ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സ്വർണ ഉപഭോക്താക്കളുള്ള ഇന്ത്യയിൽ ഈ വർഷം സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ ഇടിവ്. 2016 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേയ്ക്കാണ് ഇപ്പോൾ സ്വർണ വിൽപ്പന കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് അനുസരിച്ച് ഉയർന്ന വിലയും ദുർബലമായ സമ്പദ്‌വ്യവസ്ഥയുമാണ് സ്വർണം വാങ്ങുന്നതിൽ നിന്ന് ഇന്ത്യയിലെ ജനങ്ങളെ പിന്തിരിപ്പിക്കുന്നത്. അതിനാൽ ആവശ്യക്കാരുടെ എണ്ണം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്താനും സാധ്യതയുണ്ടെന്ന് കൗൺസിൽ വ്യക്തമാക്കി.
സ്വർണ ഇറക്കുമതി
ഈ വർഷം ഇതുവരെ 700നും 750 ടണ്ണിനുമിടയിലാണ് ഇന്ത്യയിൽ ഇറക്കുമതി ചെയ്ത സ്വർണത്തിന്റെ കണക്ക്. മൂന്ന് വർഷം മുമ്പാണ് 666 ടൺ എന്ന ഏറ്റവും കുറഞ്ഞ സ്വർണ ഇറക്കുമതി നടത്തിയത്. 2019 ൽ 750നും 850 ടണ്ണിനുമിടയിൽ സ്വർണത്തിന്റെ ആവശ്യകത ഉണ്ടാകുമെന്നായിരുന്നു കൗൺസിൽ കണക്കാക്കിയിരുന്നത്.
വിൽപ്പനയിൽ ഇടിവ്
സെപ്റ്റംബർ തുടക്കത്തിൽ സ്വർണ വില 10 ഗ്രാമിന് 39,885 രൂപ എന്ന റെക്കോഡിലെത്തിയിരുന്നു. ഇതോടെ സ്വർണത്തിന്റെ വിൽപ്പനയിൽ കനത്ത ഇടിവ് നേരിട്ടു തുടങ്ങി. ആറ് വർഷത്തിന് ശേഷം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലായതും സ്വർണത്തിന്റെ ഡിമാൻഡ് കുറയാൻ കാരണമായി. സ്വർണം വാങ്ങാൻ ഏറ്റവും നല്ല ദിവസമായ ദീപാവലിയോട് അനുബന്ധിച്ച ധൻതേരസ് ദിനത്തിലും ഇത്തവണ വിൽപ്പന ഇടിഞ്ഞിരുന്നു. സ്വർണത്തിന്റെ ദുർബലമായ ആവശ്യകതയെയാണ് ഇത് സൂചിപ്പിക്കുന്നത്.
ഓഹരി നിക്ഷേപത്തിലേയ്ക്ക്
സ്വർണത്തെ ഒരു നിക്ഷേപ മാർഗമായി കണ്ടിരുന്ന പലരും ഇപ്പോൾ ഓഹരി വിപണയിലേയ്ക്ക് ശ്രദ്ധ തിരിക്കുന്നതായും സാമ്പത്തിക വിദഗ്ധർ പറയുന്നു. ബെഞ്ച്മാർക്ക് ഓഹരി സൂചികകൾ റെക്കോർഡ് ഉയരത്തിൽ മുന്നേറുന്നതാണ് ഇതിന് കാരണം. സ്വർണത്തിന്റെ വില ഉയരുന്നതും എഫ്ഡി പലിശ നിരക്കുകൾ കുറയുന്നതും മറ്റുമാണ് ആളുകളെ ഓഹരി വിപണിയിലേയ്ക്കും മറ്റും തിരിയാൻ പ്രേരിപ്പിക്കുന്നത്.
കനത്ത ഇടിവ്
ജൂലൈ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യക്കാർ 123.9 ടൺ സ്വർണമാണ് വാങ്ങിയിരിക്കുന്നത്. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 32 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ ഉപഭോഗം 5.3 ശതമാനം കുറഞ്ഞ് 496 ടണ്ണായി. ജൂലൈ-സെപ്റ്റംബർ കാലയളവിൽ അറ്റ ഇറക്കുമതി 66 ശതമാനം ഇടിഞ്ഞ് 80.5 ടണ്ണായി.
malayalam.goodreturns.in


Click it and Unblock the Notifications