പാന്‍ കാര്‍ഡില്‍ ഇനി പിതാവിന്റെ പേര് നിര്‍ബന്ധമാക്കില്ല. പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ അച്ഛന്റെ പേര് വയ്ക്കണമെന്ന നിബന്ധന ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ആദായ നികുതി ചട്ടത്തിലെ 114-ാം റൂളാണ് ഇതിനായി ഭേദഗതി ചെയ്യുന്നത്.
സിംഗിള്‍ പേരന്റുള്ളവർ
സിംഗിള്‍ പേരന്റായിട്ടുള്ളവര്‍ക്ക് പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് കാണിച്ച് നിരവധി പരാതികള്‍ ആദായനികുതി വകുപ്പിന് ലഭിക്കുന്ന സാഹചര്യം പരിഗണിച്ചാണ് പുതിയ മാറ്റം വരുത്താൻ ഒരുങ്ങുന്നത്. നിയമം ഭേദഗതി ചെയ്യുന്നതോടെ സിംഗിള്‍ പേരന്റുള്ളവര്‍ക്ക് പാന്‍ കാര്‍ഡ് ലഭിക്കാന്‍ നേരിട്ടിരുന്ന നിയമ തടസ്സം മാറിക്കിട്ടും.
ആദായ നികുതി നിയമത്തിലെ 114-ാം റൂള്‍
1962 ലാണ് പാന്‍കാര്‍ഡ് ലഭിക്കുന്നതിനായി അച്ഛന്റെ പേര് നിര്‍ബന്ധമാക്കിക്കൊണ്ട് ആദായ നികുതി വകുപ്പ് ഉത്തരവിറക്കിയത്. 1962 ലെ ആദായ നികുതി നിയമത്തിലെ 114 റൂള്‍ അനുസരിച്ച് പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ലഭിക്കാന്‍ ഫോം 49എ, 49എഎ ഫോം വഴി അപേക്ഷ നല്‍കണം. ഇതുവഴി പുതിയ പാന്‍ ലഭിക്കാന്‍ അച്ഛന്റെ പേര് നിര്‍ബന്ധമാണ്. പുതിയ ആദായ നികുതി റൂളിലെ മാറ്റങ്ങള്‍ സെപ്റ്റംബര്‍ 17ന് ധനകാര്യ മന്ത്രാലയത്തിന് കൈമാറും. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഈ മാറ്റങ്ങള്‍ നിലവില്‍ വരും.
മേനകാ ഗാന്ധിയുടെ പിന്തുണ
വേര്‍പിരിഞ്ഞ് താമസിക്കുന്ന മാതാപിതാക്കളുള്ളവരിലെ ഒരു വിഭാഗത്തിന് പാന്‍ കാര്‍ഡ് ലഭിക്കുന്നതിനായി തടസ്സമുണ്ടായതോടെയാണ് ഈ നിയമത്തില്‍ ഇളവ് കൊണ്ടു വരണമെന്ന് ആവശ്യമുയര്‍ന്നത്. മേനകാ ഗാന്ധിയുള്‍പ്പടെയുള്ളവര്‍ ഈ ആവശ്യത്തെ പരസ്യമായി പിന്തുണച്ചിരുന്നു. അമ്മയോടൊപ്പം ജീവിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ ഈ തീരുമാനം മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുമെന്നായിരുന്നു അവര്‍ അഭിപ്രായപ്പെട്ടത്.
വിവാഹിതരായ സ്ത്രീകളുടെ പേര് മാറ്റാം
വിവാഹ ശേഷം പാൻ കാർഡിലെ പേര് മാറ്റാനാകുമോയെന്ന് പല സ്ത്രീകൾക്കും സംശയമുണ്ട്. എന്നാൽ വിവാഹ സർട്ടിഫിക്കറ്റ്, വിവാഹ ക്ഷണക്കത്ത്, ഗസറ്റിൽ പേരുമാറ്റിയതിന്റെ പ്രസിദ്ധീകരണം, ഭർത്താവിന്റെ പേര് തെളിയിക്കുന്ന പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ കൈയിലുണ്ടെങ്കിൽ പേര് എളുപ്പത്തിൽ മാറ്റാനാകും. പേര് മാറ്റുമ്പോൾ നിങ്ങൾക്ക് പുതിയ പാൻ കാർഡ് ലഭിക്കും. എന്നാൽ പാൻ നമ്പർ പഴയതു തന്നെയായിരിക്കും. കാരണം പാൻ നമ്പർ പെർമനന്റ് നമ്പറാണ്. പേര് മാറ്റുന്നതു പോലെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ ഒപ്പിലും മാറ്റം വരുത്താനാകും. ഇതിനും പ്രത്യേക അപേക്ഷ സമർപ്പിക്കണമെന്നുമാത്രം.
malayalam.goodreturns.in