ആദായ നികുതി പരിധി സംബന്ധിച്ച് ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ബജറ്റ് പ്രസംഗങ്ങത്തിൽ ഉൾപ്പെടാത്ത പല കാര്യങ്ങളും ബജറ്റ് രേഖകളിൽ കാണാം. നിക്ഷേപകരുടെ നികുതി സംബന്ധിച്ചും ക്രിപ്റ്റോ കറൻസി, ഇപിഎഫ്, ഇൻഷൂറൻസ് തുടങ്ങി സാധാരണക്കാരെ ബാധിക്കുന്ന ചില പ്രഖ്യാപനങ്ങൾ ഇത്തരത്തിൽ ഉണ്ട്. ഇവ ഏതൊക്കെയാണെന്ന് നോക്കാം.
ഇപിഎഫ് പിൻവലിക്കലിന് ടിഡിഎസ്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കലുകള്‍ക്ക് ഈടാക്കുന്ന സ്രോതസില്‍ നിന്നുള്ള നികുതി നിരക്കില്‍ ബജറ്റില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പാന്‍ കാര്‍ഡ് ഇല്ലാതെയുള്ള പിന്‍വലിക്കലിന് ഈടാക്കുന്ന ടിഡിഎസ് നിരക്ക് 30 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി കുറച്ചിട്ടുണ്ട്. നിലവിലെ ആദായ നികുതി നിയമ പ്രകാരം ഇപിഎഫ് നിക്ഷേപം ആരംഭിച്ച് 5 വര്‍ഷത്തിന് മുന്‍പുള്ള പിന്‍വലിക്കലുകള്‍ക്കാണ് ടിഡിഎസ് ഈടാക്കുന്നത്.
പാന്‍ വിവരങ്ങള്‍ സമര്‍പ്പിച്ചൊരാളാണെങ്കില്‍ 50,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുമ്പോള്‍ 10 ശതമാനം ടിഡിഎസ് ഈടാക്കും. ടിഡിഎസ് ഈഴഇവാക്കാന്‍ 15ജി, 15എച്ച് ഫോമുകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും. പുതുക്കിയ നികുതികള്‍ ഏഫ്രില്‍ 1 മുതല്‍ നിലവിൽ വരും.
ക്രിപ്റ്റോ കറൻസി ടിഡിഎസ്
ക്രിപ്‌റ്റോ കറന്‍സി, വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റ് (വിഡിഎ) എന്നിവയെ പറ്റി ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടായില്ലെങ്കിലും ഫിനാന്‍സ് ബില്ലിൽ ഇവയെ സൂചിപ്പിക്കുന്നുണ്ട്. 271സി ഭേദഗതി ചെയ്യാനും ക്രിപ്‌റ്റോ കറന്‍സിയില്‍ നിന്നുള്ള ലാഭത്തിന് സ്രോതസില്‍ നിന്നുള്ള നികുതി അടയ്ക്കാത്തവര്‍ക്ക് ശിക്ഷാ നടപടികളുമാണ് പറയുന്നത്. അടയ്ക്കാത്ത തുക മുഴുവനും പിഴയായി ഈടാക്കാനും അല്ലെങ്കിൽ 6 മാസം ജയിൽ ശിക്ഷയും ബജറ്റ് നിർദ്ദേശിക്കുന്നുണ്ട്.
ഓൺലൈൻ ഗെയിമുകൾ
ഓൺലൈൻ ഗെയിം കളിച്ചു നേടുന്ന തുകയ്ക്ക് 30 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കാൻ ബജറ്റിൽ ശുപാർശയുണ്ട്. ഇപ്പോഴുള്ള 10,000 രൂപ എന്ന പരിധി ഒഴിവാക്കും. ടിഡിഎസ് യൂസർ അക്കൗണ്ടിൽ നിന്ന് ഈടാക്കിയില്ലെങ്കിൽ സാമ്പത്തിക വർഷാവസാനം വ്യക്തിയിൽ നിന്ന് ഈടാക്കും. നികുതി ഈടാക്കുമ്പോൾ മൊത്തം ഓൺലൈൻ ഗെയിമിൽ നിന്നുള്ള വരുമാനമാണ് കണക്കാക്കുക.
