ആഗോള വിപണിയിലെ വില വർദ്ധനവിന്റെ ചുവടു പിടിച്ച് ഇന്ത്യയിലും സ്വർണ വില കുതിച്ചുയരുന്നു. 10 ഗ്രാം സ്വർണത്തിന് 34,810 രൂപയാണ് നിലവിലെ വില. ഇതനുസരിച്ച് കരാർ പ്രകാരം ഒക്‌ടോബറിൽ ഡെലിവറി ചെയ്യേണ്ട സ്വർണത്തിന്റെ വിലയും വർദ്ധിപ്പിച്ചിട്ടുണ്ട്. 10 ഗ്രാമിന് ശതമാനം ഉയർന്ന് 35,020 രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ആഗോള വിപണിയിൽ കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്.
ആഗോള വിപണി
ആഗോള തലത്തിൽ, സ്വർണ്ണ വില ഇതിനകം നാല് ആഴ്ചയ്ക്കുള്ളിൽ 10% ഉയർന്നു, 2013 ന് ശേഷം ആദ്യമായാണ് സ്വർണ വില ഔൺസിന് 1,400 ഡോളറിന് മുകളിൽ എത്തുന്നത്. യുഎസ് - ചൈന വ്യാപാര ബന്ധവും യുഎസ് - ഇറാൻ ഉപരോധവുമൊക്കെ സ്വർണ വിപണിയെ ബാധിക്കുന്ന ഘടകങ്ങളാണ്. മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചു വരുന്ന പിരിമുറുക്കങ്ങളാണ് നിലവിൽ സ്വർണ വിപണിയിൽ വില വർദ്ധനവിന് കാരണം. ഒരു സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വർണത്തിന് ആവശ്യക്കാർ വർദ്ധിച്ചതാണ് വില ഉയരാൻ പ്രധാന കാരണം.
യുഎസ് ഫെഡറൽ റിസർവ്
കഴിഞ്ഞ ആഴ്ച്ച അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടുത്ത മാസം ആദ്യം തന്നെ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകൾ നൽകിയതിനെ തുടര്‍ന്നാണ് സ്വര്‍ണവില കുതിച്ചു കയറിയത്. പണപ്പെരുപ്പം ത്വരിതപ്പെടുത്തുന്നതിൽ പരാജയപ്പെട്ടാൽ നയം വീണ്ടും ലഘൂകരിക്കുമെന്ന് യൂറോപ്യൻ സെൻട്രൽ ബാങ്ക് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയത്. കഴിഞ്ഞ ബുധനാഴ്ച്ച യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും നിരക്കിൽ മാറ്റമില്ലായിരുന്നു. നിലവിലെ ഫെഡറൽ റിസർവ് പലിശ നിരക്ക് 2.25% ആണ്. സാമ്പത്തിക മാന്ദ്യം ഒഴിവാക്കാൻ നിരക്ക് കുറയ്ക്കാമെന്ന് മറ്റ് കേന്ദ്ര ബാങ്കുകളും വ്യക്തമാക്കിയിരുന്നു.
ഡോളർ താഴേക്ക്
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന സൂചനകൾ നൽകിയതോടെ ഡോളർ നിരക്ക് മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എന്നാൽ പലിശ നിരക്ക് കുറയ്ക്കുന്നതും ബോണ്ട് വരുമാനം കുറയ്ക്കുന്നതും സ്വർണ്ണത്തിന് ഗുണകരമാകും. സ്വർണ വില ഉയരുന്നതിന് അനുസരിച്ച് നിക്ഷേകർ വർദ്ധിക്കുമെന്നും വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും ചില സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ നിക്ഷേപകർ ആഗോള സെൻട്രൽ ബാങ്കുകളാണ്. 2019 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 30,000 ടണ്ണിലധികം സ്വർണമാണ് ബാങ്കുകളുടെ കൈവശമുള്ളത്.
ഇന്നത്തെ സ്വർണ വില
കേരളത്തിൽ ഇന്ന് സ്വർണ വില കുത്തനെ ഇടിഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 25280 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമായി സ്വർണത്തിന്റ നിരക്ക്. സ്വർണത്തിന്റെ സര്‍വകാല ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇന്നലത്തേത്. വിവാഹക്കാർക്കും മറ്റും ഇന്നത്തെ വിലക്കുറവ് നേരിയ ആശ്വാസമായിരിക്കുമെന്ന് വ്യാപാരികൾ പറയുന്നു.
ഗൾഫിൽ പൊള്ളുന്ന വില
ഗള്‍ഫില്‍ ഏഴ് വര്‍ഷത്തെ ഉയര്‍ന്ന വിലയിലായിരുന്നു ചൊവ്വാഴ്ച സ്വര്‍ണ വ്യാപാരം. വില വർദ്ധനവ് കാരണം അവധിയില്‍ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ തൽക്കാലം സ്വര്‍ണം വാങ്ങേണ്ടെന്ന നിലപാടിലാണ്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലെ സ്വര്‍ണ വിപണിയില്‍ കാര്യമായ മന്ദത അനുഭവപ്പെടുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. 22 ക്യാരറ്റിന് 163.50 ദിര്‍ഹമായിരുന്നു ചൊവ്വാഴ്ച ദുബായിലെ വില. 24 ക്യാരറ്റിന് 174 ദിര്‍ഹവും 21 ക്യാരറ്റിന് 156 ദിര്‍ഹവുമാണ് വില.
malayalam.goodreturns.in


Click it and Unblock the Notifications