ആഭ്യന്തര വിമാന സർവീസുകൾ മെയ് 18 നകം പുനരാരംഭിക്കാൻ സർക്കാർ കമ്പനികളെ അനുവദിക്കുമെന്ന് റിപ്പോർട്ട്. ബുധനാഴ്ചയോടെ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്ന് വ്യോമയാന മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ ലൈവ് മിന്റിനോട് വ്യക്തമാക്കിയതായാണ് വിവരം. തുടർച്ചയായി മൂന്ന് ഘട്ടങ്ങളായി നടപ്പാക്കിയ ദേശീയ ലോക്ക്ഡൌണിന്റെ ഭാഗമായി സർക്കാർ എല്ലാ ട്രെയിനുകളും എയർലൈനുകളും റദ്ദാക്കിയിരുന്നു.
കൊവിഡ് -19 പ്രതിസന്ധി: ബ്രിട്ടീഷ് എയർവേയ്‌സ് 12,000 ജോലികൾ വെട്ടിക്കുറച്ചേക്കും
ട്രെയിനിന് പിന്നാലെ
മെയ് 3 ന് അവസാനിച്ച 40 ദിവസത്തെ ലോക്ക്ഡൌണിനുശേഷം, ചില ഇളവുകളോടെ സർക്കാർ ലോക്ക്ഡൌൺ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടി. മെയ് 12 മുതൽ ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് വിമാനങ്ങളുടെയും സർവ്വീസ് പുനരാരംഭിക്കാനുള്ള നീക്കം.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
പ്രവർത്തനങ്ങൾ ആരംഭിക്കാൻ തയ്യാറാണെന്നും എന്നാൽ സർക്കാർ അനുവദിച്ചു കഴിഞ്ഞാൽ പുനരാരംഭിക്കാൻ കുറച്ച് സമയമെടുക്കുമെന്നും, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥൻ മിന്റിനോട് വ്യക്തമാക്കി. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നീ സ്വകാര്യ വിമാനത്താവളങ്ങൾ ഒഴികെ രാജ്യത്തെ എയർപോർട്ടുകളിൽ ഭൂരിഭാഗവും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് പ്രവർത്തിപ്പിക്കുന്നത്.
ചിറകൊടിഞ്ഞ് വിമാനക്കമ്പനികൾ, ഇൻഡിഗോ ഒഴികെ മറ്റ് ഇന്ത്യൻ എയർലൈനുകൾ കനത്ത പ്രതിസന്ധിയിൽ
വിമാന കമ്പനികൾ
ആഭ്യന്തര വിമാന സർവീസുകൾക്ക് സർക്കാർ അനുമതി നൽകുമെന്ന വാർത്ത പുറത്തു വന്ന ഉടൻ തന്നെ എയർലൈൻ കമ്പനികളുടെ ഓഹരികൾ ഇന്നലെ കുതിച്ചുയർന്നു. ബിഎസ്‌ഇയിൽ സ്‌പൈസ് ജെറ്റ് ഓഹരികൾ 5 ശതമാനം ഉയർന്ന് 40.80 രൂപയിലെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പിന്നിലുള്ള കമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷന്റെ ഓഹരികൾ 4.2 ശതമാനം ഉയർന്ന് 968 രൂപയായി.
കർശന ലോക്ക്ഡൌൺ
ലോകത്തിലെ തന്നെ ഏറ്റവും കർശനമായ ലോക്ക്ഡൌൺ നടപ്പാക്കിയ ഇന്ത്യയിൽ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാൻ ട്രെയിൻ, ഫ്ലൈറ്റ് സേവനങ്ങൾ പുനരാരംഭിക്കുന്നത് നിർണായകമാണ്. ട്രാവൽ ഓപ്പറേറ്റർമാരും എയർലൈൻ കമ്പനികളും ഉൾപ്പെടെ വിവിധ പങ്കാളികൾ വിമാനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിനായി കാത്തിരിക്കുകയാണ്.
വിമാന സർവ്വീസുകൾ ആരംഭിക്കുന്നത് ഘട്ടം ഘട്ടമായി; വിമാനത്താവളങ്ങൾ തയ്യാറാകുന്നു
അന്താരാഷ്ട്ര സർവ്വീസുകൾ
സുരക്ഷ, ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമാകുമെന്നതിനാൽ അന്താരാഷ്ട്ര ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കാനുള്ള അനുമതിയ്ക്ക് കൂടുതൽ സമയമെടുക്കുമെന്നാണ് വിവരം. കൊവിഡ് -19 നെ നേരിടുന്നതിൽ ലോകത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണത്തിൽ ഇന്ത്യ വളരെ പിന്നിലാണ്.
യാത്രക്കാർക്ക് ആശ്വാസം
ആഭ്യന്തര വിമാനങ്ങൾ പുനരാരംഭിക്കുന്നത് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത പണം എയർലൈൻസിന്റെയോ ട്രാവൽ ഏജന്റിന്റെയോ പക്കൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസം നൽകും. പല വിമാനക്കമ്പനികളും, യാത്രക്കാർക്ക് പണം മടക്കിനൽകുന്നതിനുപകരം, ഒരു വർഷത്തിൽ ഏത് സമയത്തും യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന അതേ തുകയുടെ ഒരു ‘ക്രെഡിറ്റ് ഷെൽ' നൽകിയിരിക്കുകയാണ്. ഇക്കാരണത്താൽ വീണ്ടും വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ പോലും പണം നഷ്ടമാകാതിരിക്കാൻ പലരും വിമാനയാത്രയ്ക്ക് നിർബന്ധിതരാകുന്ന സ്ഥിതിയാണ്.