അബുദാബി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹോൾഡിംഗ് കമ്പനിയായ എഡിക്യു തിങ്കളാഴ്ച പ്രാദേശിക റീട്ടെയിലറായ ലുലു ഇന്റർനാഷണലുമായി ഒരു കരാറിൽ ഒപ്പുവച്ചു. ഈജിപ്തിലെ ലുലുവിന്റെ ഇ-കൊമേഴ്‌സ് ബിസിനസ്സ് ശക്തിപ്പെടുത്തുന്നതിനായി 30 ഹൈപ്പർമാർക്കറ്റുകളും 100 എക്സ്പ്രസ് മിനി മാർക്കറ്റ് സ്റ്റോറുകളും ലോജിസ്റ്റിക് ഹബുകളും വിതരണ കേന്ദ്രങ്ങളും വികസിപ്പിക്കാനാണ് എഡിക്യുവും ലുലുവും ഒരുമിച്ച് പ്രവർത്തിക്കുന്നതെന്ന് എഡിക്യു പ്രസ്താവനയിൽ പറഞ്ഞു.
20 ബില്യൺ ഡോളർ വിലമതിക്കുന്ന ഈ പ്ലാറ്റ്ഫോമിലൂടെ സംയുക്ത നിക്ഷേപ പദ്ധതികളും, ഭക്ഷണം, കൃഷി, ആരോഗ്യ സംരക്ഷണം, മൊബിലിറ്റി, ലോജിസ്റ്റിക്സ്, യൂട്ടിലിറ്റികൾ തുടങ്ങി നിരവധി പ്രധാന മേഖലകളിൽ പ്രത്യേക ഫണ്ടുകളും നിക്ഷേപ ഉപകരണങ്ങളും സ്ഥാപിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഈജിപ്ത് തങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു വളർച്ചാ വിപണിയാണെന്നും ഭാവിയിൽ ബിസിനസിന് അവിടെ വലിയ സാധ്യതകളുണ്ടെന്നും ലുലു ചെയർമാൻ യൂസഫ് അലി പറഞ്ഞു.
ലുലു ഗ്രൂപ്പിൽ ഇനി അബുദാബി രാജകുടുംബാംഗത്തിനും പങ്ക്; 7600 കോടി രൂപയുടെ ഇടപാട്
ഈ വർഷം ആദ്യം എഡിക്യു ലുലുവിൽ ഒരു ബില്യൺ ഡോളർ നിക്ഷേപിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. സൂപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിൽ ഒരു ഓഹരി വാങ്ങുന്നതിനായി സൗദി അറേബ്യയുടെ സോവറിൻ വെൽത്ത് ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) നേരത്തെ ചർച്ചകൾ നടത്തിവരികയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.
2018 ൽ സ്ഥാപിതമായ എഡിക്യൂ, അബുദാബി പോർട്സ്, അബുദാബി എയർപോർട്ട്, ബോഴ്സ് ഓപ്പറേറ്റർ എഡിഎക്സ് തുടങ്ങിയവ സ്വന്തമാക്കിയിരുന്നു. അടുത്തിടെ ദുബായ് ആസ്ഥാനമായുള്ള കൊറിയർ കമ്പനിയായ അരമെക്സിൽ 22% ഓഹരി ഏറ്റെടുക്കുകയും ചെയ്തു.