രാജ്യത്തെ തൊഴിൽ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കാത്ത ബിജെപി സർക്കാരിനെ നിശിതമായി വിമർശിച്ചിട്ടുള്ള കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തൊഴിൽ പ്രശ്നം പരിഹരിക്കുന്നതിനായി പുത്തൻ ആശയങ്ങളുമായി രംഗത്ത്. ഇന്ത്യയിലെ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ സ്റ്റാർട്ട് അപ് ബിസിനസ് മേഖലയ്ക്ക് വമ്പൻ വാഗ്ദാനങ്ങളാണ് രാഹുൽ ഗാന്ധി നൽകിയിരിക്കുന്നത്. വ്യാഴാഴ്ച്ച ട്വിറ്ററിലൂടെയാണ് അദ്ദേഹം സംരംഭക മേഖലയിലെ തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
അനുമതി വേണ്ട
പുതിയ ബിസിനസ് ആരംഭിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആദ്യ മൂന്നു വർഷത്തേക്ക് അനുമതി തേടേണ്ട ആവശ്യമില്ലെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരിക്കുന്നത്. ഇത് സംരംഭകർക്ക് ആശ്വാസരകരമായ കാര്യമാണ്. കാരണം അനുമതി തേടലും മറ്റ് നൂലാമാലകളും ആദ്യമായി ബിസിനസിലേയ്ക്ക് കടക്കുന്നവർക്ക് ഏറ്റവും വലിയ കടമ്പ തന്നെയാണ്.
എയ്ഞ്ചൽ ടാക്സ് ഒഴിവാക്കും
സ്റ്റാർട്ട് അപ് സംഭരഭകർ നൽകി വരുന്ന വിവാദമായ എയ്ഞ്ചൽ ടാക്സ് ഒഴിവാക്കുമെന്നും രാഹു ഗാന്ധി വ്യക്തമാക്കി. കമ്പനി ഉറപ്പാക്കുന്ന തൊഴിലവസരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സ്റ്റാർട്ടപ്പുകൾക്ക് മേൽ എയ്ഞ്ചൽ ടാക്സ് ബാധകമാക്കൂ.
ശക്തമായ ആശയം
വിവിധ മേഖലകളിലുള്ള സ്റ്റാർട്ട് അപ് സംരംഭകരോട് സംസാരിച്ചതിന് ശേഷമാണ് അധികാരം ലഭിച്ചാൽ ഇത്തരത്തിലൊരു "ശക്തമായ ആശയം" കൈക്കൊള്ളാൻ തീരുമാനിച്ചതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ബിസിനസ് തുടങ്ങുമ്പോഴും തുടങ്ങിയ ശേഷവും സംരംഭകർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് വിവിധ സംരംഭകരുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയത്.
എന്തുകൊണ്ട് യുവാക്കൾക്ക് ലോൺ ലഭിക്കുന്നില്ല?
നീരവ് മോദിയ്ക്കും മറ്റും കോടികൾ നൽകുന്ന ബാങ്കുകൾ എന്തുകൊണ്ട് ചെറുപ്പക്കാരായ സംരംഭകർക്ക് ബിസിനസ് തുടങ്ങാൻ ലോൺ നൽകുന്നില്ല എന്നും രാഹുൽ ചോദിക്കുന്നു. ഒരു ബാങ്ക് ലോണിലൂടെ ചിലപ്പോൾ ആയിരക്കണക്കിന് തൊഴിലവസരങ്ങളാകും ചിലപ്പോൾ ലഭിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
malayalam.goodreturns.in