാപകൻ പെയൂഷ് ബൻസാലും ഷാദി ഡോട്ട് കോമിന്റെ സ്ഥാപകൻ അനുപം മിത്തലും ചേർന്ന് 10 കോടി മൂല്യം കൽപിച്ച സ്ഥാപനത്തിന് 40 ലക്ഷം രൂപയ്ക്ക് 4 ശതമാനം ഓഹരികൾ വാങ്ങാനുള്ള ഓഫറാണ് മുന്നോട്ട് വെച്ചത്. ഇത് പാട്ടീൽ കാക്കി അംഗീകരിക്കുകയും ചെയ്തു.
ഫുഡ് ബിസിനസിലേക്ക് നിക്ഷേപം
സ്റ്റാർട്ടപ്പുകൾക്കിടയിൽ അതിവേഗം വളരുന്ന ബിസിനസുകളിൽ ഒന്നാണ് ഫുഡ്‌ടെക് വ്യവസായം. ഓഹരി വിപണിയിൽ കഴിഞ്ഞ വർഷം അവസാനം ലിസ്റ്റ് ചെയ്ത രണ്ട് സ്നാക്സ് കമ്പനികളും മിന്നും പ്രകടനമാണ് നടത്തിയത്. ബികാജി ഫുഡ്‌സ്, അന്നപൂർണ സ്വാദിഷ്ത് എന്നിവ യഥാക്രമം 881 കോടി രൂപയും 30 കോടി രൂപയും പ്രാരംഭ ഓഹരി വില്പന വഴി സമാഹരിച്ചു. സബ്‌സ്‌ക്രിപ്‌ഷനുകളുടെ രൂപത്തിൽ ഐപിഒ കൾക്ക് മികച്ച നിക്ഷേപക പ്രതികരണവും ലഭിച്ചു.


Click it and Unblock the Notifications


