ദില്ലി: ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഒലയും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ളിപ്കാര്‍ട്ടും വന്‍കിട ബാങ്കുകളുമായി ചേര്‍ന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ ഇറക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് ഇതുവരെ പൂര്‍ണ രീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത ക്രെഡിറ്റ് മാര്‍ക്കറ്റിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണിത്.
ജെറ്റ് എയര്‍വെയ്‌സ് പതനം; 19 വിമാനങ്ങള്‍ തിരികെയെത്തിക്കാന്‍ 500 കോടി മുടക്കാൻ എയര്‍ ഇന്ത്യ
തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലൂടെ ഫ്‌ളിപ്പ്കാര്‍ട്ടും ഒലയും ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് സൗകര്യം നേരത്തേ നടപ്പിലാക്കിവരുന്നുണ്ട്. ഫിന്‍ടെക്ക് കമ്പനിയായ കിഷ്ത്തുമായി സഹകരിച്ചാണ് ഫ്‌ളിപ്പ്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് കടം നല്‍കുന്നത്. നിലവില്‍ 60,000 രൂപയുടെ സാധനങ്ങള്‍ വരെ കമ്പനി ക്രെഡിറ്റിന് നല്‍കുന്നുണ്ട്. ഒലയാവട്ടെ തങ്ങളുടെ തന്നെ ഒല പോസ്റ്റ് പെയ്ഡ് വഴിയാണ് ഉപഭോക്താക്കള്‍ കടം നല്‍കുന്നത്. കൈയില്‍ കാശില്ലെങ്കില്‍ ഒല ടാക്‌സിയില്‍ യാത്ര കഴിഞ്ഞ് പിന്നീട് പണം തിരികെ നല്‍കിയാല്‍ മതി.
2016ലാണ് ഒല ക്രെഡിറ്റ് സേവനം പരീക്ഷണാടിസ്ഥാത്തില്‍ നല്‍കിത്തുടങ്ങിയത്. ഇതിന് നല്ല പ്രതികരണമാണ് കമ്പനിക്ക് ലഭിച്ചത്. ഈ സേവനം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ പ്രതിമാസം 30 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുന്നുവെന്നാണ് കമ്പനിയുടെ കണക്ക്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഒല ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ആഴ്ച മുതല്‍ പുതിയ സേവനം ലഭ്യമാക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ വര്‍ഷം ഒരു മില്യണ്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്.
ആക്സിസ് ബാങ്കുമായോ എച്ച്ഡിഎഫ്സി ബാങ്കുമായോ ചേര്‍ന്നായിരിക്കും ഫ്‌ളിപ്കാര്‍ട്ട് ക്രെഡിറ്റ് കാര്‍ഡ് നല്‍കുക. ഉപഭോക്താക്കളെ തിരിച്ചറിയുന്നതിന് വീഡിയോ വഴിയുള്ള കെവൈസി വെരിഫിക്കേഷന്‍ പ്രക്രിയയാണ് കമ്പനി നടപ്പിലാക്കുകയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 10,000 പേര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ കമ്പനി നല്‍കിക്കഴിഞ്ഞു. ഏതാനും മാസങ്ങള്‍ക്കകം ഇത് പൂര്‍ണാര്‍ഥത്തില്‍ ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.