സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ബോധപൂർവ്വം ബാധ്യത വരുത്തിയിരിക്കുന്ന 10 പ്രമുഖരുടെ പേരുകൾ ബാങ്ക് പുറത്തു വിട്ടു. ഫാർമസ്യൂട്ടിക്കൽസ്, ജ്വല്ലറി, ഊർജ മേഖലകളിലെ ബിസിനസുകാരാണ് ബാങ്കിന് ഏറ്റവും വലിയ ബാധ്യതയുണ്ടാക്കിയിരിക്കുന്നത്. ഇവരുടെ പേരുകൾ ഇന്നലെയാണ് ബാങ്ക് പുറത്തു വിട്ടത്. പ്രധാനമായും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്നവരാണ് വായ്പ തിരിച്ചടയ്ക്കാത്ത ഈ ബിസിനസുകാർ. 1,500 കോടി രൂപയാണ് ഇവർ ബാങ്കിന് വരുത്തിയിരിക്കുന്ന ബാധ്യത.
15 ദിവസത്തിനുള്ളിൽ കുടിശ്ശിക തിരിച്ചടച്ചില്ലെങ്കിൽ
വായ്പകൾ അടച്ചു തീർക്കുന്നതിന് നിരന്തരമായി ബാങ്ക് ഓർമ്മപ്പെടുത്തലുകൾ നടത്തിയിട്ടും ഇവർ പണം തിരിച്ചടയ്ക്കാൻ തയ്യാറായിട്ടില്ല. അടുത്ത 15 ദിവസത്തിനുള്ളിൽ പലിശയും മറ്റ് ചാർജുകളുമടക്കം കുടിശ്ശിക തിരിച്ചടയ്ക്കാതിരുന്നാൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നാണ് എസ്ബിഐ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഏറ്റവും കൂടുതൽ കുടിശ്ശിക ആർക്ക്?
ഏറ്റവും കൂടുതൽ കുടിശ്ശിക വരുത്തിയിരിക്കുന്നത് സ്പാൻകോ ലിമിറ്റഡ് എന്ന കമ്പനിയാണ്. 347.3 കോടി രൂപയാണ് കമ്പനി ബാങ്കിന് നൽകാനുള്ള കുടിശ്ശിക. കമ്പനിയുടെ രണ്ട് ഡയറക്ടർമാരായ കപിൽ പുരിയ്ക്കും ഭാര്യ കവിത പുരിയ്ക്കുമാണ് ബാങ്ക് നോട്ടീസ് അയച്ചിരിക്കുന്നത്. കുടിശ്ശികക്കാരിൽ രണ്ടാം സ്ഥാനം കാലിക്സ് കെമിക്കൽസ് എന്ന ഫാർമസ്യൂട്ടിക്കൽസ് കമ്പനിയ്ക്കാണ് അന്ധേരി ഈസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഈ കമ്പനി എസ്ബിഐയ്ക്ക് 327.8 കോടി രൂപയാണ് നൽകാനുള്ളത്. സ്മിതേഷ് സി. ഷാ, ഭാരത് എസ്. മേത്ത, രജത് ഐ. ദോഷി എന്നിവരാണ് കമ്പനിയുടെ ഡയറക്ടർമാർ.
മൂന്നും നാലും സ്ഥാനക്കാർ
റായ്ഗഡ് ആസ്ഥാനമായുള്ള ലോഹ ഇസ്പാത്ത് ലിമിറ്റഡ് 287.3 കോടി രൂപയാണ് ബാങ്കിന് നൽകാനുള്ളത്. കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറും രാജേഷ് ജി. പോദ്ദാർ ആണ്, അഞ്ജു പോദ്ദാർ, മനീഷ് ഒ. ഗാർഗ്, സഞ്ജയ് ബൻസൽ മറ്റ് ഡയറക്ടർമാർ. ഓറോ ഗോൾഡ് ജ്വല്ലറി പ്രൈവറ്റ് ലിമിറ്റഡ് 229 കോടി രൂപയാണ് ബാങ്കിന് നൽകാനുള്ളത്. ജ്വല്ലറിയുടെ ചെയർമാൻ അമൃത്‌ലാൽ ജി. ജെയിൻ, മാനേജിംഗ് ഡയറക്ടർറായ മകൻ റിതേഷ് ജെയിൻ എന്നിവരെയും ബാങ്ക് ബോധപൂർവ്വം ബാധ്യത വരുത്തിയിരിക്കുന്നവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മറ്റ് കുടിശ്ശികക്കാർ
എക്‌സൽ മെറ്റൽ പ്രോസസ്സേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരായ ഇമ്രാൻ ഖാൻ, മുഹമ്മദ് ഐ. ഖാൻ എന്നിവര്‌ക്ക് 61.26 കോടി രൂപയുടെ കുടിശ്ശികയുണ്ട്. ഋഷികേശ് ഷാ, ജയ്കിഷൻ ഷാ എന്നിവരുടെ കീഴിലുള്ള മൈക്രോകോസം ഇൻഫ്രാസ്ട്രക്ചർ 56.73 കോടി രൂപയാണ് നൽകാനുള്ളത്. മെറ്റൽ ലിങ്ക് അലോയ്സ് ലിമിറ്റഡ് 53.79 കോടി രൂപയും റീസൈലന്റ് ഓട്ടോ ഇന്ത്യ ലിമിറ്റഡ് 32.71 കോടി രൂപയും, രംഗാര ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് 29.51 കോടി രൂപയുമാണ് നൽകാനുള്ളത്.
വിജയ് കലന്ത്രി
ബാങ്ക് ഓഫ് ബറോഡ കഴിഞ്ഞ ദിവസം 'ബോധപൂര്‍വം ബാധ്യത' വരുത്തിയ ആളായി വ്യവസായിയായ വിജയ് ഗോവര്‍ധന്‍ ദാസ് കലന്ത്രിയുടെ പേര് പ്രഖ്യാപിച്ചിരുന്നു. ഡിഗ്ഗി പോര്‍ട്ടിന്റെ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമാണ് വിജയ് കലന്ത്രി. വിജയ് കലന്ത്രിയുടെ മകന്‍ വിശാല്‍ കലന്ത്രിയും കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളാണ്. ഡിജി പോർട്ട് ലിമിറ്റഡ് , വിശാൽ വിജയ് കലന്ത്രി (ഡയറക്ടർ), വിജയ് ഗോവർധൻദാസ് കലന്ത്രി (ഡയറക്ടർ) എന്നിവരുടെ പേരുകളാണ് അടുത്തിടെ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചത്. ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ 16 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് കമ്പനി നല്‍കാനുള്ളത് 3,334 കോടി രൂപയാണ്.
malayalam.goodreturns.in