കഴിഞ്ഞ വര്‍ഷം ഉയരങ്ങള്‍ ഭേദിച്ച് ഓഹരി വിപണി കുതിക്കാന്‍ തുടങ്ങിയതോടെ വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന കമ്പനികളുടെ എണ്ണത്തിലും റെക്കോഡിട്ടു. ഇത്തരം ഐപിഒ-കളില്‍ ശ്രദ്ധ നേടിയത് ഒരു സമയത്ത് സ്റ്റാര്‍ട്ട്അപ്പുകളായി തുടങ്ങി പുതുതലമുറ ടെക് കമ്പനികളായി വളര്‍ന്നവരുടേതായിരുന്നു. ഇത്തരം ടെക് കമ്പനികളുടെ യാഥാര്‍ഥ്യവുമായി ഇഴുകി ചോരത്ത വിധത്തിലുളള മൂല്യം നിശ്ചയിച്ചതാണ് പ്രധാനമായും ചര്‍ച്ചാ വിഷയമായത്. ഉയര്‍ന്ന വളര്‍ച്ച കാണിക്കുന്നുണ്ടെങ്കിലും നഷ്ടത്തിലോടുന്ന കമ്പനികള്‍ ഭാവിയിലെ ലാഭ സാധ്യതകള്‍ ചൂണ്ടിക്കാണിച്ചാണ് (ഡിസ്‌കൗണ്ടട് കാഷ് ഫ്‌ലോ) മൂല്യം വര്‍ധിപ്പിച്ചിരുന്നത്. അതായത്, ഇന്നത്തെ നിക്ഷേപം നാളെ എത്ര വരുമാനം തരുമെന്ന കണക്കുകൂട്ടലിലാണ് മൂല്യം നിശ്ചയിക്കുന്നത്.
അന്നേ പറഞ്ഞു
പേടിഎം ഒഴികെയുളള ടെക് കമ്പനികളുടെ ലിസ്റ്റിങ്, ഇഷ്യൂ ചെയ്ത വിലയേക്കാളും വളരെ ഉയരത്തിലായിരുന്നു. പ്രധാനമായും റീട്ടെയില്‍ നിക്ഷേപകരുടെ അഭൂതപൂര്‍വമായ ആവേശമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കാരണം ഇവയില്‍ മിക്കതും അവരുടെ നിത്യ ജീവിതത്തില്‍ ഇടപെടുന്നതുമായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ടെക് കമ്പനികളുടെ മൂല്യ നിര്‍ണയത്തിനെതിരേ വിരല്‍ ചൂണ്ടിയിരുന്നു. അവരുടെ പ്രവര്‍ത്തന കാലയളവില്‍ ഒരു ദിവസം പോലും ലാഭത്തില്‍ വരാത്തതിനെ ചൂണ്ടിക്കാട്ടിയാണ് ഉയര്‍ന്ന മൂല്യത്തിനെതിരേ അവര്‍ പ്രതികരിച്ചത്.
ഇപ്പോള്‍ സംഭവിക്കുന്നത്
കോവിഡിനെ തുടര്‍ന്ന് കേന്ദ്ര ബാങ്കുകള്‍ ഉദാര ധനനയം സ്വീകരിച്ചതോടെ വിപണിയിലേക്ക് പണത്തിന്റെ കുത്തൊഴുക്കായിരുന്നു. ആഗോളവ്യാപകമായി തന്നെ ടെക് കമ്പനികളിലേക്ക് പണമൊഴുകി. അനിശ്ചിതാവസ്ഥയ്ക്കിടെയിലും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതും ഭാവിയിലെ വളര്‍ച്ചാ സാധ്യതകളുമൊക്കെ ചൂണ്ടിക്കാട്ടി പണമൊഴുകി. എന്നാല്‍ പണപ്പെരുപ്പം സമ്പദ്ഘടനയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ തുടങ്ങിയതോടെ ഉദാര സമീപനം പിന്‍വലിക്കാനും പലിശ നിരക്ക് ഉയര്‍ത്തുമെന്നും കേന്ദ്രബാങ്കുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ വന്‍കിട നിക്ഷേപകര്‍ നിലപാട് മാറ്റിത്തുടങ്ങി. നിലവില്‍ നഷ്ടത്തിലോടുന്ന കമ്പനികളേയും പലിശഭാരം വര്‍ധിക്കുന്നവരേയും ഒഴിവാക്കി തുടങ്ങി. വിദൂരഭാവിയില്‍ എന്നോ ലാഭമുണ്ടാക്കാവുന്ന ആശയങ്ങളും ദഹിക്കാതെയായി.
