സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി പേയ്‌മെന്റ് ലഭിക്കുന്നതിനുള്ള ഒരു പ്രധാന യോഗ്യത ഒഴിവാക്കാൻ സർക്കാർ ആലോചിക്കുന്നതായി ചില റിപ്പോർട്ടുകൾ അടുത്തിടെ പുറത്തു വന്നിരുന്നു. നിലവിലെ നിയമങ്ങൾ അനുസരിച്ച്, ഒരു കമ്പനിയിൽ തുടർച്ചയായി അഞ്ച് വർഷം സേവനം അനുഷ്ഠിച്ചാൽ മാത്രമേ ഗ്രാറ്റുവിറ്റിയ്ക്ക് അർഹതയുള്ളൂ. ഗ്രാറ്റുവിറ്റിയെക്കുറിച്ച് നിങ്ങൾക്കുള്ള സംശയങ്ങൾക്കുള്ള ഉത്തരമിതാ..
ഗ്രാറ്റുവിറ്റി
ഒരു ജീവനക്കാരൻ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഓരോ വർഷവും 15 ദിവസത്തെ അടിസ്ഥാന ശമ്പളത്തിന് തുല്യമാണ് ഗ്രാറ്റുവിറ്റി തുക. സ്വകാര്യ മേഖലയിലെ കമ്പനികളിൽ തൊഴിൽ കാലാവധി കൂടുതലായിക്കൊണ്ടിരിക്കുന്നതിനാൽ, ഗ്രാറ്റുവിറ്റി ലഭിക്കുന്നതിനുള്ള അഞ്ചുവർഷത്തെ തൊഴിൽ മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ചില മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
കാലാവധി കുറയ്ക്കാം
റിപ്പോർട്ടുകൾ പ്രകാരം, സർക്കാരിന് അഞ്ച് വർഷത്തെ മാനദണ്ഡം ഒരു ഹ്രസ്വ കാലയളവിലേക്ക് ചുരുക്കാൻ കഴിയും. അതായത് ഒന്ന് മുതൽ മൂന്ന് വർഷം വരെ. കരാർ മേഖലയിലെ ജോലികളുടെ എണ്ണവും തൊഴിൽ സുരക്ഷയും കുറയുന്നതിനാൽ മിക്ക സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കും ഗ്രാറ്റുവിറ്റി ലഭിക്കാറില്ല.
ഗ്രാറ്റുവിറ്റി ലഭിക്കാൻ തൊഴിലുടമ നിർബന്ധമായും ഇൻഷുറൻസ് എടുക്കണം
കമ്പനികളുടെ കളികൾ
5 വർഷത്തെ പരിധി കാലഹരണപ്പെട്ടതാണെന്നും തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കുന്നില്ലെന്നുമാണ് നിരീക്ഷകരുടെ വിലയിരുത്തൽ. സ്വകാര്യമേഖലയിലെ കമ്പനികൾ ഈ മാനദണ്ഡം ഉപയോഗിച്ച് ചെലവ് കുറയ്ക്കുന്നതിന് ജീവനക്കാരെ അഞ്ച് വർഷത്തിനപ്പുറം തുടരാൻ അനുവദിക്കുന്നില്ല. ചെലവ് കുറയ്ക്കുന്നതിനായി ഗ്രാറ്റുവിറ്റിക്ക് യോഗ്യത നേടുന്നതിന് തൊട്ടുമുമ്പ് പല കമ്പനികളും തൊഴിലാളികളെ പുറത്താക്കുന്നതായി ട്രേഡ് യൂണിയനുകളും ആരോപിക്കുന്നു.
എന്താണ് ഗ്രാറ്റുവിറ്റി? ബാലൻസ് പരിശോധിക്കുന്നത് എങ്ങനെ? യോഗ്യതകൾ എന്തൊക്കെ?
മാറ്റത്തിന് സാധ്യത
റിപ്പോർട്ട് അനുസരിച്ച്, രണ്ട് ഓപ്ഷനുകളാണ് ഇപ്പോൾ പരിഗണനയിലുള്ളത്. ഒന്നുകിൽ ചില മേഖലകളിൽ മാത്രം ആനുപാതികമായ മാറ്റം അല്ലെങ്കിൽ എല്ലാ മേഖലകൾക്കും കാലാവധി കുറയ്ക്കുക. രണ്ടാമത്തെ ഓപ്ഷനാണ് കൂടുതൽ പിന്തുണ നേടിയിട്ടുള്ളത്. തൊഴിൽ മേഖല സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയും 5 വർഷത്തെ കാലാവധി വെട്ടിക്കുറയ്ക്കണമെന്നും ഇത് വരാനിരിക്കുന്ന സാമൂഹിക സുരക്ഷാ കോഡിന്റെ ഭാഗമാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.