ദില്ലി: കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം ഇന്ത്യന്‍ സമ്പദ് ഘടന വളരെ പ്രതിസന്ധി ഘട്ടത്തിലാണ്. ഇന്ത്യയിലേക്ക് വിദേശ നിക്ഷേപമില്ലാതെ സമ്പദ് ഘടനയ്ക്ക് തിരിച്ചുവരിക എളുപ്പമല്ല. ഇന്ത്യക്ക് അതിവേഗം ഈ പ്രതിസന്ധി ഘട്ടത്തില്‍ നിന്ന് കരകയറേണ്ടതുണ്ട്. പ്രധാന കാരണം തൊഴിലില്ലായ്മ അടക്കം അതിരൂക്ഷമായ സാഹചര്യത്തില്‍ വിദേശ നിക്ഷേപത്തിന് വലിയ റോളുണ്ട്. തൊഴില്‍ മേഖലയില്‍ മുന്നേറ്റമുണ്ടായാല്‍ മാത്രം വിപണിയില്‍ ചെലവഴിക്കല്‍ വര്‍ധിക്കൂ. അതിലൂടെ മാത്രമേ സമ്പദ് ഘടന വളര്‍ച്ച കൈവരിക്കൂ. അതേസമയം റിട്രോസ്‌പെക്ടീവ് ഇന്‍ഡയറക്ട് ട്രാന്‍സ്ഫര്‍ നികുതി എടുത്ത് മാറ്റാന്‍ നേരത്തെ ധനമന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദേശിച്ചിരുന്നു.
ഇന്ത്യന്‍ സമ്പദ് ഘടനയെ മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്നതായിരിക്കും ഈ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓഗസ്റ്റ് അഞ്ചിന് ലോക്‌സഭയിലാണ് ധനമന്ത്രി ഈ ബില്‍ അവതരിപ്പിച്ചത്. റിട്രോസ്‌പെക്ടീവ് നികുതി ദീര്‍ഘകാലമായി വിദേശ നിക്ഷേകര്‍ക്ക് ആശങ്കയുണ്ടാക്കുന്നതായിരുന്നു. ഇന്ത്യയില്‍ നിക്ഷേപം നടത്തണമോ എന്ന് രണ്ടാമതൊരിക്കല്‍ കൂടി കമ്പനികളെ ആലോചിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം കൂടിയായിരുന്നു ഇത്. 2012ലെ ബജറ്റിലാണ് റിട്രോസ്‌പെക്റ്റീവ് നികുതി ഭേദഗതി ആദ്യമായി അവതരിപ്പിക്കുന്നത്. ഇതോടെ രാജ്യത്തെ വിദേശ നിക്ഷേപ സാഹചര്യം തീര്‍ത്തും മോശമായി.
നിരവധി പരാതികളും തര്‍ക്കങ്ങളും വന്നു. ചില കേസുകളില്‍ സര്‍ക്കാരിന് നിയമപരമായ തിരിച്ചടി വരെ നേരിട്ടു. പുതിയ ബില്‍ പ്രകാരം റിട്രോസ്‌പെക്ടീവ് അമെന്റ്‌മെന്റ് പ്രകാരം യാതൊരു നികുതിയും ഭാവിയില്‍ ഈടാക്കില്ല. ഈ ഭേദഗതി 2012ല്‍ നടപ്പാക്കുന്നതിന് മുമ്പുള്ള തിയതികളിലാണ് ഇടപാട് നടന്നതെങ്കിലും ഈ നികുതിയുണ്ടാവില്ല. നികുതി അടയ്ക്കുന്നവര്‍ക്കെതിരെയുണ്ടായ എല്ലാ ഉത്തരവുകളും റദ്ദാക്കാനാണ് തീരുമാനം. ഇതുവരെ അടച്ച തുകയെല്ലാം തിരിച്ച് നല്‍കും. അതുകൊണ്ട് ഇവര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ത്യയിലോ പുറത്തോ നല്‍കിയ കേസുകള്‍ മറ്റ് തര്‍ക്ക ഹര്‍ജികളും നിലനില്‍ക്കില്ല. സര്‍ക്കാര്‍ ഈ തുകയ്ക്ക് പലിശ നല്‍കില്ലെന്നും അറിയിച്ചിട്ടുണ്ട്.
