മുംബൈ: വേനലവധിക്കൊപ്പം ജെറ്റ് എയര്‍വെയ്‌സിന്റെ പതനവും വ്യോമഗതാഗത രംഗത്ത് സൃഷ്ടിച്ച പ്രതിസന്ധി മികച്ച അവസരമാക്കി മാറ്റാന്‍ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഒരുങ്ങുന്നു. സാങ്കേതിക തകരാറുകള്‍ കാരണം അറ്റകുറ്റപ്പണികള്‍ക്കായി നിലത്തിറക്കിയ 19 വിമാനങ്ങള്‍ എത്രയും വേഗം തിരികെയെത്തിക്കാനാണ് പദ്ധതി. ഇതിനായി 500 കോടി രൂപ കമ്പനി വകയിരുത്തിയിട്ടുണ്ട്.
കുവൈറ്റിലെ പ്രവാസികൾക്ക് പണി പോകും; ഈ വർഷം 2500 പേരെ പിരിച്ചിവിടാൻ നീക്കം
രണ്ട് വിമാനങ്ങള്‍ ഉടന്‍ തിരികെയെത്തും
സ്‌പെയര്‍പാര്‍ട്ടുകള്‍ മാറ്റാനും എഞ്ചിന്‍ തകരാര്‍ പരിഹരിക്കാനും മറ്റുമായാണ് എയര്‍ ഇന്ത്യ 19 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചിരുന്നത്. ഇവയില്‍ രണ്ടെണ്ണം തകരാറുകള്‍ പരിഹരിച്ച് ഏതാനും ദിവസങ്ങള്‍ക്കകം പറക്കാന്‍ സജ്ജമാക്കും. ഓഗസ്റ്റിനു മുമ്പായി എല്ലാ വിമാനങ്ങളും സര്‍വീസിലേക്ക് തിരികെയെത്തിക്കാനാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.
എയര്‍ ഇന്ത്യക്ക് സുവര്‍ണാവസരം
തങ്ങളുടെ മാര്‍ക്കറ്റ് ഷെയര്‍ വര്‍ധിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് എയര്‍ ഇന്ത്യയ്ക്ക് കൈവന്നിരിക്കുന്നതെന്നും അതിനായി തങ്ങളുടെ എല്ലാ വിഭവങ്ങളും തന്ത്രപരമായി വിന്യസിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പത്ത് എയര്‍ബസ് എ320 വിമാനങ്ങളും ബാക്കി ബോയിംഗ് 787-800 ഡ്രീംലൈനറുകളും ബോയിംഗ് 777കളുമാണ് അറ്റകുറ്റപ്പണികള്‍ക്കായി നിലത്തിറക്കിയിരിക്കുന്നത്.
നിലവില്‍ 160 വിമാനങ്ങള്‍
എയര്‍ ഇന്ത്യ ഗ്രൂപ്പിലെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, അലയന്‍സ് എയര്‍ എന്നിവയ്ക്കായി മൊത്തത്തില്‍ 160ലേറെ വിമാനങ്ങളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. 78 ആഭ്യന്തര റൂട്ടുകളും 44 അന്താരാഷ്ട്ര റൂട്ടുകളും ഉള്‍പ്പെടെയാണിത്.
കൂടുതല്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യും
അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ് വിമാനങ്ങള്‍ തിരികെയെത്തുന്നതിനു മുമ്പായി കൂടുതല്‍ പൈലറ്റുമാരെയും കാബിന്‍ ക്ര്യൂവിനെയും റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങളും എയര്‍ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വെയ്‌സിന്റെ 200 ജീവനക്കാരെ ജോലിക്കെടുക്കാന്‍ നേരത്തേ എയര്‍ഇന്ത്യ തീരുമാനിച്ചിരുന്നു.