മാർച്ച് 25 നും ഏപ്രിൽ 14 നും ഇടയിൽ ഏപ്രിൽ 15 നും മെയ് 3 നും ഇടയ്ക്കുള്ള യാത്രകൾക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും നൽകണമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ആദ്യത്തെ ലോക്ക്ഡൌൺ കാലയളവിൽ രണ്ടാമത്തെ ലോക്ക്ഡൌൺ കാലയളവിലേക്കുള്ള ആഭ്യന്തര, അന്തർദ്ദേശീയ വിമാന യാത്രകൾക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ, ഈ ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ മുഴുവൻ തുകയും തിരികെ ലഭിക്കും.
റദ്ദാക്കൽ ചാർജ് ഇല്ല
റദ്ദാക്കൽ ചാർജ് ഈടാക്കാതെ തന്നെ മുഴുവൻ തുകയും തിരികെ നൽകുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. റദ്ദാക്കൽ അഭ്യർത്ഥന നടത്തിയ തീയതി മുതൽ മൂന്നാഴ്ചയ്ക്കുള്ളിൽ റീഫണ്ട് നൽകുമെന്നും മന്ത്രാലയം ഉത്തരവിൽ പറഞ്ഞു. കൊവിഡ് 19നെ നെ ചെറുക്കുന്നതിന് രാജ്യവ്യാപകമായി ലോക്ക്ഡൌൺ ചെയ്തതിനാൽ റദ്ദാക്കിയ ഫ്ലൈറ്റുകളുടെ റീഫണ്ട് സംബന്ധിച്ച് വിമാന യാത്രക്കാരിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നുവെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
കമ്പനികളുടെ തീരുമാനം
കേന്ദ്ര സർക്കാർ ലോക്ക്ഡൌൺ മെയ് 3 വരെ നീട്ടുകയും തുടർന്ന് എല്ലാ വാണിജ്യ പാസഞ്ചർ സർവീസുകളും താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തതോടെ ആഭ്യന്തര വിമാനക്കമ്പനികൾ റദ്ദാക്കുന്ന ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് ഉപഭോക്താക്കൾക്ക് പണം തിരികെ നൽകേണ്ടതില്ലെന്നാണ് കമ്പനികൾ തീരുമാനിച്ചിരുന്നത്. പകരം ടിക്കറ്റ് അധിക ഫീസില്ലാതെ മറ്റൊരു ദിവസത്തേയ്ക്ക് വാഗ്ദാനം ചെയ്യാനായിരുന്നു കമ്പനികളുടെ തീരുമാനം.
അന്യായം
ലോക്ക്ഡൌണിനെക്കുറിച്ച് വ്യക്തതയില്ലാതെ ടിക്കറ്റ് വിൽക്കുന്നത് ഉപഭോക്താക്കളോടുള്ള അന്യായമാണെന്ന് ഏവിയേഷൻ കൺസൾട്ടൻസി സെന്റർ ഫോർ ഏഷ്യ പസഫിക് ഏവിയേഷൻ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. പ്രവർത്തനം അവസാനിപ്പിച്ച കിംഗ്ഫിഷർ എയർലൈൻസിന്റെയും ജെറ്റ് എയർവേസിന്റെയും ഉപഭോക്താക്കൾക്ക് അവരുടെ പണം വീണ്ടെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കാപ്പ വ്യക്തമാക്കിയിരുന്നു.
നിരക്ക് കൂട്ടും
ലോക്ക്ഡൌണിനു ശേഷമുള്ള ആദ്യ കുറച്ച് ദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. യാത്രക്കാർക്കിടയിൽ പരമാവധി സാമൂഹിക അകലം ഉറപ്പാക്കുന്നതിന് എയർലൈനുകൾക്ക് മൂന്നിലൊന്ന് സീറ്റുകളിൽ മാത്രമേ യാത്ര അനുവദിക്കൂ. ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ലോക്ക് ഡൌണിന് ശേഷമുള്ള വിമാന യാത്രകൾക്കായി പ്രത്യേക പദ്ധതി തന്നെ തയ്യാറാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.