കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ നികുതികളും സേവന ഫീസുകളും പരിഷ്‌കരിക്കുന്നു. കെട്ടിട നികുതി വര്‍ഷം തോറും അഞ്ചു ശതമാനം വർദ്ധിപ്പിച്ചും കൂടുതല്‍ വിഭാഗക്കാരെ തൊഴില്‍ക്കരത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയുമാണ് പരിഷ്കരണം നടപ്പിലാക്കുക.
അഭിഭാഷകർക്ക് തൊഴിൽ കരം
അഭിഭാഷകരുൾപ്പെടെ കൂടുതൽ വിഭാഗക്കാരെ തൊഴിൽക്കരത്തിന്റെ കീഴിൽ കൊണ്ടുവരാനാണ് പദ്ധതി. കൂടാതെ തൊഴിൽക്കരം കൂട്ടാനും കേന്ദ്രത്തോട് ശുപാർശ ചെയ്യും. തൊഴില്‍കരത്തിന്റെ പരിധി 2500 രൂപയില്‍ നിന്ന് 12,500 രൂപയാക്കാനാണ് പദ്ധതി.
കെട്ടിട നികുതി
കെട്ടിടനികുതി അഞ്ചുവര്‍ഷം കൂടുമ്പോള്‍ പരിഷ്‌കരിക്കണമെന്നാണ് സമിതിയുടെ നിര്‍ദേശം. എന്നാല്‍ ഇത് വര്‍ഷം തോറും അഞ്ചു ശതമാനം കൂട്ടാനാണ് സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും നികുതി ബാധകമാക്കും. സ്വകാര്യ, അണ്‍ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നികുതി ചുമത്തും.
ഫീസ് കൂട്ടും
- വിവാഹസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ ഫീസ് 50 ശതമാനം കൂട്ടും.
- കെട്ടിടനിര്‍മാണ അനുമതിക്കുള്ള ഫീസും 50 ശതമാനം വര്‍ദ്ധിക്കും.
- കച്ചവടസ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീ ഉയര്‍ത്തും.
വരുമാനം വര്‍ദ്ധിപ്പിക്കും
കെട്ടിട നികുതിയും, തൊഴിൽ കരവും മറ്റ് ഫീസുകളും വർദ്ധിപ്പിക്കുന്നതോടെ സംസ്ഥാനത്തിന്റെ വരുമാനത്തിൽ കാര്യമായ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. ശുപാര്‍ശകള്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതൽ നടപ്പാക്കും.
malayalam.goodreturns.in