Also Read: പഴയതോ പുതിയതോ; ഇനി ഏത് നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നതാണ് ലാഭകരം; എന്തുകൊണ്ട്
മൂലധന നേട്ട നികുതി
മാർക്കറ്റ് ലിങ്ക്ഡ് ഡിബഞ്ചറുകളിൽ നിന്നുള്ള വരുമാനത്തിന് ഹ്രസ്വകാല മൂലധന നേട്ട നികുതി ചുമത്താൻ ബജറ്റിൽ നിർദ്ദേശമുണ്ട്. അതേസമയം
ബജറ്റിൽ ദീർഘകാല മൂലധന നേട്ടം, ഹ്രസ്വകാല മൂലധന നേട്ടം എന്നിവ മാറ്റം വരുത്താതെ നിലനിർത്തിയിട്ടുണ്ട്. 10 ശതമാനമാണ് നിലവിലെ ദീർഘകാല മൂലധന നേട്ട നികുതി.
ദീർഘകാലടിസ്ഥാനത്തിൽ കൈവശം വെച്ച നിക്ഷേപങ്ങലിൽ നിന്നുണ്ടാകുന്ന ലാഭത്തെയാണ് ദീർഘകാല മൂലധന നേട്ടം എന്ന് വിളിക്കുന്നത്. ഇക്വിറ്റികൾ 1 വർഷം കൈവശം വെച്ചാൽ ദീർഘകാല മൂലധന നേട്ടമായി കണക്കാക്കും. 1 വർഷത്തിൽ താഴെയാണെങ്കിൽ ഹ്രസ്വകാല മൂലധന നേട്ടമാണ്. 15 ശതമാനം നികുതിയാണ് ഈടാക്കുക.
ഇൻഷൂറൻസ് വരുമാനം
പരമ്പരാഗത ഇന്‍ഷൂറന്‍സ് പോളിസികളില്‍ നിന്നുള്ള വരുമാനത്തിന് നികുതി ഇളവുകള്‍ ഭാഗികമായി ബജറ്റില്‍ നീക്കി. 5 ലക്ഷം രൂപയില്‍ കൂടുതല്‍ തുക വാർഷിക പ്രീമിയം വരുന്ന പോളിസികളില്‍ നിന്നുള്ള വരുമാനത്തിന് നികുതി ഇളവ് പിന്‍വലിക്കുമെന്ന് നിര്‍മലാ സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.
ഉയര്‍ന്ന മൂല്യമുള്ള ഇന്‍ഷൂറന്‍സ് പോളിസി വരുമാനത്തില്‍ നിന്ന് നികുതി ഇളവ് നേടുന്നത് പരിമിതപ്പെടുത്തുകയാണ് ലക്ഷ്യം. 2023 ഏപ്രില്‍ 1 ന് ശേഷം വാങ്ങുന്ന പോളിസികളുടെ ആകെ പ്രീമിയം 5 ലക്ഷത്തില്‍ കൂടുതലായാല്‍ വരുമാനത്തിന് നികുതി നൽകണം.
വീട് വില്പന
വീട് വില്പന വഴി ലഭിക്കുന്ന മൂലധന നേട്ടം നിശ്ചിത സമയ പരിധിക്കുള്ളിൽ മറ്റൊരു വീട് വാങ്ങാനോ നിർമിക്കാനോ ചെലവഴിക്കുകയാണെങ്കിൽ നികുതിയിൽ നിന്ന് ഒഴിവാക്കുന്നതാണ് നിലവിലെ നിയമം. ഇളവ് നേടാവുന്ന തുകയ്ക്ക് നിലവിൽ നിയന്ത്രണങ്ങളില്ല. എന്നാൽ ഈ തുകയ്ക്ക് 10 എന്ന പരിധി നിശ്ചയിക്കാൻ ബജറ്റിൽ നിർദ്ദേശമുണ്ട്.