ഐ.ടി കമ്പനിയായ കൊഗ്നിസെൻ്റ് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. യുഎസ് ലിസ്റ്റഡ് ഐടി കമ്പനിയായ കൊഗ്നിസെൻറ് തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ വാർഷിക വളർച്ചാ നിരക്ക് പ്രവചിച്ചതിനെ തുടർന്നാണ് ജീവനക്കാരെ പിരിച്ചു വിടുന്നത്. കമ്പനിയുടെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടൽ.
വളർച്ചാ നിരക്ക്
2019ൽ വളർച്ചാ നിരക്ക് കുറയുമെന്ന റിപ്പോർട്ടുകൾ അടുത്തിടെയാണ് പുറത്തു വന്നത്. 2019ൽ കോഗ്നിസെൻറിന്റെ റവന്യു വരുമാനം 3.9 മുതൽ 4.9 ശതമാനം വരെ വർദ്ധിക്കുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. എന്നാൽ 7 മുതൽ 9 ശതമാനം വരെ വളർച്ച കമ്പനിക്കുണ്ടാവുമെന്നായിരുന്നു പ്രതീക്ഷ.
പ്രതിസന്ധി പരിഹരിക്കാൻ ചർച്ചകൾ
കോഗ്നിസെന്റിനെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിനായി വിവിധ പദ്ധതികളെ കുറിച്ചുളള ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്ന് കമ്പനി വക്താവ് അറിയിച്ചു. ജീവനക്കാരെ കുറക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ, എത്രത്തോളം ജീവനക്കാരെ കുറക്കണമെന്നോ എപ്പോൾ വേണമെന്നോ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കമ്പനി അറിയിച്ചു.
ഓഗസ്റ്റിലും പിരിച്ചുവിട്ടു
കഴിഞ്ഞ ആഗസ്റ്റിൽ 200 മുതിർന്ന ജീവനക്കാരെ കോഗ്നിസെന്റ് പിരിച്ചു വിട്ടിരുന്നു. ജൂനിയർ ജീവനക്കാർക്ക് വളരാൻ അവസരങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു കോഗ്‌നിസന്റ് അന്ന് നൽകിയ വിശദീകരണം.
സ്വമേധായ പിരിഞ്ഞു പോകാൻ ആവശ്യം
2017ൽ ജീവനക്കാരോട് സ്വമേധയാ പിരിഞ്ഞ് പോകാനും കമ്പനി ആവശ്യപ്പെട്ടിരുന്നു. ആ സമയത്ത് വിപ്രോ, കോഗ്‌നിസന്റ്, ഇൻഫോസിസ് തുടങ്ങിയ സ്ഥാപനങ്ങൾ മോശം പ്രകടനം നടത്തുന്നവരെ വെട്ടിക്കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചിരുന്നു.
malayalam.goodreturns.in