ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് പ്രത്യേക പരിഗണനയാണ് നൽകിയിരിക്കുന്നത്. കൊവിഡ് പോരാളികൾക്ക് അഭിനന്ദനം അർപ്പിച്ചു കൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. 2021-22 ല്‍ ആരോഗ്യ മേഖലയ്ക്കായി 2341 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
കാരുണ്യ പദ്ധതി വഴി വയോജനങ്ങൾക്ക് വീട്ടില്‍ മരുന്നെത്തിക്കുന്ന കാരുണ്യ ഹോം പദ്ധതിയാണ് ഏറ്റവും ശ്രദ്ധേയം. റോഡ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിൽസ ഹെല്‍ത്ത് ഏജൻസി വഴിനടപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. അര്‍ബുദ രോഗികള്‍ക്ക് ആശ്വാസകരമായി കെഎസ്ഡിപിയിൽ ക്യാൻസര്‍ മരുന്ന് നിര്‍മാണത്തിന് പ്രത്യേക പ്ലാന്‍റ് തുടങ്ങും. 150 കോടി രൂപയാണ് ഇതിലേക്ക് വകയിരുത്തിയത്.
കൊവിഡ് കാലത്ത് വലിയ സേവനം കാഴ്ചവെച്ച ആശാപ്രവര്‍ത്തകരുടെ അലവന്‍സില്‍ 1000 രൂപയുടെ വര്‍ധവ് വരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. തുച്ഛമായ അലവന്‍സ് ലഭിക്കുമ്പോഴും വിലപ്പെട്ട സേവനമാണ് ഇവർ കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ കാഴ്ച്ച വച്ചതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ കേന്ദ്രങ്ങളില്‍ ഒ.പി ഇനി ഉച്ചയ്ക്ക് ശേഷവും ഉണ്ടായിരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ആയൂര്‍വേദ മേഖലയ്ക്ക് ബജറ്റിൽ 78 കോടി രൂപ അനുവദിച്ചു. ഇതില്‍ 30 കോടി ആശുപത്രികളുടെ നവീകരണത്തിന് വേണ്ടി ചെലവഴിക്കും. റീജിയണല്‍ കാന്‍സര്‍ സെന്ററിന് 71 കോടി, മലബാര്‍ കാന്‍സര്‍ സെന്ററിന് 25 കോടി രൂപയും വകയിരുത്തി. കൊച്ചി കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു.