രാജ്യത്തെ ഏറ്റവും വലിയ ഐ.ടി. കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടി.സി.എസ്.) സി.ഇ.ഒ. മലയാളിയായ രാജേഷ് ഗോപിനാഥന്റെ ശമ്പളം ഇരട്ടിയായി. 2017-18 സാമ്പത്തിക വര്‍ഷത്തെ അദ്ദേഹത്തിന്റെ ശമ്പളം 12 കോടി രൂപയായാണ് ഉയർന്നത്. ഇതില്‍ 1.02 കോടി രൂപയാണ് അടിസ്ഥാന ശമ്പളം. 10 കോടി രൂപ കമ്മീഷനും ശേഷിച്ച തുക മറ്റു അലവന്‍സുകളുമാണ്.
2016-17-ൽ 6.2 കോടിയായിരുന്നു രാജേഷ് ഗോപിനാഥന്റെ ശമ്പളം. എന്നാൽ ഈ വർഷം അത് ഇരട്ടിയായി ഉയര്‍ന്നു. ടി.സി.എസ്സിന്റെ മേധാവിയായിരുന്ന എന്‍. ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സിന്റെ ചെയര്‍മാനായതോടെയാണ് രാജേഷ് സിഇഒ ആയത്. 2017 ജനുവരിയിലാണ് രാജേഷ് സി.ഇ.ഒ. പദവിയിലെത്തിയത്.
സി.ഒ.ഒ ആയ എന്‍. ഗണപതിയുടെ ശമ്പളം 6.15 കോടിയില്‍ നിന്ന് ഒമ്പതു കോടിയായും ഉയര്‍ന്നു. ശമ്പളം ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തി എന്‍. ഗണപതിയാണ്.
ഈ വർഷം കമ്പനി ജീവനക്കാരുടെ ചെലവ് ആകെ വരുമാനത്തിന്റെ 54 ശതമാനമായി ഉയർന്നിട്ടുണ്ട്. ഈ വർഷം 247,000 ജീവനക്കാർ ഡിജിറ്റൽ ടെക്നോളജിയിൽ പരിശീലനം നേടി കഴിഞ്ഞു. ഇത് കമ്പനിയ്ക്ക് ഗുണം ചെയ്യുമെന്ന് സി.ഇ.ഒ. രാജേഷ് ഗോപിനാഥൻ പറഞ്ഞു.
malayalam.goodreturns.in