ലോക്ക്ഡൌണിനു ശേഷമുള്ള ആദ്യ കുറച്ച് ദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. കാരണം യാത്രക്കാർക്കിടയിൽ പരമാവധി സാമൂഹിക അകലം ഉറപ്പാക്കുന്നതിന് എയർലൈനുകൾക്ക് മൂന്നിലൊന്ന് സീറ്റുകളിൽ മാത്രമേ യാത്ര അനുവദിക്കൂ. ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ലോക്ക് ഡൌണിന് ശേഷമുള്ള വിമാന യാത്രകൾക്കായി പ്രത്യേക പദ്ധതി തന്നെ തയ്യാറാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
അകലം പാലിക്കൽ മാനദണ്ഡങ്ങൾ
നിർദ്ദിഷ്ട പദ്ധതി പ്രകാരം, മൂന്ന് സീറ്റുകളുടെ നിരയിൽ ഒരാൾക്ക് മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ. തൊട്ട് മുൻപിലും പുറകിലുമുള്ള സീറ്റുകളിലും പരമാവധി അകലം പാലിച്ച് ഓരോ യാത്രക്കാരെ വീതം ഇരുത്താനാണ് 'ഒന്നാം ഘട്ടത്തിൽ' തീരുമാനിച്ചിരിക്കുന്നതെന്നും ചില അനൌദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതനുസരിച്ച് 180 സീറ്റുകളുള്ള ഒരു വശം 60 സീറ്റുകളായി ചുരുങ്ങും. യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നത് കൊണ്ട് തന്നെ വിമാനക്കമ്പനികൾക്ക് 1.5 മുതൽ 3 മടങ്ങ് വരെ നിരക്ക് ഉയർത്തേണ്ടിവരുമെന്നും റിപ്പോർട്ടുകളുണ്ട്.
മാനദണ്ഡങ്ങൾ ലഘൂകരിക്കും
സീറ്റ് വീതി കണക്കിലെടുക്കുമ്പോൾ, രണ്ട് യാത്രക്കാർക്കിടയിൽ ഒരു ഒഴിഞ്ഞ സീറ്റ് മാത്രമിടുന്നത് മതിയായ സാമൂഹിക അകലം പാലിച്ചേക്കില്ലെന്നും കാലക്രമേണ, കൊറോണ വ്യാപനം കുറയുന്നത് അനുസരിച്ച് ഓൺബോർഡ് സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ ലഘൂകരിക്കുമെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഇക്കണോമിക്സ് ടൈംസിനോട് പറഞ്ഞു.
സാമൂഹിക അകലം
പ്രവേശന ഗേറ്റ് മുതൽ ചെക്ക്-ഇൻ കൌണ്ടർ, സെക്യൂരിറ്റി ചെക്ക്, ഇമിഗ്രേഷൻ (അന്തർദ്ദേശീയ) കൌണ്ടറുകൾ, ബോർഡിംഗ് ഗേറ്റുകൾ എന്നിവടങ്ങളിലെല്ലാം പോയിന്റുകൾ അടയാളപ്പെടുത്തിക്കൊണ്ട് വിമാനത്താവളങ്ങളിലെ യാത്രക്കാർക്കിടയിൽ 1.5 മീറ്റർ അകലം പാലിക്കൽ നിർബന്ധമാക്കാനും ഏവിയേഷൻ റെഗുലേറ്റർ സാധ്യതകൾ തേടുന്നുണ്ട്. എയർലൈൻസുമായും എയർപോർട്ട് ഓപ്പറേറ്റർമാരുമായും ഇതിനകം ചർച്ചകൾ നടന്നിട്ടുണ്ട്. കുറഞ്ഞ യാത്രാ നിരക്ക് കണക്കിലെടുക്കുമ്പോൾ ദില്ലി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ വൻകിട വിമാനത്താവളങ്ങളിൽ പോലും 1.5 മീറ്റർ അകലം ഒരു പ്രശ്‌നമാകില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സീറ്റുകളുടെ ക്രമീകരണം
ലോക്ക്ഡൌണിനു ശേഷമുള്ള സമയത്തേക്ക് വിമാനക്കമ്പനികൾ സ്വയം തയ്യാറെടുക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്‌പൈസ് ജെറ്റും ഇൻഡിഗോയും തങ്ങളുടെ ബസ്സുകളിൽ യാത്രക്കാരെ വിമാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്. യാത്രക്കാർ ഇരിക്കാൻ പാടില്ലാത്ത സീറ്റുകൾ പ്രത്യേകം അടയാളപ്പെടുത്തിയിരിക്കും. കൂടാതെ, ഓരോ ബസ്സിലും നിൽക്കാനുള്ള സ്ഥലവും പ്രത്യേകം നീക്കിവച്ചിട്ടുണ്ട്. വിമാനങ്ങളിലും സമാനമായ ക്രമീകരണം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.