എയർ ഇന്ത്യയുടെ നാല് വിമാനങ്ങൾ കട്ടപ്പുറത്ത്. അറ്റകുറ്റപ്പണികൾ നടത്താത്തതിനാലാണ് വിമാനങ്ങളുടെ സര്‍വീസ് മുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് പതിവ് പരിശോധനകൾക്കിടെ എയര്‍ ഇന്ത്യയുടെ ബോയിങ് 777 വിഭാഗത്തില്‍പ്പെട്ട വിമാനത്തിൽ നിന്ന് കറുത്ത പുക ഉയർന്നതോടെ പണി മുടക്കിയിരിക്കുന്ന വിമാനങ്ങളുടെ എണ്ണം നാലായി.
അറ്റകുറ്റപണികള്‍ക്ക് പണമില്ല
അറ്റകുറ്റപണികള്‍ക്ക് പണമില്ലാത്തതാണ് വിമാനങ്ങളുടെ സർവ്വീസ് നിർത്തി വയ്ക്കാൻ കാരണമെന്നാണ് ദേശീയ മാധ്യങ്ങളുടെ റിപ്പോർട്ട്. ബോയിങ് 777 വിഭാഗത്തില്‍ പെടുന്ന 18 വിമാനങ്ങളാണ് എയര്‍ ഇന്ത്യക്കുള്ളത്. തകരാറുകള്‍ പരിഹരിക്കാന്‍ പണമില്ലാത്തതിനാല്‍ ഒരു മാസത്തോളമായി ഈ വിഭാഗത്തില്‍ പെടുന്ന മൂന്ന് വിമാനങ്ങള്‍ സർവ്വീസ് നടത്തിയിരുന്നില്ല.
പരിശോധനയ്ക്കിടെ തീപിടുത്തം
കഴിഞ്ഞ ദിവസം പതിവ് പരിശോധകള്‍ നടത്തവെയാണ് വിമാനത്തിലെ ഓക്സിലറി പവര്‍ യൂണിറ്റിൽ നിന്ന് കറുത്ത പുക ഉയരുകയും തീ പിടിക്കുകയും ചെയ്തത്. അഗ്നിശമന വിഭാഗം സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തകരാറിന് കാരണം കാലപ്പഴക്കമല്ല
ബോയിങ് 777 വിമാനങ്ങളുടെ തകരാറുകള്‍ക്ക് കാരണം കാലപ്പഴക്കമെല്ലെന്നാണ് പൈലറ്റുമാരുടെ അഭിപ്രായം. 30 വര്‍ഷത്തിലധികം ഉപയോഗിക്കാവുന്നവയാണ് ബോയിങ് 777 വിമാനങ്ങള്‍. കഴിഞ്ഞ ദിവസം തീപിടിച്ച വിമാനം എട്ട് വര്‍ഷം മാത്രം സര്‍വീസ് നടത്തിയതാണെന്നും ഇവർ പറയുന്നു.
യന്ത്രത്തകരാർ പതിവ്
യന്ത്രത്തകരാർ എയർ ഇന്ത്യ വിമാനങ്ങളി. പതിവാണ്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കിയിരുന്നു. പിന്നീട് തകരാര്‍ പരിഹരിച്ച ശേഷം അതേ വിമാനം തന്നെ അബുദാബിയിലേക്ക് പുറപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്‍തംബറില്‍ ദില്ലി - ന്യൂയോര്‍ക്ക് വിമാനം ഗുരുതര യന്ത്രത്തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയിരുന്നു. അത്ഭുതകരമായാണ് അന്ന് യാത്രക്കാരും ജീവനക്കാരും രക്ഷപെട്ടത്.
malayalam.goodreturns.in