ദില്ലി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കുന്നതിനായി വിവിധ വ്യക്തികള്‍ വാങ്ങിയത് 4,444 കോടി രൂപയുടെ തെരഞ്ഞെചുപ്പ് കടപ്പത്രങ്ങളാണെന്ന് കണക്കുകള്‍. വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയില്‍ എസ്ബിഐ നല്‍കിയ കണക്കുകള്‍ പ്രകാരമാണിത്. 2019 മാര്‍ച്ച് ഒന്നിനും മെയ് 10നും ഇടയിലാണ് ഇത്രയും തുകയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ എസ്ബിഐയില്‍ നിന്ന് ആളുകള്‍ വാങ്ങിയത്. രാജ്യത്തെ 29 എസ്ബിഐ ബ്രാഞ്ചുകളില്‍ നിന്ന് മാത്രമേ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാനും പണമാക്കി മാറ്റാനും പാടുള്ളൂ എന്നാണ് നിയമം.
അതേസമയം, 2018 മാര്‍ച്ച് ഒന്ന് മുതല്‍ 2019 മെയ് 10 വരെയുള്ള 14 മാസത്തിനിടയില്‍ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായി 5800 കോടി രൂപയുടെ കടപ്പത്രങ്ങള്‍ വാങ്ങിയതായും ആര്‍ടിഐ മറുപടിയില്‍ പറയുന്നു. ഇതിന്റെ മുക്കാല്‍ ഭാഗവും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് വാങ്ങിയത്.
ഇവയില്‍ 1407 കോടി രൂപയുടെ ബോണ്ടുകള്‍ ആരാണ് വാങ്ങിയത് ആരാണെന്ന് വ്യക്തമല്ലെന്നും എസ്ബിഐ പറയുന്നു. ഈ ബോണ്ടുകള്‍ ഏത് പാര്‍ട്ടിക്കാണ് സംഭാവന ചെയ്തതെന്ന കാര്യം വ്യക്തമല്ല. 1000, 10000, ഒരു ലക്ഷം, 10 ലക്ഷം, ഒരു കോടി എന്നിങ്ങനെ രൂപയ്ക്കുള്ള കടപ്പത്രങ്ങളാണ് ഇലക്ഷന്‍ ഫണ്ടിലേക്ക് അനുവദിക്കുന്നത്.
1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 39എ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട പാര്‍ട്ടികള്‍ക്കാണ് ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിക്കാന്‍ യോഗ്യതയുള്ളത്. തൊട്ടുമുമ്പത്തെ പൊതു തെരഞ്ഞെടുപ്പില്‍ ഒരു ശതമാനം വോട്ടെങ്കിലും ലഭിച്ചിരിക്കണമെന്ന നിബന്ധനയുമുണ്ട്. കടപ്പത്രം പണമാക്കി മാറ്റുന്ന ബാങ്ക് അക്കൗണ്ട് ഇലക്ഷന്‍ കമ്മീഷന്‍ അംഗീകൃതമായിരിക്കണമെന്നും ഒരു അക്കൗണ്ട് മാത്രമേ ഇതിനായി ഉപയോഗിക്കാവൂ എന്നും നിബന്ധനയുണ്ട്. ഓരോ സാമ്പത്തിക പാദത്തിന്റെയും ആദ്യ പതിനഞ്ച് ദിവസമാണ് ഇലക്ടറല്‍ ബോണ്ടുകളുടെ കാലാവധി. ഇതിനുള്ളില്‍ ബോണ്ടുകള്‍ പണമാക്കി മാറ്റണം.
2017ല്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഈ ഇലക്‌റല്‍ ബോണ്ട് സംവിധാനം കൊണ്ടുവന്നത്. 2018 മാര്‍ച്ച് 18ന് ഈ ഫിനാന്‍സ് ബില്‍ ഒരു ചര്‍ച്ചയുമില്ലാതെ പാര്‍ലമെന്റ് പാസാക്കുകയായിരുന്നു.