യുഎഇയിൽ ആറുമാസ കാലാവധിയിൽ ജോലി തേടുന്നവർക്ക് മുന്നറിയിപ്പ്; വിസ നിയമം ലംഘിച്ചാൽ കർശന നടപടി
യുഎഇയില്‍ പൊതുമാപ്പ് സമയത്ത് തൊഴിൽ തേടാൻ നൽകിയ ആറുമാസ വിസയുടെ കാലാവധി ജൂണിൽ അവസാനിക്കും. ഇതിന് മുമ്പ് താത്ക്കാലിക വിസയിൽ നിന്ന് തൊഴിൽ വിസയിലേക്കു മാറാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി താമസ കുടിയേറ്റ വകുപ്പ്.
മുന്നറിയിപ്പ്
2018 ഓഗസ്റ്റ് ഒന്നിനു മുമ്പ് രാജ്യത്തെ താമസകുടിയേറ്റ നിയമം ലംഘിച്ചവർക്കാണ് തൊഴിലന്വേഷിക്കാൻ ആറു മാസത്തേക്ക് താമസകുടിയേറ്റ വകുപ്പ് വിസ നൽകിയത്. പൊതുമാപ്പിലൂടെ ഡിസംബറിൽ വിസ ലഭിച്ചവരുടെ ആറുമാസ കാലവധി ജൂണിൽ തീരും. ഈ കാലവധിക്ക് മുമ്പ് ജോലി കിട്ടാത്തവർ രാജ്യം വിടണമെന്നാണ് താമസ കുടിയേറ്റ വകുപ്പിന്റെ മുന്നറിയിപ്പ്.
തിരിച്ചു വരാനാകില്ല
സ്പോൺസർ ഇല്ലാതെ നൽകിയ താൽക്കാലിക വിസ ചില ഉപാധികളോടെ നൽകിയതാണ്. ഇതനുസരിച്ച് ഈ ആറു മാസ കാലയളവിൽ രാജ്യം വിടുന്നവർക്ക് തിരിച്ചുവരാനാകില്ല. പുതിയ സ്പോൺസറെ കണ്ടെത്തി പുതിയ വിസയിൽ മാത്രമേ പിന്നീട് രാജ്യത്തേക്ക് തിരിച്ചു വരാനാകൂ.
ജോലിയ്ക്ക് വിലക്ക്
നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്നവർക്ക് പൊതുമാപ്പിലൂടെ തൊഴിലന്വേഷണത്തിന് അവസരമൊരുക്കാനാണ് താൽക്കാലിക വിസ നൽകിയത്. എന്നാൽ തൊഴിൽ വിസയിലേക്കു മാറാതെ ഇവർക്ക് ജോലി ചെയ്യുന്നതിനും വിലക്കുണ്ട്.
പിഴ ഇങ്ങനെ
ജോലി ചെയ്യുന്നവർക്ക് മാത്രമല്ല നിയമങ്ങൾ പാലിക്കാതെ ജോലി നൽകുന്നവർക്കും പിഴ നൽകേണ്ടി വരും. അരലക്ഷം ദിർഹമാണ് ജോലി നൽകുന്നവർക്ക് പിഴ നൽകേണ്ടി വരിക. കാലവധി കഴിഞ്ഞിട്ടും തുടർന്നാൽ ആദ്യ ദിവസത്തിനു 100 ദിർഹം പിഴയായി ചുമത്തും. തുടർന്ന് അനധികൃതമായി താമസിക്കുന്ന ഓരോ ദിവസത്തിനും 25 ദിർഹം വീതം ഈടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
malayalam.goodreturns.in


Click it and Unblock the Notifications