കാരണമിതാണ്
കടം മേടിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികളെ സംബന്ധിച്ച് പലിശയില്‍ വരുന്ന ചെറിയൊരു വര്‍ധന പോലും അമിതഭാരം സൃഷ്ടിക്കും. പ്രത്യേകിച്ചും ദൈനംദിന പ്രവര്‍ത്തനത്തില്‍ നിന്നും ലാഭമില്ലാത്ത സാഹചര്യത്തില്‍. അതിനാല്‍ വളരെ ഉയര്‍ന്ന മൂല്യത്തില്‍ നില്‍ക്കുന്ന കമ്പനികളില്‍ തിരുത്തല്‍ വരാനുള്ള സാധ്യത ഏറെയാണെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. സ്റ്റാര്‍ട്ട്അപ്പുകളില്‍ പലതും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പലിശ നിരക്കുയരുന്നത് ഭാവിയില്‍ നടത്തിപ്പിന് വേണ്ട മൂലധനം കണ്ടെത്തുന്നതിനും വിലങ്ങുതടിയാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക ടെക് കമ്പനികളും അവരുടെ വരുമാനത്തിന്റെ 40 മുതല്‍ 70 മടങ്ങിലധികമാണ് വില നിശ്ചയിച്ചിരുന്നത് എന്നും ഓര്‍ക്കുക.
നേട്ടം കൊയ്യുന്നതാര് ?
വന്‍ തുക നിക്ഷേപിച്ച്, സ്റ്റാര്‍ട്ട്അപ്പുകളില്‍ നിന്നും ചുരുങ്ങിയ കാലംകൊണ്ട് വമ്പന്‍ നേട്ടമുണ്ടാക്കുന്നത് രാജ്യാന്തര പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളും വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപകരുമാണ്. സ്റ്റാര്‍ട്ട്അപ്പുകളുടെ മൂല്യം എത്രത്തോളം ഉയരുമോ അത്രത്തോളം മികച്ച നേട്ടം അവര്‍ക്ക് സ്വന്തമാക്കാനാകും. ഈ നേട്ടം ചെറുകിട നിക്ഷേപകര്‍ക്ക് കൂടി ലഭ്യമാക്കാന്‍ സഹായിക്കുന്നതാണ് ഒരുതരത്തില്‍ പറഞ്ഞാല്‍ ടെക്‌നോളജി സംരംഭങ്ങളുടെ ഐപിഒ. എന്നാല്‍ മൂല്യവും അടിസ്ഥാനപരമായ വസ്തുകളും പരിഗണിക്കാതെ നിക്ഷേപത്തിന് മുതിര്‍ന്നാല്‍ താത്കാലിക നേട്ടം ആദ്യമുണ്ടാകാമെങ്കിലും സമയോചിതമായി ഇടപെട്ടില്ലെങ്കില്‍ നഷ്ടത്തിലും കലാശിക്കാം. റീട്ടെയില്‍ നിക്ഷേപകരില്‍ മിക്കവരുടെയും പോര്‍ട്ട്‌ഫോളിയോയില്‍ 20 മുതല്‍ 40 ശതമാനം വരെ ടെക് കമ്പനികള്‍ക്ക് പ്രാതിനിധ്യമുണ്ട്.
