വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം. സ്കൂൾ തുറക്കുന്നതോടെ ബസ്സുകളിലും തിരക്ക് കൂടും. എന്നാൽ പല പ്രൈവറ്റ് ബസുകാരും അവരുടെ ഔദാര്യമെന്ന നിലയിലാണ് വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നത്. അതിനാൽ വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ടതും, ആവശ്യം വന്നാൽ പരാതിപ്പെടേണ്ടത് എവിടെയെന്നും ചുവടെ ചേർക്കുന്നു.
കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും രാവിലെ 6.30 മുതൽ വൈകുന്നേരം 6 മണി വരെ കെഎസ്ആർടിസിയും പ്രൈവറ്റ് ബസിലും സൗജന്യ നിരക്കിൽ യാത്ര ചെയ്യാൻ അവകാശമുണ്ട്. പ്രൈവറ്റ് ബസിലുള്ള വിദ്യാർത്ഥികളുടെ യാത്ര ബസ് ജീവനക്കാരുടെ സൗജന്യമോ ഔദാര്യമോ അല്ല. വിദ്യാർത്ഥികളുടെ അവകാശമാണ്.
സീറ്റുണ്ടെങ്കിലും ബസിൽ വിദ്യാർത്ഥികൾ ഇരിക്കാൻ പാടില്ലെന്നതാണ് പ്രൈവറ്റ് ബസുകാരുടെ നിയമം. എന്നാൽ മറ്റ് യാത്രക്കാരെ പോലെ തന്നെ ബസിൽ കയറി സീറ്റുണ്ടെങ്കിൽ വിദ്യാർത്ഥികൾക്ക് ധൈര്യമായി ഇരിക്കാവുന്നതുമാണ്. ഏതെങ്കിലും വിദ്യാർത്ഥികൾക്ക് സീറ്റ് നിഷേധിക്കപ്പെടുകയോ സൗജന്യ ബസ് യാത്രയുടെ പേരിൽ ബസിൽ വച്ച് അവഹേളിക്കപ്പെടുകയോ ചെയ്താൽ പരാതിപ്പെടാനുള്ള വിലാസം ചുവടെ ചേർക്കുന്നു.
കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്
വാൻറോസ് ജംഗ്ഷൻ
തിരുവനന്തപുരം
പിൻ: 695034
ഈ വിലാസത്തിൽ വിദ്യാർത്ഥികൾക്ക് പരാതി എഴുതി അയയ്ക്കാവുന്നതാണ്. വിദ്യാർത്ഥികൾക്ക് പരാതിപ്പെടുന്നതിന് ദൃക്സാക്ഷികളുടെ ആവശ്യം പോലുമില്ലെന്നത് പലർക്കും അറിയാത്ത കാര്യമാണ്. സംഭവ ദിവസം യാത്ര ചെയ്ത ബസ് ടിക്കറ്റിന്റെ പകർപ്പ്, പേര്, യാത്ര ചെയ്ത സമയം എന്നിവ സഹിതം 0471 2326603 എന്ന നമ്പറിൽ ഫോൺ ചെയ്തും വിദ്യാർത്ഥികൾക്ക് പരാതി ബോധിപ്പിക്കാവുന്നതാണ്. എൻസിസി, സ്കൗട്ട്, ഗൈഡ് വിദ്യാർത്ഥികൾക്ക് അവധി ദിവസങ്ങളിലും സൗജന്യ നിരക്കിൽ ബസിൽ യാത്ര ചെയ്യാൻ അവകാശമുണ്ട്.
malayalam.goodreturns.in