ഏറ്റവും ജനപ്രിയമായൊരു നിക്ഷേപ മാര്‍ഗാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). കുറഞ്ഞത് അഞ്ഞൂറു രൂപ മുതല്‍ പരമാവധി 1.5 ലക്ഷം രൂപ വരെ ഇതില്‍ നിക്ഷേപിക്കാനാകും. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പിപിഎഫ് നിക്ഷേപത്തിന്റെ പലിശ നിരക്ക് 7.9 ശതമാനത്തിൽ നിന്ന് 7.1 ശതമാനമായി കുറച്ചത്. എങ്കിലും ഇപ്പോഴും മറ്റ് നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് ഉയര്‍ന്ന പലിശയാണ് പിപിഎഫിന് നല്‍കുന്നത്. സർക്കാർ സെക്യൂരിറ്റികളിലെ വരുമാനമനുസരിച്ച് ഓരോ പാദത്തിലും നിക്ഷേപത്തിന്റെ പലിശ നിരക്ക് പരിഷ്കരിക്കും. ഒരു സമയത്ത് പിപിഎഫ് നിക്ഷേപത്തിന് പ്രതിവർഷം 12% വരെ പലിശ നിരക്ക് ലഭിച്ചിരുന്നു.
പലിശയ്‌ക്ക് പുറമെ പിപിഎഫിലെ നിക്ഷേപങ്ങൾക്ക് സെക്ഷൻ 80 സിയുടെ പരിധിയിൽ നികുതിയിളവ് ലഭിക്കും എന്നതും പിപിഎഫിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. പിപിഎഫിന്റെ പലിശ നിർണ്ണയിക്കുന്നതും ഇതിന്റെ മേൽനോട്ടം വഹിക്കുന്നതും കേന്ദ്ര സർക്കാരായതിനാൽ പിപിഎഫ് തികച്ചും ഒരു സുരക്ഷിത നിക്ഷേപമാണെന്ന് സംശയമില്ലാതെ പറയാം. മാത്രമല്ല കോടതികൾക്ക് പോലും പിപിഎഫ് തുക കണ്ട് കെട്ടാനാകില്ല. അതായത് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ആക്റ്റ്, 1968 ലെ സെക്ഷൻ 9 അനുസരിച്ച്, പിപിഎഫ് അക്കൗണ്ടിലെ തുക അക്കൗണ്ട് ഉടമയ്ക്ക് ഉണ്ടായ ഏതെങ്കിലും കടമോ ബാധ്യതയോ വീണ്ടെടുക്കുന്നതിന് കോടതിയുടെ ഏതെങ്കിലും ഉത്തരവിനാൽ അറ്റാച്ചുചെയ്യാൻ കഴിയില്ല. പതിനഞ്ച് വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി അതായത് ലോക്ക് ഇൻ പിരീഡ്. ഒരോ വർഷവും നിങ്ങൾക്ക് നിക്ഷേപത്തിന് മേൽ പലിശയുടെ പുറത്ത് പലിശ ലഭിക്കുന്നതിനാൽ ലോക്കിൻ നിങ്ങളുടെ നിക്ഷേപത്തെ ഗണ്യമായി വർദ്ധിപ്പിക്കും.
നിക്ഷേപ തുക വർദ്ധിപ്പിച്ചും നേട്ടമുണ്ടാക്കാം
നിങ്ങളുടെ പിഎഫ് സംഭാവന ഉപയോഗിച്ച് ഡെറ്റ്-സേവിംഗ്സ് ആവശ്യകതകൾ ഇതിനകം പാലിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ ഡെറ്റ് ഉപകരണങ്ങളിൽ കൂടുതൽ നിക്ഷേപിക്കേണ്ടതില്ല. അങ്ങനെ അല്ലെങ്കിൽ പിപിഎഫിനേക്കാൾ അൽപം ഉയർന്ന നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന വളണ്ടറി പ്രൊവിഡന്റ് ഫണ്ട് (വിപിഎഫ്) ഉപയോഗിച്ച് നിങ്ങളുടെ പ്രൊവിഡന്റ് സംഭാവന വർദ്ധിപ്പിക്കാൻ ശ്രമിക്കണം. കാരണം വളണ്ടറി പ്രൊവിഡന്റ് ഫണ്ട് വഴി കൂടുതല്‍ തുക നിക്ഷേപിക്കുന്നതിലൂടെ ഭാവിയില്‍ മികച്ച നേട്ടം ലഭിക്കാന്‍ സഹായിക്കും. നിക്ഷേപിക്കുന്ന കൂടുതൽ തുകയ്ക്കും ഇപിഎഫിനുള്ള അതേ പലിശ തന്നെ ലഭിക്കും. മാത്രമല്ല കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്‌ക്ക് ആദായ നികുതി നല്‍കേണ്ടതുമില്ല. കൂടുതലായി നിക്ഷേപിക്കുന്ന (വിപിഎഫ്) തുകയ്ക്ക് 80 സി പ്രകാരം ആദായ നികുതി ആനുകൂല്യവും ലഭിക്കും. ഒന്നര ലക്ഷം രൂപവരെയാണ് പരമാവധി ഈയിനത്തില്‍ ലഭിക്കുന്ന നികുതിയിളവ്.