നിരവധി വിമാനക്കമ്പനികൾ ജൂൺ മുതൽ ആഭ്യന്തര വിമാന സർവീസുകൾക്കായി യാത്രക്കാരിൽ നിന്ന് ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയതായി പിടിഐ റിപ്പോർട്ട്. നാലാം ഘട്ട ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, എല്ലാ വാണിജ്യ വിമാന സർവ്വീസുകളും മെയ് 31 വരെ ഇന്ത്യയിൽ നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ ആഭ്യന്തര വിമാന സർവീസുകൾക്കായി ബുക്കിംഗ് ആരംഭിച്ചതായി ഇൻഡിഗോ, വിസ്താര വൃത്തങ്ങൾ അറിയിച്ചു.
ആഭ്യന്തര, അന്തർദ്ദേശീയ വിമാനങ്ങൾ പുനരാരംഭിക്കും; എന്ന് മുതൽ? എവിടെ നിന്നെല്ലാം?
അന്താരാഷ്ട്ര ടിക്കറ്റ് ബുക്കിംഗ്
അന്താരാഷ്ട്ര ടിക്കറ്റ് ബുക്കിംഗ് ജൂൺ 15 വരെ ഉണ്ടായിരിക്കില്ലെന്ന് സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു. ബുക്കിംഗ് ആരംഭിക്കുന്നതിനെക്കുറിച്ച് ഇൻഡിഗോ, വിസ്താര, ഗോ എയർ എന്നിവയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ആരംഭിച്ച മാർച്ച് 25 മുതൽ വാണിജ്യ വിമാനങ്ങൾ നിർത്തി വച്ചിരിക്കുകയാണ്. കേന്ദ്രസർക്കാരിൽ നിന്ന് നിർദ്ദേശം വന്നതിനുശേഷം മാത്രമേ ആഭ്യന്തര സർവീസ് പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
എയർ ഇന്ത്യ
വാണിജ്യ സേവനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പിനായി സിവിൽ ഏവിയേഷൻ മന്ത്രാലയവും എയർ ഇന്ത്യയുടെ ട്വിറ്ററുകളും അതത് വെബ്‌സൈറ്റുകളും പിന്തുടരണമെന്ന് എയർ ഇന്ത്യ നേരത്തെ ആളുകളോട് ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എപിഎഐ) ദേശീയ പ്രസിഡന്റ് സുധാകര റെഡ്ഡി ചില വിമാനക്കമ്പനികൾ ബുക്കിംഗ് ആരംഭിക്കുന്നതിനെക്കുറിച്ച് ചില സൂചനകൾ നൽകിയിരുന്നു.
വിമാനത്താവളങ്ങളിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ
ബുക്ക് ചെയ്യാൻ വരട്ടെ
ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയർ തുടങ്ങിയ കമ്പനികൾ അന്താരാഷ്ട്ര വിമാനങ്ങൾക്കായി ബുക്കിംഗ് ആരംഭിച്ചുവെന്നും ജൂൺ 1 മുതൽ വിമാനങ്ങൾ സർവ്വീസ് ആരംഭിക്കുമെന്ന് കരുതിയാണ് ഇതെന്നും ഈ പരസ്യത്തിൽ വീഴരുതെന്നും നിങ്ങളുടെ പണം ടിക്കറ്റ് ബുക്കിംഗിനുള്ള ക്രെഡിറ്റ് ഷെല്ലായി മാറുമെന്നും സുധാകര റെഡ്ഡി ട്വിറ്റ് ചെയ്തിരുന്നു. മെയ് 31 വരെ രാജ്യവ്യാപകമായി ലോക്ക്ഡൌൺ നീട്ടിയ ഉടൻ, ഷെഡ്യൂൾ ചെയ്ത എല്ലാ വാണിജ്യ പാസഞ്ചർ വിമാനങ്ങളും മെയ് 31 അർദ്ധരാത്രി വരെ സർവ്വീസ് നിർത്തിവച്ചിരിക്കുകയാണെന്ന് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ അറിയിച്ചു.
റീഫണ്ട് ലഭിക്കുമോ?
ലോക്ക്ഡൌണിന്റെ പ്രാരംഭ ഘട്ടത്തിൽ വിമാനക്കമ്പനികൾ ഉപയോക്താക്കൾക്ക് പണം തിരികെ നൽകാത്തതിനെത്തുടർന്ന്, ആ കാലയളവിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഉപഭോക്താക്കൾക്ക് മുഴുവൻ റീഫണ്ടും നൽകണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം ആഭ്യന്തര വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. മാർച്ച് 25 മുതൽ മെയ് 3 വരെ ലോക്ക്ഡൌൺ കാലയളവിൽ ബുക്ക് ചെയ്യുന്ന ഏത് ടിക്കറ്റിനും റദ്ദാക്കൽ ചാർജുകളില്ലാതെ മുഴുവൻ റീഫണ്ടും ലഭിക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്.
വന്ദേ ഭാരത് വിമാന ടിക്കറ്റിന് ഒരു ലക്ഷം രൂപ, ഹോട്ടൽ ക്വാറന്റൈൻ ചെലവ് വേറെ; താങ്ങാനാകാതെ പ്രവാസികൾ