ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ, എച്ച്ഡിഎഫ്‌സി ബാങ്കുമായി സഹകരിച്ച് പുതിയ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. കാ-ചിങ്(Ka-Ching) എന്ന് പേരുള്ള ക്രെഡിറ്റ് കാര്‍ഡാണ് വ്യാഴാഴ്ച പുറത്തിറക്കിയത്. രണ്ടു വകഭേദങ്ങളിലാവും ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാവുക — ബേസിക് 6E റിവാര്‍ഡ്‌സും പ്രീമിയം കാര്‍ഡായ 6E റിവാര്‍ഡ്‌സ് XL -ലുമാണ് ഇവ. 750 രൂപയാണ് ബേസിക് 6E റിവാര്‍ഡ്‌സ് കാര്‍ഡിന്റെ വാര്‍ഷിക അംഗത്വ തുക. പ്രീമിയം 6E റിവാര്‍ഡ്‌സ് XL കാര്‍ഡിന്റെ വാര്‍ഷിക അംഗത്വ തുകയാവട്ടെ 3,000 രൂപയും.
ക്രെഡിറ്റ് കാര്‍ഡുകള്‍ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി ഇന്‍ഡിഗോ ചീഫ് കൊമേഴ്‌സൈല്‍ ഓഫീസര്‍ വില്ലി ബൗള്‍ട്ടറാണ് ഈ വിവരം അറിയിച്ചത്. മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരു മില്യണ്‍ കാര്‍ഡുകള്‍ പുറത്തിറക്കാനാണ് ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന്റെ കീഴിലുള്ള ഇന്‍ഡിഗോയും എച്ച്ഡിഎഫ്‌സി ബാങ്കും ലക്ഷ്യമിടുന്നത്. 6E, 6E XL കാര്‍ഡുകള്‍ ആക്റ്റിവേറ്റ് ചെയ്യുന്ന വേളയില്‍ ഉപയോക്താക്കള്‍ക്ക് യഥാക്രമം 1,500, 3,000 രൂപ വിലമതിക്കുന്ന കോംപ്ലിമെന്ററി വിമാന ടിക്കറ്റുകള്‍ ലഭിക്കുന്നതാണ്. ലോഞ്ച് ആക്‌സസ്, വിമാനത്താവളങ്ങളിലെ ചെക്ക്-ഇനുകളിലെ മുന്‍ഗണന, വിവിധ ഡിസ്‌കൗണ്ടുകള്‍, ഇന്ധന ചാര്‍ജുകള്‍ ഒഴിവാക്കല്‍ തുടങ്ങിയ സൗകര്യങ്ങള്‍ ക്രെഡിറ്റ് കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡിഗോ പ്ലാറ്റ്‌ഫോമില്‍ നടത്തുന്ന എല്ലാ ഇടപാടുകളിലും കാര്‍ഡ് ഉപയോക്താക്കള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ ലഭ്യമാവും.
ഓഹരി വിപണിയിൽ കനത്ത ഇടിവ്, സെൻസെക്സിൽ 1,500 പോയിന്റ് നഷ്ടം, നിഫ്റ്റി 11,200 ന് താഴെ
കൂടാതെ, കമ്പനിയുടെ പങ്കാളികളായ നെറ്റ്‌മെഡ്‌സ്, ബീ യു തുടങ്ങിയവയിലെ ഇടപാടുകള്‍ക്കും സമാനമായ രീതിയില്‍ റിവാര്‍ഡ് പോയിന്റ് ലഭിക്കും. മറ്റ് എയര്‍ലൈന്‍ ലോയല്‍റ്റി പ്രോഗ്രാമുകളായ ജെറ്റ് പ്രിവിലേജ്, ക്ലബ് വിസ്താര എന്നിവയില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ഇന്‍ഡിഗോ കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ്. റിവാര്‍ഡ് പോയിന്റുകള്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ മാത്രമെ നേടാനാവൂ എന്നതാണ് വ്യത്യസ്തത. മറ്റുള്ളവയില്‍ കാര്‍ഡ് എയര്‍ലൈന്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചുവേണം ഇതു നേടാന്‍.
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എറ്റവും വലിയ ഇഷ്യൂവര്‍ ആയ മാസ്റ്റര്‍കാര്‍ഡുമായി സഹകരിച്ചാണ് കാ-ചിങ് ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നതെന്ന് രാജ്യത്തെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പേയ്‌മെന്റ് സൊലൂഷ്യന്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ചീഫ്, പ്രരാഗ് റാവു പറഞ്ഞു. ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് കാ-ചിങ് കാര്‍ഡുകളെത്തുന്നതെന്ന് മാസ്റ്റര്‍കാര്‍ഡിലെ പോരുഷ് സിങ് കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ ആഭ്യന്തര വിപണിയായ യുഎസിലുള്ളവിയില്‍ 30 ശതമാനവും കോ-ബ്രാന്‍ഡഡ് കാര്‍ഡുകളാണെന്നും അദ്ദേഹം അറിയിച്ചു.