കൊച്ചി: രോഗികളുടെ ചികിത്സാച്ചെലവിന് പലിശരഹിത വായ്പാ സൗകര്യം ലഭ്യമാക്കുന്നതിനുള്ള ആസ്റ്റര്‍ ഈസി കെയര്‍ പദ്ധതിയുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആസ്റ്റര്‍ ഫിനാന്‍സ് സര്‍വീസ് സെന്റര്‍ (എഎഫ്എസ്സി) പദ്ധതി നിലവിലെ 11 ആസ്റ്റര്‍ ആശുപത്രികളിലും പുതുതായി തുടങ്ങാനിരിക്കുന്ന രണ്ടിടങ്ങളും ആരംഭിച്ചതായി ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്മാന് ഡോ. ആസാദ് മൂപ്പന് അറിയിച്ചു.
ബജാജ് ഫിന്‍സേര്‍വ്, ഫെഡറല്‍ ബാങ്ക് എന്നിവയുമായി സഹകരിച്ച് രോഗികള്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയോടെ ലളിതമായ മാസത്തവണ വ്യവസ്ഥയില്‍ തിരിച്ചടയ്ക്കാവുന്ന സാമ്പത്തിക സേവനമാണ് ആസ്റ്റര്‍ ഈസി കെയര്‍. വായ്പയുടെ പലിശ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ അടയ്ക്കും. ഇന്റര്‍നെറ്റില്‍ ക്രൗഡ്ഫണ്ടിങ്ങിലൂടെ അര്‍ഹരായ രോഗികള്‍ക്ക് വളരെ എളുപ്പത്തില്‍ ആവശ്യമായ പണം ലഭ്യമാക്കുന്നതാണ് മറ്റൊരു സേവനം.
ചികില്‍സകള്‍ക്കായി തങ്ങളുടെ ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് സാമ്പത്തിക കാരണങ്ങളാല്‍ അര്‍ഹമായ ചികില്‍സ നിഷേധിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനാണ് പദ്ധതിയെന്ന് ഡോ. ആസാദ് മൂപ്പന് പറഞ്ഞു. ഇന്ത്യയില്‍ ആദ്യമായാണ് ചികില്‍സാ ചെലവിന് പലിശരഹിത വായ്പ നല്കുന്ന പദ്ധതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അവയവമാറ്റം ഉള്‍പ്പെടെ ഏറെ പണച്ചെലവുള്ള വളരെ സങ്കീര്‍ണമായ ചികിത്സ ആവശ്യമുള്ള രോഗികളുടെ സഹായത്തിന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി മിലാപ്, ഇംപാക്റ്റ് ഗുരു തുടങ്ങിയ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍ധന രോഗികള്‍ക്ക് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറും ഡോ. മൂപ്പന്‍സ് ഫാമിലി ഫൗണ്ടേഷനും നിലവില്‍ നല്‍കിവരുന്ന സബ്സിഡികള്‍ ഇനി ആസ്റ്റര്‍ ഫിനാന്‍സ് സര്‍വീസ് സെന്റര്‍ വഴിയാകും നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
ഇടത്തരക്കാർക്ക് വേണ്ടി മാത്രം, രണ്ട് ലക്ഷം രൂപ വരെ നേടാം; എൽഐസിയുടെ പുത്തൻ പദ്ധതി
കേരളത്തിലെ വിവിധ ആസ്റ്റര്‍ ആശുപത്രികള്‍ക്കു പുറമെ, ബെംഗളൂരു, കൊല്ഹാപൂര്, ഹൈദരാബാദ്, ഗുണ്ടൂര്‍, വിജയവാഡ, ഓങ്കോള്‍ എന്നിവിടങ്ങളിലെ ആസ്റ്റര്‍ ആശുപത്രികളിലും സേവനം ലഭിക്കുമെന്ന് ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്മാന് പറഞ്ഞു.
ചികില്‍സയ്ക്ക് എത്ര പണം വേണമെന്ന് വ്യക്തമായിക്കഴിഞ്ഞാല്‍ പണം ആവശ്യമുള്ള രോഗികള്‍ക്കോ ബന്ധുക്കള്‍ക്കോ സെന്ററിനെ സമീപിക്കാവുന്നതാണെന്നും ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പുവരുത്താന്‍ ഇവിടങ്ങളില്‍ ലളിതമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് സിഇഒ ഡോ. ഹരീഷ് പിള്ള അറിയിച്ചു.