കൊറോണ വൈറസിനെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൌൺ രണ്ടാഴ്ചത്തേയ്ക്ക് കൂടി രാജ്യവ്യാപകമായി നീട്ടി. അതിനാൽ എല്ലാ ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകളും മെയ് 31 വരെ പുനരാരംഭിക്കില്ലെന്ന് സർക്കാർ അറിയിച്ചു. ആഭ്യന്തര എയർ ആംബുലൻസുകൾ, മെഡിക്കൽ സേവനങ്ങൾ, സുരക്ഷാ ആവശ്യങ്ങൾ എന്നിവയ്ക്കുള്ള വിമാനങ്ങൾ, എയർ ഇന്ത്യയുടെ വന്ദേ ഭാരത് മിഷന് കീഴിലുള്ള വിമാനങ്ങൾ എന്നിവ മാത്രമേ ഈ കാലയളവിൽ പ്രവർത്തിക്കാൻ അനുവാദമുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയം സർക്കുലറിൽ അറിയിച്ചു.
സർവ്വീസ് എന്ന് ആരംഭിക്കും?
മാർച്ച് 25 മുതലാണ് സർക്കാർ എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചത്. പ്രാരംഭ പ്രഖ്യാപന തീയതി മുതൽ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ലോക്ക്ഡൌൺ മൂന്ന് തവണ നീട്ടി. സർക്കാരിന്റെ നിർദേശം ലഭിച്ചതിനുശേഷം മാത്രമേ ഫ്ലൈറ്റ് ബുക്കിംഗ് പുനരാരംഭിക്കുകയുള്ളൂവെന്ന് എയർ ഇന്ത്യ ലിമിറ്റഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിമാനങ്ങൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള അറിയിപ്പുകൾക്കായി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെയും എയർ ഇന്ത്യയുടെയും അതത് വെബ്‌സൈറ്റുകളും ട്വിറ്റർ അക്കൌണ്ടുകളും യാത്രക്കാർക്ക് പിന്തുടരാവുന്നതാണ്.
വിമാനക്കമ്പനികൾക്ക് തിരിച്ചടി
ചാർട്ടർ, ഇവാക്വേഷൻ വിമാനങ്ങൾ ഒഴികെയുള്ള എല്ലാ ആഭ്യന്തര വിമാനങ്ങളും മെയ് 31 വരെ റദ്ദാക്കപ്പെടുമെന്ന് എയർ ഇന്ത്യയുടെ ആഭ്യന്തര മെമ്മോ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രവർത്തനം ആരംഭിക്കുന്നതിനുള്ള തീയതി യഥാസമയം അറിയിക്കുമെന്നും കൂട്ടിച്ചേർത്തു. ഫ്ലൈറ്റുകൾ പുനരാരംഭിക്കുന്നതിനുള്ള കാലതാമസം വിമാനക്കമ്പനികളെ വളരെയധികം ബുദ്ധിമുട്ടിലാക്കും. വിമാനച്ചെലവ് വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, വരുമാനം പൂർണ്ണമായും ഇല്ലാതായിരിക്കുകയാണ്.
നഷ്ടം ഇങ്ങനെ
പ്രവർത്തനം നിർത്തിവച്ചതിനാൽ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പ്രതിദിനം 90 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വിമാനങ്ങൾ പുനരാരംഭിക്കുമ്പോഴും വൈറസ് അണുബാധയെക്കുറിച്ചുള്ള ആശങ്കകൾ കാരണം യാത്രക്കാരുടെ എണ്ണം കുറയാനും സാധ്യതയുണ്ട്. നഷ്ടവും ദുർബലമായ ഡിമാൻഡും കണക്കിലെടുക്കുമ്പോൾ, ഇന്ത്യൻ വ്യോമയാന വ്യവസായത്തിന് 2021-23 സാമ്പത്തിക വർഷത്തിൽ 325 ബില്യൺ -350 ബില്യൺ രൂപ അധിക ഫണ്ട് ആവശ്യമാണെന്ന് റേറ്റിംഗ് ഏജൻസിയായ ഐസിആർഎയുടെ വൈസ് പ്രസിഡന്റ് കിഞ്ചൽ ഷാ ഒരു റിപ്പോർട്ടിൽ വ്യക്തമാക്കി.
യാത്രക്കാർ കുറയും
കുറഞ്ഞ വരുമാനവും ഉയർന്ന നിശ്ചിത ചെലവും കാരണം ഇന്ത്യയുടെ എയർലൈൻ വ്യവസായത്തിന്റെ ലാഭക്ഷമത ഈ സാമ്പത്തിക വർഷം പ്രതികൂലമായി ബാധിക്കുമെന്ന് ഐസിആർഎ അഭിപ്രായപ്പെട്ടു. ആഭ്യന്തര യാത്രക്കാരുടെ ഗതാഗതത്തിൽ 41-46 ശതമാനം ഇടിവും അന്താരാഷ്ട്ര യാത്രക്കാരുടെ ഗതാഗതത്തിൽ 67-72 ശതമാനം ഇടിവും ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നേരിട്ടേണ്ടി വരുമെന്ന് റേറ്റിംഗ് ഏജൻസി കൂട്ടിച്ചേർത്തു.


Click it and Unblock the Notifications