വമ്പന്‍ ഇടിവ്
കഴിഞ്ഞ 5 ദിവസത്തിനിടെ മാത്രം ആഭ്യന്തര വിപണിയിലെ ടെക് കമ്പനികളില്‍ വമ്പന്‍ തകര്‍ച്ചയാണ് ദൃശ്യമാകുന്നത്. സൊമാറ്റോ 15 ശതമാനത്തോളം ഇടിവ് നേരിട്ടു. ഇക്കാലയളവില്‍ നിക്ഷേപകര്‍ക്ക്് 16,000 കോടി രൂപയാണ് നഷ്ടമായിരിക്കുന്നത്. 52 ആഴ്ചയിലെ ഉയരത്തില്‍ നിന്നും 33 ശതമാനം താഴെയാണ് സൊമാറ്റോ ഇപ്പോഴുള്ളത്. സമാനമായി പേടിഎം ഓഹരികളും ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 52 ശതമാനം താഴെയാണ്. പോളിസി ബാസാറിന്റെ പിബി ഇന്‍ഫോടെക് 41 ശതമാനവും കാര്‍ട്രേഡ് ടെക് 50 ശതമാനവും നൈക്ക 23 ശതമാനവും 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിന് താഴെയാണ്. അമേരിക്കന്‍ വിപണിയിലും സമാനമാണ് പ്രവണത. ഭക്ഷ്യ് വിതരണ കമ്പനിയായ ഡോര്‍ഡാഷ് 10 ശതമാനമാണ് ഒരാഴ്ചക്കിടെ ഇടിഞ്ഞത്. നിലവില്‍ ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 51 ശതമാനം താഴ്ചയിലാണ് ഓഹരികളുള്ളത്.
11 കമ്പനികള്‍
കഴിഞ്ഞ വര്‍ഷം 11 പുതുതലമുറ ടെക് കമ്പനികളെല്ലാം ചേര്‍ന്ന് ഐപിഒ മുഖേന 45,000 കോടിയിലേറെ രൂപയാണ് വിപണിയില്‍ നിന്നും സമാഹരിച്ചത്. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോ, ഓണ്‍ലൈന്‍ ഫാഷന്‍ വസ്ത്ര വ്യാപാരം നടത്തുന്ന നൈക, ഫിനാന്‍ഷ്യല്‍ ടെക്‌നോളജി രംഗത്തെ മുന്‍നിര സ്ഥാപനമായ പേടിഎം, ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് സേവനദാതാക്കളായ പോളിസി ബാസാര്‍, ഓണ്‍ലൈന്‍ മുഖേന യാത്രാ സംബന്ധമായ സേവനങ്ങളൊരുക്കുന്ന ഈസ് മൈട്രിപ്പ്, ഗെയിമിങ് സ്റ്റാര്‍ട്ട്അപ്പായ നസാര ടെക, കാര്‍ട്രേഡ്, മാപ്‌മൈഇന്ത്യ എന്നിവയാണ് ഐപിഒ നടപടികള്‍ പൂര്‍ത്തിയാക്കി ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ച പ്രമുഖ പുതുലമുറ ടെക്‌നോളജി കമ്പനികള്‍.
ഇനി വരുന്ന ഐപിഒ
ഈ വര്‍ഷം പുതുതലമുറ സാങ്കേതിക സ്റ്റാര്‍ട്ട്അപ്പ് കമ്പനികളില്‍ നിന്നും 20-ലേറെ ഐപിഒ-കള്‍ പ്രാഥമിക വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡെല്‍ഹിവെറി, ഐഎക്‌സ്‌ഐഗോ (iexigo), ഓയോ, ഡ്രൂം (Droom), ഫാംഈസി, ട്രാക്‌സ്എന്‍ (Tracxn) എന്നിവര്‍ക്ക് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി സെബിയുടെ (SEBI) അന്തിമ അനുമതി ലഭിച്ചു കഴിഞ്ഞു. മൊബിവിക്, സ്‌നാപ്ഡില്‍, ഓല, ബൈജൂസ്, പൈന്‍ലാബ്‌സ്, ഫ്‌ലിപ്കാര്‍ട്ട്, സ്വിഗ്ഗി എന്നിവരും ഐപിഒ നടപടികളുടെ വിവിധ ഘട്ടത്തിലാണുള്ളത്.
