മാരുതി സുസുക്കിയ്ക്ക് പിന്നാലെ ടാറ്റാ മോട്ടോഴ്സും ചെറിയ ഡീസൽ കാറുകളുടെ നിർമ്മാണം അവസാനിപ്പിക്കാൻ സാധ്യത. ഇന്ത്യയിൽ വാഹനങ്ങൾക്ക് ബി.എസ് 6 മലിനീകരണ ചട്ടങ്ങൾ ബാധകമാകുന്നതിന് മുന്നോടിയായാണ് ടാറ്റയും നിർമ്മാണം അവസാനിപ്പിക്കുന്നത്. ഡീസൽ എൻജിനുകൾ ബി.എസ് 6 നിലവാരത്തിലേക്ക് മാറ്റണമെങ്കിൽ നിർമ്മാണ ചെലവ് അധികമാണ്. ഇക്കാരണത്താലാണ് കമ്പനികൾ ഡീസൽ കാറുകൾ പുറത്തിറക്കാൻ മടിക്കുന്നത്. അടുത്ത വർഷം ഏപ്രിൽ മുതൽ ഡീസൽ വാഹനങ്ങൾ പുറത്തിറക്കില്ലെന്ന് മാരുതിയും കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
ടാറ്റ മോട്ടോഴ്സ് നിലവിൽ വിൽക്കുന്നത് എൻട്രി ലെവൽ ഹാച്ച്ബാക്കായ ടിയാഗോ 1 ലിറ്റർ ഡീസൽ എഞ്ചിൻ, കോംപാക്ട് സെഡാൻ ടൈഗർ 1.05 ലിറ്റർ പവർട്രെയിൻ, ബോൾട്ട്, സെസ്റ്റ് തുടങ്ങിയ പഴയ മോഡലുകൾക്ക് 1.3 ലിറ്റർ ഡീസൽ എൻജിൻ എന്നിങ്ങനെയാണ്.
എൻട്രി-മിഡ്-ഡീസൽ മോഡലുകളുടെ ഡിമാൻഡ് കുറഞ്ഞതും ഡീസൽ എഞ്ചിൽ വികസിപ്പിക്കുന്നതിന് വരും വർഷങ്ങളിൽ ചെലവ് കൂടുന്നതുമാണ് ഡീസൽ കാറുകളുടെ നിർമ്മാണം നിർത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ കാരണമെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വാഹന ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീക് പറഞ്ഞു. 80 ശതമാനം ആളുകളും കാറുകളുടെ വേരിയൻറുകളാണ് തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ ഡീസൽ വിഭാഗത്തിൽ കൂടുതൽ നിക്ഷേപം നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻജിനുകൾ ബി.എസ് 6 നിലവാരത്തിലേക്ക് ഉയർത്തുന്നതോടെ അടുത്ത വർഷം മുതൽ ഡീസൽ വാഹനങ്ങൾക്ക് വില കൂടും. ഡീസൽ വാഹനങ്ങൾ നിർത്തുമ്പോൾ കൂടുതൽ സിഎൻജി വാഹനങ്ങൾ അവതരിപ്പിക്കാനാണ് മാരുതിയുടെ പദ്ധതി. നിലവിൽ മാരുതി കാറുകളുടെ വാർഷിക വാഹന വില്പനയിൽ 23 ശതമാനം മാത്രമാണ് ഡീസൽ വാഹനങ്ങൾക്കുള്ളത്.
malayalam.goodreturns.in