മഹാമാരി സമയത്ത് ശമ്പളക്കാരായ നിരവധി വ്യക്തികളും ചെറുകിട ബിസിനസുകാരും അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്വർണ്ണ വായ്പ തിരഞ്ഞെടുത്തിട്ടുണ്ട്. മഞ്ഞ ലോഹത്തിന്റെ വിലയിലുണ്ടായ വർധനവാണ് പലരെയും സ്വർണം പണയം വച്ച് വായ്പയെടുക്കാൻ പ്രേരിപ്പിച്ചത്. വില ഉയർന്നതിനാൽ പലർക്കും ഉയർന്ന വായ്പ നേടാനും സാധിച്ചു. മാത്രമല്ല കഴിഞ്ഞ മാസം റിസർവ് ബാങ്ക് സ്വർണത്തിനെതിരായ വായ്പ കൂടുതൽ ലാഭകരമാക്കിയിരുന്നു.
സ്വർണ വായ്പ
ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന സ്വർണ്ണ വായ്പകളുടെ വായ്പ-മൂല്യം (എൽടിവി) പരിധി നേരത്തത്തെ 75 ശതമാനത്തിൽ നിന്ന് 90 ശതമാനമായി ഉയർത്തി. ഈ നീക്കം സ്വർണ്ണ വായ്പകളെ കൂടുതൽ ആകർഷകമാക്കി. എന്നിരുന്നാലും, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സ്വർണ വില കുത്തനെ ഇടിഞ്ഞു. എംസിഎക്സ് ഗോൾഡ് സ്പോട്ട് വില എക്കാലത്തെയും ഉയർന്ന നിലവാരമായ 10 ഗ്രാമിന് 56,300 രൂപയിൽ നിന്ന് 51,000 രൂപ വരെ കുറഞ്ഞു.
ആശങ്ക
സ്വർണ്ണ വിലയിലെ ഇടിവ് വായ്പാ തുക കുറയ്ക്കുമ്പോൾ, സ്വർണം എക്കാലത്തെയും ഉയർന്ന വിലയിലായിരുന്ന സമയത്ത് വായ്പയെടുത്ത നിലവിലുള്ള സ്വർണ്ണ വായ്പക്കാർക്ക്, ഇത് ആശങ്കാജനകമാണ്. കാരണം നിലവിലെ നിലവാരത്തിൽ നിന്ന് വിലകൾ കൂടുതൽ കുറയുകയാണെങ്കിൽ അവരോട് ബാങ്കുകൾ ചിലപ്പോൾ നിശ്ചിത തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടേക്കാം.
സ്വർണ്ണ വായ്പ കരാർ
വ്യവസായിക വിദഗ്ധരുടെ അഭിപ്രായത്തിൽ, സ്വർണ്ണ വായ്പ കരാറുകളിൽ ബാങ്കുകൾ ഒരു ക്ലോസ് ഉൾപ്പെടുത്തിയിട്ടുണ്ടാകും. അതായത് സ്വർണ വിലയിലെ നിശ്ചിത മാറ്റത്തിന് അനുസരിച്ച് ഉപഭോക്താവിനോട് പാർട്ട് പേയ്മെന്റ് നടത്താൻ ആവശ്യപ്പെടുന്നതിനോ അല്ലെങ്കിൽ വായ്പയുടെ മൂല്യത്തിന് അനുപാതമായി അധിക സ്വർണം കൊളാറ്ററൽ ആയി നൽകാനോ അനുവദിക്കുന്നതിനോ ഉള്ള ക്ലോസ് ആയിരിക്കും ഇത്.
സാധ്യത
ഉദാഹരണത്തിന്, നിങ്ങൾ 100 ഗ്രാം സ്വർണ്ണാഭരണങ്ങൾ ബാങ്കിൽ പണയം വച്ചിട്ടുണ്ട് എന്നു കരുതുക. ബാങ്ക് നിങ്ങളുടെ സ്വർണത്തിന് 4 ലക്ഷം രൂപ വിലമതിക്കുകയും 3.6 ലക്ഷം രൂപ (90% എൽടിവിയിൽ) നിങ്ങൾക്ക് വായ്പ നൽകുകയും ചെയ്തു. നിലവിലെ 51,000 രൂപയിൽ നിന്ന് (24 കാരറ്റ് സ്വർണ്ണത്തിന്) 45,900 രൂപയിലേക്ക് സ്വർണ്ണ വില 10% കുറയുകയാണെങ്കിൽ, 10 ഗ്രാം അധിക സ്വർണം മാർജിനായി നിക്ഷേപിക്കാൻ നിങ്ങളുടെ ബാങ്ക് നിങ്ങളോട് ആവശ്യപ്പെടാം. അല്ലെങ്കിൽ 40,000 രൂപ വായ്പ തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെടാം.
മുത്തൂറ്റ് ഫിനാൻസ്
സാധാരണഗതിയിൽ വായ്പ മുൻകൂർ തിരിച്ചടയ്ക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടാറില്ല. എന്നിരുന്നാലും, അസാധാരണമായി വിലയിൽ ഇടിവുണ്ടായാൽ വായ്പ തുക തിരിച്ചു വാങ്ങാനുള്ള അവകാശം ബാങ്കുകൾക്കുണ്ടെന്ന് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. സ്വർണ്ണ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്, എന്നാൽ ഇവ മൂന്ന്-നാല് മാസങ്ങൾക്കിടയിലുള്ള ഹ്രസ്വകാല വായ്പകളായതിനാൽ ഈ ഓപ്ഷൻ സാധാരണ നിലയിൽ ഉപയോഗിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications