ജനങ്ങളുടെ കൈവശമുള്ള സ്വർണം സ്വയം വെളിപ്പെടുത്തുന്നതിന് അവസരമൊരുക്കുന്ന 'ഗോൾഡ് ആംനെസ്റ്റി പദ്ധതി' നടപ്പാക്കാൻ കേന്ദ്ര സർക്കാർ വീണ്ടും ആലോചിക്കുന്നതായി ചില റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. അളവിൽ കൂടുതൽ സ്വര്‍ണ്ണം കൈവശം വെച്ചിരിക്കുന്നവരിൽ നിന്ന് നികുതി ഈടാക്കുന്ന ഗോൾഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കാൻ സര്‍ക്കാര്‍ നീക്കമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകൾ. എന്നാൽ ഈ റിപ്പോർട്ട് കേന്ദ്ര ധനമന്ത്രാലയം തള്ളി.
കേന്ദ്ര ധനമന്ത്രാലയം തള്ളി
ഇത്തരത്തിൽ ഒരു പദ്ധതി നടപ്പാക്കാൻ ആലോചിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അളവിൽ കൂടുതൽ സ്വര്‍ണ്ണം കൈവശം വെച്ചിരിക്കുന്നവരിൽ നിന്ന് നികുതി ഈടാക്കാൻ ലക്ഷ്യമിട്ട് 2015 ൽ ഗോൾഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കാൻ കേന്ദ്രം ആലോചിച്ചിരുന്നു. വലിയ എതിര്‍പ്പ് ഉണ്ടായതിനെ തുടര്‍ന്ന് ആ നീക്കം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ വീണ്ടും പദ്ധതി നടപ്പാക്കാൻ നീക്കം എന്നായിരുന്നു ചില ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ ഇക്കാര്യം കേന്ദ്ര ധനമന്ത്രാലയം തളളി.
2015ലെ നിർദ്ദേശം
ഭൌതിക ആവശ്യകത കുറയ്ക്കുന്നതിനായി വീടുകളും സ്ഥാപനങ്ങളും കൈവശം വച്ചിരിക്കുന്ന 25,000 ടണ്ണോളം വരുന്ന ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്വർണ്ണ ശേഖരം കണ്ടെത്തുന്നതിന് 2015ൽ മോദി സർക്കാർ നിർദ്ദേശിച്ച പദ്ധതിയാണ് ഗോൾഡ് ആംനെസ്റ്റി പദ്ധതി. എന്നാൽ ഒരു വിഭാഗം ആളുകൾക്ക് അവരുടെ സ്വർണ്ണം നിക്ഷേപിക്കാൻ താൽപ്പര്യമില്ലാത്തതിനാൽ പദ്ധതി പരാജയപ്പെട്ടു.
എന്താണ് ഗോൾഡ് ആംനെസ്റ്റി പദ്ധതി?
നിശ്ചിത അളവിൽ കൂടുതൽ സ്വർണം കൈവശമുള്ളവർ നികുതി അടയ്ക്കേണ്ടതായി വരുന്ന പദ്ധതിയാണിത്. നിശ്ചിത അളവിൽ കൂടുതലുള്ള സ്വർണം കുറച്ചുകാലത്തേക്ക് സർക്കാരിലേക്ക് നിക്ഷേപിക്കേണ്ടിയും വരും. പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാൽ ഇക്കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ട്. നികുതി വെട്ടിപ്പ് തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗോൾഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി കഴിഞ്ഞ വർഷവും റിപ്പോർട്ടുകളുണ്ടായിരുന്നു.
നിക്ഷേപ ആവശ്യകത
ദുർബലമായ ഡോളറിനും കുറഞ്ഞ പലിശനിരക്കിനുമിടയിൽ സ്വർണത്തിന്റെ നിക്ഷേപ ആവശ്യകതയെ മഹാമാരി വർദ്ധിപ്പിച്ചതിനാൽ സ്വർണ വില ഈ വർഷം ഏകദേശം 30 ശതമാനം ഉയർന്നു. ഭൌതിക ആവശ്യകത കുറഞ്ഞെങ്കിലും സ്വർണത്തിന്റെ നിക്ഷേപ ആവശ്യം കുത്തനെ ഉയർന്നിട്ടുണ്ട്.


Click it and Unblock the Notifications