ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി 2018 മാർച്ച് 31 വരെ നീട്ടാൻ തയ്യാറാണെന്ന് സുപ്രീം കോടതിയോട് കേന്ദ്രം. ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ എന്നിവയുമായി ആധാർ ബന്ധിപ്പിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ നൽകിയ ഹർജി അടുത്തയാഴ്ച്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം ഇക്കാര്യം വെളിപ്പെടുത്തിയത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് അടുത്തയാഴ്ച്ച ഹർജി പരിഗണിക്കുന്നത്. ബാങ്ക് അക്കൌണ്ട്, മൊബൈൽ നമ്പർ എന്നിവയ്ക്ക് പുറമേ മറ്റ് നിരവധി കാര്യങ്ങൾക്കും കേന്ദ്ര സർക്കാർ ആധാർ നിർബന്ധമാക്കിയിട്ടുണ്ട്.
മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് പോളിസി, പിപിഎഫ്, കിസാൻ വികാസ് പത്ര തുടങ്ങിയവ അവയിൽ ചിലതാണ്. അടുത്തിടെ പെൻഷൻ ബീമാ യോജനയ്ക്കും സർക്കാർ ആധാർ നമ്പർ നിർബന്ധിതമാക്കിയിട്ടുണ്ട്.
സർക്കാരിന്റെ ആറ് ക്ഷേമപ്രവർത്തനങ്ങളിലും 50 കേന്ദ്രാവിഷ്കൃത പദ്ധതിയിലും ആധാർ നിർബന്ധമാക്കാൻ സുപ്രീം കോടതി നേരത്തേ അനുവാദം നൽകിയിരുന്നു. കൂടാതെ കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി കൊണ്ടു വന്ന ഭേദഗതി നിയമത്തിൽ ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കുന്നതും വ്യവസ്ഥ ചെയ്തിരുന്നു.
malayalam.goodreturns.in