മുംബൈ: കാര്‍ ലോണ്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകള്‍. സീനിയര്‍, മിഡ് സീനിയര്‍ വിഭാഗത്തില്‍ പെട്ട ആറ് പേരെയാണ് ബാങ്ക് പിരിച്ചുവിട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഭ്യന്തര അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. കാര്‍ ലോണ്‍ വിഷയത്തില്‍ ഇവര്‍ അഴിമതിയെന്ന് കണക്കാക്കാവുന്ന തരത്തില്‍ പെരുമാറ്റച്ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഓട്ടോ ലോണ്‍ വിഭാഗത്തിലുള്ളവരെയാണ് പിരിച്ചുവിട്ടിട്ടുള്ളത്.
ലോണ്‍ എടുത്ത് കാര്‍ വാങ്ങുന്നവര്‍ ഇത്തരക്കാരാല്‍ പറ്റിക്കപ്പെടാനുള്ള സാധ്യതയും ഏറെയാണ്. എന്തായിരുന്നു എച്ച്ഡിഎഫ്‌സിയില്‍ സംഭവിച്ചത് എന്ന് പരിശോധിക്കാം...
കാറിനൊപ്പം ജിപിഎസ് ഡിവൈസ്
പലകാറുകളിലും ജിപിഎസ് ഡിവൈസ് ഉണ്ടാവില്ല. ഇവ പിന്നീട് വാങ്ങി സ്ഥാപിക്കണം. കാര്‍ ലോണിനൊപ്പം ജിപിഎസ് ഡിവൈസ് കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു എച്ച്ഡിഎഫ്‌സിയിലെ ജീവനക്കാരുടെ തട്ടിപ്പ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഉപഭോക്താക്കളില്‍ ലോണ്‍ രേഖകള്‍ പരിശോധിക്കുന്നതുവരെ ഇക്കാര്യം ജീവനക്കാര്‍ മറച്ചുവച്ചിരുന്നു എന്നും ആക്ഷേപമുണ്ട്.
നിര്‍ബന്ധിതമാക്കല്‍
കാര്‍ വാങ്ങുമ്പോള്‍ അതിനൊപ്പം ജിപിഎസ് ഡിവൈസ് വാങ്ങണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല. ഇപ്പോള്‍ പുറത്താക്കപ്പെട്ട ജീവനക്കാര്‍ കാര്‍ ലോണിന്റെ ഭാഗമായിത്തന്നെ ഉപഭോക്തക്കളെ കൊണ്ട് ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങിപ്പിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മറ്റ് ചില ആരോപണങ്ങളും ഇതോടൊപ്പം പുറത്ത് വന്നുകൊണ്ടിരിക്കുന്നുണ്ട്.
ബാങ്ക് പ്രതികരിച്ചില്ല
ട്രാക്ക് പോയിന്റ് ജിപിഎസ് എന്ന കമ്പനിയുമായി എച്ച്ഡിഎഫ്‌സി ബാങ്കിന് ചില ഇടപാടുകള്‍ ഉണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ജിപിഎസ് ഡിവൈസ് വില്‍പനയുമായി ബന്ധപ്പെട്ടാണിത്. എന്നാല്‍ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ബാങ്ക് അധൃതര്‍ മറുപടി നല്‍കിയിട്ടില്ല എന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാര്‍ ലോണിലെ ഭീമന്‍മാര്‍
കാര്‍ ലോണ്‍ രംഗത്തെ രാജ്യത്തെ ഭീമന്‍മാരാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. പ്രതിമാസം അരലക്ഷത്തിലേറെ കാര്‍ ലോണുകളാണ് എച്ച്ഡിഎഫ്‌സി വഴി മാത്രം പാസാക്കപ്പെടുന്നത്. 40,000 കോടി രൂപയുടെ വാര്‍ഷിക ബിസിനസ്സാണ് ഇവര്‍ക്കുള്ളത്.
പ്രശ്‌നങ്ങളില്ലെന്ന്
ചില പരാതികള്‍ ലഭിച്ചിരുന്നു എന്നും അതില്‍ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു എന്നും ആണ് ബാങ്ക് മേധാവി ആദിത്യ പുരി കഴിഞ്ഞ ആഴ്ച നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ വിരുദ്ധ താത്പര്യങ്ങള്‍ ഒന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പെരുമാറ്റ ദൂഷ്യത്തിന്റെ പേരിലാണ് ചിലര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.