ഓൺലൈൻ സർവൈലൻസ് വിശദീകരണം തേടി... കിറ്റക്‌സിന്റെ ഓഹരി മൂല്യം ഇടിഞ്ഞു തുടങ്ങിയത് അപ്പോൾ; എങ്ങനെ?
മുംബൈ: തുടര്‍ച്ചയായി നാല് ദിവസം കിറ്റക്‌സ് ഗാര്‍മെന്റ്‌സിന്റെ ഓഹരി മൂല്യം കുതിച്ചുയര്‍ന്നതിന് പിറകെ, ഇപ്പോള്‍ വലിയ തിരിച്ചടി നേരിടുകയാണ് അവര്‍. കേരളത്തില്‍ ഇനി നിക്ഷേപം നടത്തില്ലെന്നും തെലങ്കാനയിലേക്ക് പോവുകയാണ് എന്നും കിറ്റക്‌സ് പ്രഖ്യാപിച്ചതിന് പിറകെ ആയിരുന്നു കുതിച്ചു ചാട്ടം.
കിറ്റക്‌സിന്റെ ഓഹരിമൂല്യത്തിലെ കുതിപ്പ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും നിരീക്ഷിച്ചിരുന്നു. ബിഎസ്ഇയുടെ ഓണ്‍ലൈന്‍ സര്‍വൈലന്‍സ് വിഭാഗം വിശദീകരണം ചോദിച്ചതിന് പിറകെ ആണ് കിറ്റക്‌സിന്റെ ഓഹരി മൂല്യത്തിലെ കുതിപ്പ് കുറഞ്ഞത്. പരിശോധിക്കാം...
അപ്പര്‍ പ്രൈസ് ബാന്‍ഡില്‍
തെലങ്കാനയില്‍ ആയിരം കോടി രൂപയുടെ നിക്ഷേപം നടത്തുന്നു എന്ന പ്രഖ്യാപന വന്നതിന് പിറകെ ആയിരുന്നു കിറ്റക്‌സിന്റെ ഓഹരി മൂല്യം കുതിച്ചുയര്‍ന്നത്. തുടര്‍ച്ചയായി മൂന്ന് ദിവസം ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ അപ്പര്‍ പ്രൈസ് ബാന്‍ഡില്‍ ആയിരുന്നു കിറ്റക്‌സ് ഉണ്ടായിരുന്നത്. ഇത് ചില സംശയങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.
നിരീക്ഷണം തുടങ്ങി
രണ്ട് ദിവസം അപ്പര്‍ പ്രൈസ് ബാന്‍ഡില്‍ 20 ശതമാനം ഉയര്‍ച്ചയില്‍ നിന്നപ്പോള്‍ ആയിരുന്നു ബിഎസ്ഇയുടെ ഓണ്‍ലൈന്‍ സര്‍വൈലന്‍സ് വിഭാഗം കിറ്റക്‌സിനോട് വിശദീകരണം ആരാഞ്ഞത്. തെലങ്കാനയിലെ നിക്ഷേപം സംബന്ധിച്ച വാര്‍ത്തകളായിരിക്കാം കുതിപ്പിന് പിന്നില്‍ എന്നായിരുന്നു കിറ്റക്‌സിന്റെ വിശദീകരണം.
കിതപ്പിലേക്ക്
ബിഎസ്ഇയുടെ ഓണ്‍ലൈന്‍ സര്‍വൈലന്‍സ് തുടങ്ങിയതോടെയാണ് കിറ്റക്‌സ് ഓഹരി മൂല്യത്തില്‍ ഇടിവ് തുടങ്ങി. നിരീക്ഷണം തുടങ്ങിയതിന് പിറകെ അപ്പര്‍ പ്രൈസ് ബാന്‍ഡിലെ കുതിപ്പ് 20 ശതമാനത്തില്‍ നിന്ന് 10 ശതമാനം ആയി കുറഞ്ഞിരുന്നു. അതിന് പിറകെയാണ് ഇടിവ് ശക്തമായത്.
വ്യാഴാഴ്ച തുടങ്ങിയ ഇടിവ്
ജൂലായ് 15 വ്യാഴാഴ്ചയാണ് കിറ്റക്‌സ് ഓഹരികളുടെ ഇടിവ് തുടങ്ങിയത്. 217.80 രൂപയ്ക്കായിരുന്നു അന്ന് വ്യാപാരം തുടങ്ങിയത്. ഇത് പിന്നീട് 10 ശതമാനം ഇടിഞ്ഞ് 183.65 രൂപയിലേക്ക് എത്തുകയായിരുന്നു. അതിനിടെ ഒരു ഘട്ടത്തില്‍ ഓഹരി മൂല്യം 223.90 രൂപ വരെ ഉയരുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച വീണ്ടും
177 രൂപയ്ക്കായിരുന്നു ജൂലായ് 16, വെള്ളിയാഴ്ച കിറ്റക്‌സിന്റെ ഓഹരി വ്യാപാരം തുടങ്ങിയത്. ഒരു ഘട്ടത്തില്‍ 179.80 രൂപ വരെ മൂല്യം ഉയര്‍ന്നു. അതിലേകെ ഒരു ഘട്ടത്തില്‍ 167.65 രൂപയായി ഇടിയുകയും ചെയ്തു. ഒടുവില്‍ 176 രൂപയ്ക്കാണ് എന്‍എസ്ഇയില്‍ കിറ്റക്‌സിന്റെ വ്യാപരം അവസാനിച്ചത്.
ബള്‍ക്ക് വില്‍പന
കിറ്റക്‌സില്‍ വലിയ നിക്ഷേപമുള്ള രണ്ട് നിക്ഷേപകര്‍ 12 ലക്ഷം ഓഹരികള്‍ വ്യാഴാഴ്ച വിറ്റഴിച്ചിരുന്നു എന്നാണ് വിവരം. വ്യാഴാഴ്ച മാത്രം 85.91 ലക്ഷം ഓഹരികളുടെ കൈമാറ്റം വിപണിയില്‍ നടന്നിട്ടുണ്ട്. മൂല്യത്തിലുണ്ടായ ഇടിവ് മൂല്യം കിറ്റക്‌സിന്റെ വിപണി മൂല്യത്തില്‍ 156.78 കോടിയുടെ നഷ്ടവും വ്യാഴാഴ്ച ഉണ്ടായിട്ടുണ്ട്.
ഇനിയും ഇടിയും?
ഓഹരിമൂല്യത്തില്‍ കുതിപ്പുണ്ടായപ്പോള്‍ അതും സംസ്ഥാന സര്‍ക്കാരിനെതിരെ ആയുധമാക്കുകയായിരുന്നു കിറ്റക്‌സ് എംഡി ആയ സാബു ജേക്കബ്. എന്നാല്‍ നിരീക്ഷകരുടെ വിലയിരുത്തല്‍ പ്രകാരം കിറ്റക്‌സിന്റെ ഓഹരിമൂല്യം വീണ്ടും ഇടിയും. കേരളം ഉപേക്ഷിച്ച് പോകുന്നു എന്നതും അതിനൊരു കാരണമായേക്കാമെന്നും വിലയിരുത്തലുണ്ട്.


Click it and Unblock the Notifications


