ആഗോള വ്യാപകമായി തന്നെ വിപണികളില്‍ തിരിച്ചടി നേരിടുകയാണ്. ഉദാര ധനനയം ഉപേക്ഷിക്കാനും പലിശ നിരക്ക് വര്‍ധിപ്പിച്ച് പണപ്പെരുപ്പം പിടിച്ചുകെട്ടാനും വിവിധ കേന്ദ്രബാങ്കുകള്‍ ശ്രമം ആരംഭിച്ചതാണ് വിപണികളില്‍ തിരുത്തലിന് വഴിതെളിച്ചത്. ഇതോടെ മൂല്യവും വിലയും തമ്മില്‍ അന്തരമുള്ള ഓഹരികളിലും തകര്‍ച്ച ദൃശ്യമായി. സമാനമായാണ് ആഭ്യന്തര വിപണികളിലേയും പ്രതികരണം. അടിസ്ഥാനപരമായി ഗുണവും മികവുമുള്ള ഓഹരികള്‍ക്ക് ഈ പശ്ചാത്തലത്തില്‍ ആവശ്യകത വര്‍ധിക്കുകയാണ്. ഇതിനിടെ 52 ആഴ്ചയിലെ താഴന്ന നിലവാരത്തിലേക്ക് വീണ പ്രധാനപ്പെട്ട ഓഹരികളെയാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
താഴ്ചയില്‍
52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്ക് വന്ന പ്രധാനപ്പെട്ട ഓഹരികള്‍ ചുവടെ ചേർക്കുന്നു. ബ്രാക്കറ്റില്‍ 52 ആഴ്ചയിലെ താഴന്ന നിലവാരം.
>> ഓറോബിന്ദോ ഫാര്‍മ- 619 (590)
>> കാസ്‌ട്രോള്‍ ഇന്ത്യ- 120.3 (112.96)
>> എല്‍ഐസി ഹൗസിങ്- 342 (330)
>> സൊമാറ്റോ- 100.45 (84.15)
>> പൊളിസി ബാസാര്‍- 771 (725)
>> കോള്‍ഗേറ്റ്- 1,418 (1,393)
>> ജില്ലറ്റ്- 5,204 (5,125)
>> എച്ച്ഡിഎഫ്‌സി എഎംസി- 2,243 (2,170)
>> പെട്രോനെറ്റ്- 212 (206)
>> എസ്ബിഐ കാര്‍ഡ്‌സ്- 850 (781)
ഇപ്പോള്‍ വാങ്ങാമോ ?
കഴിഞ്ഞയാഴ്ച താഴ്ന്ന നിലവാരം കുറിച്ച മിക്ക സ്‌റ്റോക്കുകളും അടിസ്ഥാനപരമായി മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. പുതുതലമുറ കമ്പനികളായ സൊമാറ്റോ, പോളിസി ബാസാര്‍ പോലെയുള്ളവ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഓഹരി വില ചെലവേറിയതാണ്. നേരത്തെ, ആഗോള വ്യാപകമായി തന്നെ ടെക് കമ്പനികളുടെ ഓഹരികള്‍ക്ക് ഡിമാന്‍ഡ് ഏറെയായിരുന്നു. എന്നാല്‍ വിവിധ കേന്ദ്രബാങ്കുകള്‍ ഉദാര ധനനയം ഉപേക്ഷിക്കുമെന്ന്് പ്രഖ്യാപിച്ചതോടെ ഇത്തരം കമ്പനികള്‍ക്കുള്ള ആകര്‍ഷണീയത നഷ്ടമായി. കാരണം, കടത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലിശ നിരക്കിലെ വര്‍ധനയുണ്ടാക്കാവുന്ന പ്രത്യാഘാതം സൃഷ്ടിക്കും. അതുകൊണ്ട് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയില്‍ കടുത്ത വില്‍പ്പന സമ്മര്‍ദം കാണപ്പെടുന്നുണ്ട്. തത്കാലം ഇത്തരം ടെക് കമ്പനികളെ ഒഴിവാക്കുന്നതായിരിക്കും നല്ലത്.
ഏതൊക്കെ ഓഹരികള്‍ ?
കഴിഞ്ഞ കുറച്ച് സാമ്പത്തിക പാദങ്ങളിലായി എല്‍ഐസി ഹൗസിങ്ങിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. കോവിഡ് പ്രതിസന്ധി വീണ്ടും ഭീഷണിയായി തുടരുന്നതിനാല്‍ ഇതും തത്കാലം ഒഴിവാക്കാം. മേല്‍സൂചിപ്പിച്ചവയില്‍ കാസ്‌ട്രോള്‍ ഇന്ത്യ പരിഗണിക്കാവുന്ന ഓഹരിയാണ്. പ്രത്യേകിച്ചും മുടങ്ങാതെ ലാഭവിഹിതം നല്‍കുകയും ഡിവിഡന്റ് യീല്‍ഡ് 4.5 ശതമാനത്തിന് മുകളിലുള്ളതും ശ്രദ്ധേയമാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് എഫ്എംസിജി സ്റ്റോക്കുകളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. എങ്കിലും ദീര്‍ഘകാലയളവിലേക്ക് കോള്‍ഗേറ്റ് പാമോലീവ് ഭേദപ്പെട്ട അവസരമാണ്. സമാനമായി ഓറോബിന്ദോ ഫാര്‍മയും ദീര്‍ഘകാലയളവില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് അനുമാനം.
എന്തു ചെയ്യണം ?
ആഭ്യന്തര വിപണിയും മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ (Valuation) മറ്റ് രാജ്യാന്തര വിപണികളേക്കാല്‍ ചെലവേറിയതാണ്. അതായത് മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ വില അധികമാണെന്ന് ചുരുക്കം. ഉദാഹരണമായി, ആരംഭം മുതല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടേയും നിലവിലെ വിപണിമൂല്യം കോടാനുകോടിയാണ്. ഏത് കമ്പനിയായാലും അടിസ്ഥാനം നോക്കാതെ ഐപിഒ മുഖേന പണം സമാഹരിക്കാവുന്ന അവസ്ഥ. ഇത്തരം സന്ദര്‍ഭങ്ങളില്‍സ ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്. അടിസ്ഥാനപരമായി മികച്ചതും സമ്പത്തിക ഭദ്രതയും ഗുണമേന്മയുള്ളതും ലാഭവിഹിതം നല്‍കുന്നതുമായ ഓഹരികളെയാവണം ഈയവസരത്തില്‍ നിക്ഷേപത്തിനായി പരിഗണക്കേണ്ടത്. നിലവില്‍ ആഗോള സൂചനകളാണ് ആഭ്യന്തര വിപണിയെ പ്രതികൂലമായി ബാധിക്കുന്നത്. വരുന്ന പൊതുബജറ്റില്‍ വിപണിയെ ഗുണപരമായി സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങളുണ്ടെങ്കില്‍ വിപണി വീണ്ടും മുന്നോട്ടു കുതിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.