ന്യൂഡൽഹി: സ്വർണ്ണത്തിന്റെ ഡിമാൻഡ് കുറയുന്നതായി റിപ്പോർട്ടുകൾ. വേൾഡ് ഗോൾഡ് കൗൺസിലെന്റെ (ഡബ്ല്യുജിസി) കണക്കുകൾ പ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് 2019-ൽ ഇന്ത്യയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് ഒൻപത് ശതമാനം ഇടിഞ്ഞ് 690.4 ടണ്ണായി. എങ്കിലും, മൂല്യത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ സ്വർണം ഡിമാൻഡ് മൂന്ന് ശതമാനം ഉയർന്ന് മുൻവർഷത്തെ 2,11,860 കോടിയിൽ നിന്ന് 2019-ൽ 2,17,770 കോടി രൂപയായി. 2019-ൽ ആഭ്യന്തര സ്വർണ്ണ വില പത്ത് ഗ്രാമിന് 39,000 രൂപയ്ക്ക് മുകളിലായിരുന്നു. ഇത് 2018 അവസാനത്തേക്കാൾ 24 ശതമാനം കൂടുതലാണെന്നാണ് ഡബ്ല്യുജിസിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്.
ഇന്ത്യൻ വിപണിയിൽ സ്വർണവില ഉയർന്ന് റെക്കോർഡ് ഉയരത്തിലെത്തുമെന്നും ഉപയോഗം ഇടിഞ്ഞ് കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും താഴ്‌ന്ന നിലയിൽ എത്തുമെന്നും ഡബ്ല്യുജിസി നേരത്തെത്തന്നെ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര സ്വർണ ആവശ്യകതയുടെ മൂന്നിൽ രണ്ടും സ്വർണാഭരണങ്ങളെ പരമ്പരാഗത സമ്പത്തായി കണക്കാക്കുന്ന ഗ്രാമീണ മേഖലയിൽ നിന്നാണ്. ഉൽസവങ്ങളും വിവാഹാഘോഷങ്ങളും കൂടുതലുള്ള ഒക്‌ടോബർ-നവംബർ മാസകാലയളവിൽ സ്വർണ ഉപഭോഗം വർധിക്കാറുണ്ട്. അതേ സമയം തന്നെ വില ഉയരുന്നതോടെ സ്വർണ നിക്ഷേപം പണമാക്കി മാറ്റനുള്ള ആളുകളുടെ താൽപ്പര്യവും ഉയരുന്നുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ടാക്‌സ് ഡിഡക്ഷൻ, ടാക്‌സ് റിബേറ്റ്, ടാക്‌സ് എക്‌സെംഷൻ ഇവ തമ്മിലുള്ള വ്യത്യാസമെന്ത്?
സ്വർണ ഇറക്കുമതി ഈ വർഷം ആവശ്യാനുസരണം വേഗത്തിൽ ഉയർന്നേക്കില്ലെന്നും. നിലവിൽ 12.5 ശതമാനത്തിൽ നിന്ന് സ്വർണത്തിന്റെ കസ്റ്റം തീരുവ 10 ശതമാനമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വേൾഡ് ഗോൾഡ് കൗൺസിൽ അഭിപ്രായപ്പെടുന്നു.