1.8 ലക്ഷം കോടി
2011-ന് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച സ്റ്റാര്‍ട്ട്അപ്പുകള്‍ ശരാശരി 9.5 വര്‍ഷമെടുത്താണ് യൂണികോണ്‍ (100 കോടി യുഎസ് ഡോളറിലേറെ മൂല്യം) പദവി നേടിയിരുന്നത്. എന്നാല്‍ 2012-ന് ശേഷം ആരംഭിച്ച സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് യൂണികോണ്‍ പദവിയിലെത്താന്‍ എടുത്തത് ശരാശരി 4.5 വര്‍ഷമാണ്. 2021-ല്‍ മാത്രം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന 2250-ലേറെ സ്റ്റാര്‍ട്ട്അപ്പുകളെല്ലാം കൂടി 1.8 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. ഇത് കോവിഡി്‌ന് മുമ്പെയുള്ള കാലയളവിന്റെ ഇരട്ടിയാണ്. നിലവില്‍ 18 വഭാഗങ്ങളിലായി 70 യൂണികോണുകളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ 42 എണ്ണവും 2021-ലാണ് യൂണികോണ്‍ പദവി നേടിയത്. ഡല്‍ഹി, ബംഗളൂരു, ചെന്നൈ, പൂനെ, ഹൈദരാബാദ്, മുംബൈ തുടങ്ങിയ 6 വന്‍ നഗരങ്ങളിലാണ് രാജ്യത്തെ സ്റ്റാര്‍ട്ട്അപ്പുകളില്‍ 71 ശതമാനം പ്രവര്‍ത്തിക്കുന്നത്. 10 യൂണികോണുകളിലും 12-15 ശതമാനം സ്റ്റാര്‍ട്ട്അപ്പുകളിലും വനിത സംരംഭകരുടെ പ്രാതിനിധ്യമുണ്ട്.
വ്യവസ്ഥ കര്‍ശനമാക്കും
നിരനിരയായി പുതുലമുറ കമ്പനികള്‍ പ്രാഥമിക വിപണിയിലേക്ക് കടന്നു വരുന്ന സാഹചര്യത്തില്‍ ഐപിഒ വ്യവസ്ഥകളും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) കര്‍ശനമാക്കുകയാണ്. ലിസ്റ്റ് ചെയ്ത ഉടനെ ഓഹരി വിറ്റ് പിന്മാറുന്നതില്‍നിന്ന് ആങ്കര്‍ നിക്ഷേപകരെ തടയുന്നതിനും സെബി വ്യവസ്ഥ മുന്നോട്ടു വെച്ചിട്ടുണ്ട്. പേടിഎം ഓഹരികള്‍ ലിസ്റ്റിങ് ദിനത്തില്‍ കൂപ്പുകുത്തിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു സെബിയുടെ നീക്കം. ആങ്കര്‍ നിക്ഷേപകരില്‍ 50 ശതമാനം പേരെങ്കിലും മൂന്ന് മാസമെങ്കിലും നിക്ഷേപം നിലനിര്‍ത്തണം. നിലവില്‍ ഒരു മാസമായിരുന്നു ഈ കാലാവധി. പ്രമോട്ടര്‍മാരെ വ്യക്തമാക്കാത്ത സ്ഥാപനങ്ങളുടെ ഐപിഒയില്‍, മുഖ്യ നിക്ഷേപകരുടെ 50 ശതമാനം വരെ ഓഹരികള്‍ മാത്രമെ വില്‍ക്കാന്‍ അനുവദിക്കൂ തുടങ്ങിയ നിര്‍ദേശങ്ങള്‍ സെബി നടപ്പാക്കാനൊരുങ്ങുകയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.