കൊച്ചി: കല്യാണ്‍ ജ്വല്ലേഴ്‌സ് പുതിയൊരു ചുവടുവപ്പിലേക്ക്. പ്രാഥമിക ഓഹരി വില്‍പനയ്ക്കാണ് (ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്- ഐപിഒ) കല്യാണ്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുവഴി 1,750 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.
റീട്ടെയില്‍ ആഭരണ വില്‍പന മേഖലയില്‍ ചരിത്രം കുറിച്ചുകൊണ്ടാണ് കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഈ നീക്കം. കേരളത്തിന്റെ വ്യാപാര ചരിത്രത്തിലും ഇത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. വിശദാംശങ്ങള്‍ പരിശോധിക്കാം.
കല്യാണ്‍ ജ്വല്ലേഴ്‌സ് ഐപിഒ
കല്യാണ്‍ ജ്വല്ലേഴ്‌സ് തങ്ങളുടെ ഓഹരികള്‍ വില്‍ക്കുന്നതിനുള്ള കരട് രേഖ സെബിയുടെ അനുമതിയ്ക്കായി സമര്‍പിച്ചുകഴിഞ്ഞു. ഓഗസ്റ്റ് 24 ന് ആണ് രേഖകള്‍ സമര്‍പ്പിച്ചത്. അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികളിലേക്ക് കടക്കും.
1,750 കോടി രൂപ
മൊത്തം 1,750 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കാന്‍ കല്യാണ്‍ ജ്വല്ലേഴ്‌സ് ലക്ഷ്യമിടുന്നത്. ഓഹരി വില്‍പന വഴി സമാഹരിക്കുന്ന തുകയില്‍ 1,000 കോടി രൂപ സ്ഥാപനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായിട്ടായിരിക്കും ഉപയോഗിക്കുക.
നിലവിലെ ഓഹരി പങ്കാളിത്തം
ആഗോള നിക്ഷേപക സ്ഥാപനമായ വാര്‍ബര്‍ പിങ്കസ് ല്യാണ്‍ ജ്വല്ലേഴ്‌സില്‍ മൊത്തം 1,700 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട് ഇതുവരെ. 2014 നും 2017 ലും ആയിട്ടായിരുന്നു ഇത്. സ്ഥാപനത്തിന്റെ 24 ശതമാനം ഓഹരികള്‍ ഇവരുടെ പക്കലാണ്. ബാക്കി വരുന്ന 76 ശതമാനവും കല്യാണ്‍ ജ്വല്ലേഴ്‌സ് പ്രൊമോട്ടര്‍ ടിഎസ് കല്യാണരാമന്റെ കുടുംബത്തിന് കൈയ്യിലാണുള്ളത്.
ഐപിഒ എങ്ങനെ
വാര്‍ബര്‍ പിങ്കസ്, അവരുടെ കൈവശമുള്ള 500 കോടി രൂപയുടെ ഓഹരികളാണ് ഐപിഒ വഴി വിറ്റഴിക്കുക. കല്യാണരാമന്‍ കുടുംബത്തിന്റെ കൈവശമുള്ളതില്‍ 250 കോടി രൂപയുടെ ഓഹരികളും ഐപിഒയില്‍ വില്‍ക്കുന്നുണ്ട്.
കേരളചരിത്രത്തില്‍ ആദ്യം
കേരള ചരിത്രത്തില്‍ ആദ്യമായിട്ടാണ് കേരളം ആസ്ഥാനമായിട്ടുള്ള ഒരു കമ്പനി ഇത്രയും വലിയ ഐപിഒ നടത്തുന്നത്. മലയാളികളുടെ സ്ഥാപനങ്ങള്‍ പലതും വന്‍ ഐപിഒകള്‍ നടത്തിയിട്ടുണ്ടെങ്കിലും കേരളം ആസ്ഥാനമായി ഒരു സ്ഥാപനത്തിന്റെ ഇത്രയും ഉയര്‍ന്ന ഐപിഒ ആദ്യമാണ്.
ഇന്ത്യയിലും റെക്കോര്‍ഡ്
റീട്ടെയില്‍ സ്വര്‍ണാഭരണ വില്‍പന മേഖലയില്‍ മാത്രം സാന്നിധ്യമുള്ള ഒരു സ്ഥാപനം നടത്തുന്ന രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ഐപിഒ ആണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. റീട്ടെയില്‍ മേഖലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നടക്കുന്ന ഏറ്റവും ഉയര്‍ന്ന ഐപിഒയും ഇത് തന്നെയാണ്.
കേരളത്തിന്റെ കല്യാണ്‍
1993 ല്‍ ആണ് കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ തുടക്കം. തൃശൂരില്‍ ആയിരുന്നു ആദ്യത്തെ ജ്വല്ലറി. ഇപ്പോള്‍ ഇന്ത്യയിലും പുറത്തുമായി 137 ജ്വല്ലറി ഷോപ്പുകള്‍ ആണ് കല്യാണ്‍ ജ്വല്ലേഴ്‌സിന് സ്വന്തമായിട്ടുള്ളത്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ട്.
തുക എത്ര
10 രൂപ മുഖവിലയുള്ള ഓഹരികളാണ് വിൽക്കുന്നത്. എന്നാൽ ഈ ഓഹരികൾ എത്ര രൂപയ്ക്കാണ് ലഭ്യമാകുക എന്നതിൽ കൃത്യത വന്നിട്ടില്ല. ഐപിഒ പൂർത്തിയാകുന്ന മുറയ്ക്കാണ് കന്പനി മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിലും നിഫ്റ്റിയിലും ലിസ്റ്റ് ചെയ്യുക. ഐപിഒയുടെ തിയ്യതിയും പുറത്ത് വരേണ്ടതുണ്ട്.