റിട്രോസ്‌പെക്ടീവ് നികുതി എന്ന് പറയുന്നത് നികുതിയും പിഴയും പലിശയും ചേര്‍ന്നാണ്. ഇന്ത്യന്‍ ടെലകോ ഓപ്പറേറ്ററുടെ ഓഹരികള്‍ ബ്രിട്ടീഷ് ടെലകോ ഓപ്പറേറ്റര്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് ഇന്ത്യന്‍ നികുതി വിഭാഗം ഇത്രയും വലിയ നികുതി കമ്പനിക്കെതിരെ ചുമത്തിയത്. ഇത് വലിയ പ്രതിസന്ധിയാണ് ഇന്ത്യന്‍ സമ്പദ് ഘടനയില്‍ ഉണ്ടാക്കിയത്. 2012ല്‍ സുപ്രീം കോടതി ആദായ നികുതി വകുപ്പിന് ഇവര്‍ക്ക് മേല്‍ പിഴ ചുമത്താനുള്ള യാതൊരു അധികാരവും ഇല്ലെന്ന് കോടതി വിധിച്ചു. വലിയ തിരിച്ചടിയായിരുന്നു സര്‍ക്കാരിന് ഈ വിധി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിട്ടില്ല. റിട്രോസ്‌പെക്ടീവ് ടാക്‌സ് കൊണ്ടുവന്ന് കമ്പനികളെ ശരിക്കും വിറപ്പിക്കുകയായിരുന്നു.
ഇന്ത്യയുടെ ഈ തീരുമാനത്തോടെ വലിയ തിരിച്ചടിയാണ് സമ്പദ് ഘടന നേരിടേണ്ടി വന്നത്. ആദായ നികുതി നിയമത്തിലായിരുന്നു റിട്രോസ്‌പെക്ടീവ് ഭേദഗതി കൊണ്ടുവന്നത്. സുപ്രീം കോടതി വിധിയെ ലഘൂകരിക്കാനായിരുന്നു ഇത്തരമൊരു തന്ത്രം സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ ആഗോള നിക്ഷേപകരെ ശരിക്കും ഇത് കുടുക്കി. രണ്ട് രാജ്യങ്ങള്‍ക്കിടയിലെ നിക്ഷേപകരെ ശരിക്കും ബാധിക്കുന്ന ഭേദഗതിയായിരുന്നു ഇത്. യുകെ ടെലികോം കമ്പനിയുമായും യുകെ ഊര്‍ജ കമ്പനിയുമായും ദീര്‍ഘകാലമായി റിട്രോസ്‌പെക്ടീവ് നികുതിയുടെ പേരില്‍ നിയമപോരാട്ടം നടക്കുന്നുണ്ട്. ഇന്ത്യയും നെതര്‍ലന്‍ഡും തമ്മിലുള്ള ഉടമ്പടിയുടെ ലംഘനമാണ് ഇന്ത്യ നടത്തിയതെന്ന് അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രിബ്യൂണല്‍ വിധിച്ചിരുന്നു.
22100 കോടി രൂപയാണ് റിട്രോ ടാക്‌സായി ഇന്ത്യ അവകാശപ്പെട്ടത്. കോടതി തുക അടക്കം ഇന്ത്യ വിധി എതിരായതോടെ അടയ്ക്കണം. ഹേഗിലെ കോടതി കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ 1.2 ബില്യണ്‍ ബ്രിട്ടീഷ് ഊര്‍ജ കമ്പനിക്ക് നല്‍കണമെന്നും വിധിച്ചിരുന്നു. ഒപ്പം പലിശയും നല്‍കേണ്ടി വരും. ഇന്ത്യന്‍ സര്‍ക്കാരിന്റെ 20 വസ്തുവകകള്‍ പിടിച്ചെടുക്കാന്‍ നേരത്തെ ഫ്രഞ്ച് ട്രിബ്യൂണലും വിധിച്ചിരുന്നു. യുകെ കമ്പനിക്ക് നല്‍കാനുള്ള തുകയ്ക്കുള്ള ഉറപ്പിന് വേണ്ടിയായിരുന്നു ഈ തീരുമാനം. 8100 കോടിയാണ് റിട്രോസ്‌പെക്ടീവ് ടാക്‌സ് ഇനത്തില്‍ കേന്ദ്രത്തിന് ലഭിച്ചത്. ഇത് 7900 കോടി യുകെ കമ്പനിയുടേതാണ്. ഇതെല്ലാം തിരിച്ച് നല്‍കും.