സാംസങ് ഇന്ത്യൻ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. ചൈനീസ് കമ്പനികളുമായുള്ള വ്യാപാര മത്സരത്തിന്റെ ഭാഗമായി സാംസങ് പോലുള്ള കൊറിയൻ കമ്പനികൾക്ക് സ്മാർട്ട്‌ഫോണുകളുടെയും ടെലിവിഷനുകളുടെയും മറ്റും വില കുത്തനെ കുറയ്ക്കേണ്ട സ്ഥിതിയാണ്. ഇതോടെ കമ്പനിയ്ക്ക് ലഭിക്കേണ്ട ലാഭത്തിലും വൻ കുറവാണ് വന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കൊറിയൻ ഇലക്ട്രോണിക്സ് ഭീമനായ സാംസങ് ഇന്ത്യയിൽ നിന്നുള്ള ആയിരത്തോളം ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത്.
ഒക്ടോബറിനുള്ളിൽ പിരിച്ചു വിടൽ
രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രോണിക്‌സ് ആൻഡ് മൊബൈൽ ഫോൺ നിർമ്മാതാക്കളായ സാംസങിന് ചെലവിന് അനുസരിച്ച് വരുമാനം ലഭിക്കാതായതോടെയാണ് പിരിച്ചു വിടൽ നടപടികളിലേയ്ക്ക് കടന്നത്. സാംസങ് ടെലികോം നെറ്റ്‌വർക്ക് ഡിവിഷനിലെ 150 ഓളം ജീവനക്കാരെ ഇതിനകം തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നും, ഒക്ടോബറോടെ 1000 ഓളം പേർക്ക് ജോലി നഷ്ട്ടപ്പെടുമെന്നും കമ്പനിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
ഇന്ത്യയിലെ പദ്ധതികൾ
പിരിച്ചിവിടൽ നടന്നാലും കമ്പനി ഇന്ത്യയോട് എക്കാലവും പ്രതിജ്ഞാബദ്ധമാണെന്നും ബിസിനസ്സുകളിൽ ഉടനീളം നിക്ഷേപം തുടരുമെന്നും സാംസങ് ഇന്ത്യ വക്താവ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ ഫാക്ടറി സ്ഥാപിക്കുക, ഗവേഷണ-വികസന നിക്ഷേപം നടത്തുത, 5 ജി നെറ്റ്‌വർക്കുകൾ പോലുള്ള പുതിയ ബിസിനസുകൾ ആരംഭിക്കുക, തുടങ്ങിയ കാര്യങ്ങൾ കമ്പനി ഇന്ത്യയിൽ നടത്താൻ ഉദ്ദേശിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും
കമ്പനി വളരും തോറും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ ശ്രമങ്ങൾ നടത്തുമെന്നും. അതേസമയം, നിലവിലെ സാഹചര്യത്തിൽ ബിസിനസ്സിന്റെ ദീർഘകാല വിജയത്തിനായാണ് പിരിച്ചുവിടൽ പോലുള്ള നടപടികൾ സ്വീകരിക്കുന്നതെന്നും കമ്പനി വക്താവ് അറിയിച്ചു. കമ്പനിയെ കൂടുതൽ കാര്യക്ഷമവും കരുത്തുറ്റതുമാക്കി മാറ്റുന്നതിനുള്ള നടപടികളാണ് ഇപ്പോൾ തുടരുന്നതെന്നും ഇതിനായി, ബിസിനസ്സ് മുൻഗണനകൾ അനുസരിച്ച് സാംസങ് തുടർച്ചയായി വിഭവങ്ങൾ പുനക്രമീകരിക്കുമെന്നും വക്താവ് വ്യക്തമാക്കി.
ഓൺലൈൻ വിൽപ്പന പരാജയം
സ്മാർട്ട്‌ഫോണുകളുടെയും ടെലിവിഷനുകളുടെയും ഓൺലൈൻ വിൽപ്പനയിൽ സാംസങ് പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്.ഷവോമി, വൺ പ്ലസ് പോലുള്ള ബ്രാൻഡുകളാണ് 2016 മുതൽ ഈ മേഖലയിൽ അതിവേഗ വളർച്ച കൈവരിച്ചു കൊണ്ടിരിക്കുന്നത്. ടെലിവിഷൻ വിഭാഗത്തിലും സമാനമായ വളർച്ചയാണ് നേടി കൊണ്ടിരിക്കുന്നത്. നിലവിൽ ഇന്ത്യയിലെ മൊത്തം സ്മാർട്ട്‌ഫോൺ വിൽപ്പനയുടെ 40 ശതമാനവും മൊത്തം ടെലിവിഷൻ വിൽപ്പനയുടെ 30 ശതമാനവും ഓൺലൈൻ വഴിയാണ് നടക്കുന്നത്.
അറ്റാദായത്തിൽ ഇടിവ്
2017-18 കാലയളവിലെ സാംസങിന്റെ അറ്റാദായത്തിൽ വൻ ഇടിവാണുണ്ടായിരിക്കുന്നത്. ഇതു മുതലാണ് സാംസങ് ഇന്ത്യയുടെ പ്രശ്നങ്ങൾ ആരംഭിച്ചതും. കമ്പനിയുടെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ പ്രകാരം, സാമ്പത്തിക ലാഭം 10.7 ശതമാനം ഇടിഞ്ഞ് 3,712 കോടി രൂപയായി കുറഞ്ഞിരിക്കുകയാണ്. മൊത്തം വരുമാനം 61,065 കോടി രൂപയാണ്. വ്യാവസായിക കണക്കനുസരിച്ച്, സാംസങിന് ഇന്ത്യയിൽ 20,000 ത്തോളം ജീവനക്കാരുണ്ടെന്നാണ് വിവരം.
malayalam.goodreturns.in